വടകര: കൊലചെയ്യപ്പെട്ട ആര്‍എംപി നേതാവ് ടി. പി. ചന്ദ്രശേഖരന്റെ സ്മരണക്കായി തീര്‍ത്ത സ്മാരകം തകര്‍ത്തു. ടി.പി. ചന്ദ്രശേഖരന് വെട്ടേറ്റുവീണ വള്ളിക്കാട്ട് റോഡരികില്‍ സ്ഥാപിച്ച സ്തൂപമാണ് ഇന്നലെ രാവിലെ തകര്‍ത്ത നിലയില്‍ കണ്ടത്.
സ്തൂപത്തിന്റെ മുകള്‍ ഭാഗത്തെ നക്ഷത്രവും ഗ്ലോബും പൂര്‍ണ്ണമായും തകര്‍ത്തിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് വള്ളിക്കാട് ടൗണില്‍ തടിച്ചുകൂടിയ ആര്‍എംപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
ഇന്നലെ ഉച്ചവരെ ഹര്‍ത്താല്‍ ആചരിച്ചു. സ്തൂപത്തിന് നേരെ ഇത് മൂന്നാംതവണയാണ് ആക്രമണം ഉണ്ടാകുന്നത്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായതെന്ന് കരുതുന്നു. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് സ്തൂപം തകര്‍ത്തതെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍. വേണു ആരോപിച്ചു.
നേരത്തെ രണ്ട്തവണ ഇത്തരം ആക്രമണം ഉണ്ടായിട്ടും പോലീസ് ഗൗരവത്തിലെടുത്തില്ലെന്നും ഇതാണ് ആക്രമണം ആവര്‍ത്തിക്കാന്‍ പ്രേരണയായതെന്നും വേണു പറഞ്ഞു. കെ.കെ. രമ, ആര്‍എംപി ഒഞ്ചിയം ഏരിയാസെക്രട്ടറി കുളങ്ങര ചന്ദ്രന്, ചേറോട് ലോക്കല്‍ സെക്രട്ടറി കെ.കെ. സദാശിവന് തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്ഐ പി.എസ്. ഹരീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ആഴ്ചകള്‍ക്ക് മുമ്പ് രണ്ട്പേര് സ്തൂപം തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. ആ സമയത്ത് അതുവഴി വാഹനം കടന്നുപോയതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇവരെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന നല്‍കിയിട്ടും വേണ്ടവിധത്തില്‍ അന്വേഷണം നടത്തിയില്ലെന്ന ആക്ഷേപമുണ്ട്. അക്രമമുണ്ടാകുമ്പോള്‍ കേസെടുക്കുക മാത്രമാണ് പോലീസ് ചെയ്യുന്നതെന്നും ഫലപ്രദമായ അന്വേഷണം നടത്താന്‍ തയ്യാറാകുന്നില്ലെന്ന പരാതിയും നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: