തിരുവനന്തപുരം: കേരളത്തിന്റെ ആദ്ധ്യാത്മിക നവോത്ഥാന ചരിത്രം പുനര്‍വായനയ്ക്ക് വിധേയമാക്കേണ്ടത് അനിവാര്യമാണെന്ന് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ ആര്. സഞ്ജയന് പറഞ്ഞു. കേരളത്തിന്റെ ശ്രേഷ്ഠമായ ആധുനിക നവോത്ഥാന ചരിത്രം തട്ടിയെടുത്ത് വളച്ചൊടിച്ച് ചിലര്‍ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചു. അതിനാലാണ് ഈ ചരിത്രത്തിന്റെ പുനര്‍വായനയും സത്യസന്ധമായ ഗവേഷണവും ഇന്ന് വേണ്ടി വന്നിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരുവനന്തപുരത്ത് സംസ്കൃതി ഭവനില്‍ ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച സമകാലിക കേരളവും നവോത്ഥാന നായകരും എന്ന ഏകദിന വിചാരസത്രത്തിന്റെ സമാപനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാറിനെ ടിപ്പുവും തിരു-കൊച്ചിയെ ബ്രിട്ടീഷുകാരും കയ്യേറിയപ്പോള്‍ ഹിന്ദുസമൂഹം ആശയക്കുഴപ്പത്തിലായി. എന്നാല്‍ ആദ്ധ്യാത്മികാചാര്യന്മാരുടെ ഇടപെടലാണ് ഹിന്ദുസമൂഹത്തെ ഒരുപരിധി വരെ സംരക്ഷിച്ചത്. അതില്‍ അഗ്രിമനായി നിന്നത് അയ്യാവൈകുണ്ഠ നാഥരാണ്. അദ്ദേഹത്തിന്റെ പിന്തുടര്ച്ചയാണ് അയ്യാഗുരുവും ചട്ടമ്പിസ്വാമിയും ശ്രീനാരായണഗുരുദേവനും അയ്യങ്കാളിയുമൊക്കെ. ഇവര്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ച് ജാതീയതയ്ക്കും അനാചാരങ്ങള്‍ക്കും മതപരിവര്‍ത്തനത്തിനും എതിരെ പ്രവര്‍ത്തിച്ചു. ആധുനികവിദ്യാഭ്യാസം ലഭിച്ചവരുടെ കാഴ്ചപ്പാടില്‍ ഗണ്യമായ മാറ്റം വരുത്തി ഭാരതീയസംസ്കാരം നിലനിര്‍ത്തിയത് ഈ ഗുരുപരമ്പരയാണെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ ആരംഭിച്ച സഭയില്‍ വിചാരകേന്ദ്രം അക്കാദമിക് ഡയറക്ടര്‍ ഡോ എന്‍. മധുസൂദനന്‍പിള്ള ആധ്യക്ഷ്യം വഹിച്ചു. സമകാലിക കേരളവും ശ്രീനാരായണഗുരുവും എന്ന വിഷയം വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ ബി. അശോകും സമകാലിക കേരളവും ശ്രീമഹാത്മാ അയ്യങ്കാളിയും എന്ന വിഷയം എ.ആര്. മോഹനകൃഷ്ണന് പറവൂരും അവതരിപ്പിച്ചു. സമകാലിക കേരളവും ചട്ടമ്പി സ്വാമിയും എന്ന വിഷയാവതരണം ഡോ. നന്ത്യത്ത് ഗോപാലകൃഷ്ണന് നടത്തി. സമകാലിക കേരളവും അയ്യാ ഗുരുദേവനും എന്ന വിഷയം അഡ്വ ജി. അഞ്ജന അവതരിപ്പിച്ചു. ഡോ ടി.ജി. വിനോദ്കുമാര്‍, ഡോ കെ.സി. അജയകുമാര്‍, പി. അയ്യപ്പന്, പി. കണ്ണദാസ്, വിധുപ്രകാശ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: