ടോക്യോ:ജപ്പാനിലെ യുഎസ് സൈനികത്താവളത്തിലെ ഗോഡൗണില്‍ സ്ഫോടനത്തോടുകൂടി തീപിടുത്തം. തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ലെന്ന് പെന്റഗണും ജാപ്പനീസ് ഉദ്യോഗസ്ഥരും വ്യക്തമാക്കി.
സഗാമിഹരയിലെ യുഎസ് സൈനികത്താവളത്തിലെ സഗാമി ജനറല്‍ ഡിപ്പോയിലാണ് സ്ഫോടനമുണ്ടായത്. വലിയ ശബ്ദത്തോടുകൂടിയുള്ള പൊട്ടിത്തെറി പതിനഞ്ച് മിനിട്ടോളം നീണ്ടുനിന്നതായി ദൃക്സാക്ഷികള്‍ പറയുന്നു.
രാത്രിയില്‍ കരിമരുന്നുപ്രയോഗംപോലെ ആകാശത്തോളം തീപ്പൊരികള്‍ ഉയര്‍ന്നതായി ഇവര്‍ പറയുന്നു. വെടിമരുന്നിന്റെ മണം പരിസരത്ത് വ്യാപിച്ചിരുന്നു. ജപ്പാന്റെയും അമേരിക്കയുടെയും അഗ്നിശമന സേനാവിഭാഗങ്ങള്‍ തീ അണക്കുവാനായി കഠിനമായി പരിശ്രമിച്ചു. മുന്‍സിപ്പല്‍ ഫയര്‍ ബ്യൂറോ 13 ഫയര്‍ എഞ്ചിനുകളും മറ്റ് ഉപകരണങ്ങളും തീ അണക്കാനായി അയച്ചിരുന്നു.
ഗോഡൗണില്‍ എന്തെല്ലാമാണ് ഉണ്ടായിരുന്നതെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. ഓക്സിജന്‍ ടാങ്കുകള്‍ ഉള്‍പ്പടെയുള്ള വിവിധ സാധനങ്ങളാണ് ഇവിടെ ഉണ്ടായിരുന്നതെന്നാണ് വിവരം. സ്ഫോടനത്തെക്കുറിച്ച് അമേരിക്ക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിരോധ സഹകരണത്തിന്റെ ഭാഗമായി കഴിഞ്ഞ 70 വര്‍ഷമായി ജപ്പാന്റെ സുരക്ഷക്കായി 47000 സുരക്ഷാ സൈനികരെ അമേരിക്ക നിയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: