ന്യൂദല്‍ഹി: കടല്ക്കൊലക്കസിലെ വിചാരണ നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ അന്താരാഷ്ട്ര ട്രിബ്യൂണല്‍ ഉത്തരവിട്ടു. നാലുമാസത്തിനകം കേസ് സംബന്ധിച്ച് ഇരുരാജ്യങ്ങളും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും വിധി ഇരുരാജ്യങ്ങള്‍ക്കും ബാധകമാണെന്നും അന്താരാഷ്ട്ര മാധ്യസ്ഥ ട്രിബ്യൂണല്‍ വ്യക്തമാക്കി. എന്നാല്‍ ഇറ്റലി ഉന്നയിച്ച പ്രധാനപ്പെട്ട രണ്ട് വാദങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെന്നും കോടതിവിധി അനുസരിക്കുമെന്നും കേന്ദ്രവിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.
2012ല്‍ കൊല്ലം തീരത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസിലെ വിചാരണ ദല്‍ഹി കോടതിയിലാണ് നടക്കുന്നത്. കടല്‍ക്കൊലക്കേസ് എന്‍ഐഎ അന്വേഷിക്കുന്നതിനെതിരെ ഇറ്റലി സുപ്രീംകോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയിരുന്നു. നിലവില്‍ രാജ്യത്തെ കോടതിയില്‍ കടല്‍ക്കൊലക്കേസിലെ വിചാരണ നടക്കാത്ത സാഹചര്യത്തിലാണ് ഇറ്റലി രാജ്യാന്തര ട്രിബ്യൂണലിനെ സമീപിച്ചത്. ഐക്യരാഷ്ട്ര സംഘടനയുടെ ട്രിബ്യൂണലുമായി സഹകരിക്കാന്‍ കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രസര്‍ക്കാര്‍ കരാറൊപ്പിട്ടതോടെയാണ് ട്രിബ്യൂണലിന് മുന്നില്‍ ഹാജരായി ഭാരതത്തിന് സ്വന്തം ഭാഗം വ്യക്തമാക്കേണ്ടിവന്നത്.
രാജ്യത്തെ നിയമനടപടികളെ ഇറ്റലി അവഹേളിച്ചെന്ന് ഭാരതം അന്താരാഷ്ട്ര ട്രിബ്യൂണലില്‍ വാദിച്ചു. ഭാരതത്തിലെ നിയമത്തിന്റെ പ്രാഥമിക നടപടികള്‍പോലും ഇറ്റലി പൂര്‍ത്തിയാക്കാന്‍ തയ്യാറായില്ല. ഭാരത നിയമ വ്യവസ്ഥകള്‍ അനുസരിച്ച് പ്രശ്നപരിഹാരം സാധ്യമാണ്. കേസ് പരിഗണിക്കാനുള്ള അര്‍ഹത രാജ്യാന്തര ട്രിബ്യൂണലിനില്ലെന്നും ഭാരതം നിലപാടെടുത്തു. നാവികരുടെ വിചാരണ നാലുമാസത്തിനകം പൂര്‍ത്തിയാകുമെന്നും ഭാരതം വാദിച്ചു.
രണ്ട് നാവികരെയും ഇറ്റലിക്ക് വിട്ടു നല്‍കണമെന്ന ആവശ്യം അന്താരാഷ്ട്ര ട്രിബ്യൂണല്‍ അംഗീകരിച്ചില്ല.
സംഭവം നടന്നത് അന്താരാഷ്ട്ര സമുദ്രാതിര്ത്തിക്കകത്തയതിനാല് വിചാരണ നടത്താനുള്ള അധികാരം ഇറ്റലിക്കാണെന്ന വാദവും ട്രിബ്യൂണല്‍ അംഗീകരിച്ചിട്ടില്ല.വടക്കന്‍ ജര്‍മ്മനിയിലെ ഹാംബര്ജിലാണ് യുഎന്നിന്റെ അന്താരാഷ്ട്ര മധ്യസ്ഥ ട്രിബ്യൂണലിന്റെ ആസ്ഥാനം. രാജ്യാന്തര ട്രിബ്യൂണല്‍ അധ്യക്ഷന്‍ ബ്ലാഡമിര് ഗോളിഡ്സന്റെയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. സപ്തംബര്‍ 24നകം കേസ് സംബന്ധിച്ച സമ്പൂര്‍ണ്ണ നിലപാട് കോടതിയെ അറിയിക്കണം. ഇതിന്റെ അടിസ്ഥാനത്തിലാകും അന്തിമ വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: