ന്യൂദല്‍ഹി: റഷ്യയിലെ ഉഫയില്‍ നടന്ന ഭാരത-പാക് പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ചയിലെ പ്രഖ്യാപനങ്ങളില്‍ നിന്നും പാക്കിസ്ഥാന് ഒളിച്ചോടുന്നതിന് കാരണം ഭീകരവാദത്തിന് ഇസ്ലാമാബാദ് നല്കുന്ന പിന്തുണയുടെ തെളിവുകള്‍. ജമ്മുകാശ്മീരിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പാക്കിസ്ഥാന് നല്കുന്ന പിന്തുണ സംബന്ധിച്ച പുതിയ തെളിവുകള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ചര്‍ച്ചയില്‍ വെളിപ്പെടുത്തുമെന്ന് പാക്കിസ്ഥാന് ആശങ്കകളുണ്ടായിരുന്നു. ഉഫയില്‍ പരാമര്‍ശിക്കാതിരുന്ന ജമ്മുകാശ്മീര്‍ വിഷയം ഉന്നയിച്ച് ചര്‍ച്ചയില്‍ നിന്നും ഏകപക്ഷീയമായി പിന്മാറിയതിന് പിന്നിലെ കാരണവും മറ്റൊന്നല്ല.
പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ആക്രമണത്തിനെത്തിയ ഭീകരരുടെ പക്കല്‍ നിന്നും ലഭിച്ച ജിപിഎസിലെ വിവരങ്ങള്‍ പാക്കിസ്ഥാന് വഴിയാണ് ഭീകരര്‍ ഭാരതത്തിലെത്തിയതെന്ന് വ്യക്തമാക്കുന്നതാണ്. ജമ്മുകാശ്മീരിലെ ഉധംപൂരില്‍ ആക്രമണം നടത്തിയ ഭീകരര്‍ ഒരാള്‍ പിടികൂടിയതും പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കി. പാക്കിസ്ഥാനിലെ ഫസലാബാദ് സ്വദേശിയാണ് പിടിയിലായ മുഹമ്മദ് നവേദ് യാക്കൂബ് എന്ന വിവരങ്ങള്‍ പാക്കിസ്ഥാന് ഇതുവരെ ഉന്നയിച്ച വാദങ്ങള്‍ക്ക് തിരിച്ചടിയാകും.
ഇതിനു പുറമേയാണ് ഭാരതം തേടുന്ന കുറ്റവാളിയും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിം കറാച്ചിയില്‍ ഉണ്ടെന്നത് സംബന്ധിച്ച പുതിയ തെളിവുകള്‍.
പാക്കിസ്ഥാനിലെ വിവിധ നഗരങ്ങളിലായി ദാവൂദിനുള്ള 9 വിലാസങ്ങളും കുടുംബാംഗങ്ങളുടെ അടക്കം യാത്രാ രേഖകളും ദാവൂദിന്റെ പുതിയ ചിത്രവും ശബ്ദ സാമ്പിളുകളും ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്നതിന്റെ കൃത്യമായ തെളിവുകളാണ്. ഇവയെപ്പറ്റി ചര്‍ച്ചകള്‍ നടന്നാല്‍ തെളിവുകള്‍ നിഷേധിക്കാനാവാത്ത സാഹചര്യം സംജാതമാകുമെന്നും അതു പാക്കിസ്ഥാന്റെ നയതന്ത്ര നിലപാടിനെ ബാധിക്കുമെന്നും പാക് വിദേശകാര്യ വിദഗ്ധര്‍ നിലപാടെടുത്തു. ഇതേ തുടര്‍ന്നാണ് ചര്‍ച്ചകളില്‍ നിന്നും പിന്നോട്ട് പോകുന്നതിനായി പാക്കിസ്ഥാന് സ്ഥിരം ഉപയോഗിക്കുന്ന വിഘടനവാദികളുമായുള്ള ചര്‍ച്ചയെന്ന തന്ത്രം ഉപയോഗിച്ചത്.
വിഘടനവാദികളുമായി കൂടിക്കാഴ്ച നിശ്ചയിച്ചാല്‍ പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തില്ലെന്ന് നരേന്ദ്രമോദി സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. പാക് വിദേശകാര്യസെക്രട്ടറി സുജാത സിങിന്റെ പാക് സന്ദര്‍ശനം ഇതേ വിഷയത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം റദ്ദാക്കിയിരുന്നു. തുടര്‍ന്ന് വീണ്ടും ഭാരതം മുന്‍കൈ എടുത്ത് നടത്തിയ സമാധാന ശ്രമങ്ങളുടെ ഭാഗമായി ഉഫയില്‍ ഇരു പ്രധാനമന്ത്രിമാരും സമാധാനം നിലനിര്ത്തുന്നതിനാവശ്യമാ യ നടപടികള്‍ തുടരാന്‍ ധാരണയിലുമെത്തിയിരുന്നു.
എന്നാല്‍ കാശ്മീര്‍ വിഷയം വേണ്ട രീതിയില്‍ ഉഫയില്‍ ഉന്നയിക്കാതിരുന്നതിന്റെ പരാജയം മറയ്ക്കുന്നതിനായി ഉഫയിലെ തീരുമാനങ്ങളെ ആകെ അട്ടിമറിക്കുകയെന്ന പുതിയ തീരുമാനമാണ് പാക്കിസ്ഥാന് നിലവില്‍ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി ഉഫയില്‍ നിശ്ചയിച്ച എന്‍എസ്എ തല ചര്‍ച്ചയില്‍ നിന്നും പിന്മാറുകയും ഡിജിഎംഒ, ബിഎസ്എഫ്-പാക് റേഞ്ചേഴ്സ് ഡയറക്ടര്‍ ജനറല്‍ തല ചര്‍ച്ചകള്‍ അനിശ്ചിതമായി നീളുകയും ചെയ്യുകയാണ്. സൈനികതല കൂടിക്കാഴ്ചകളും തല്ക്കാലം വേണ്ടെന്ന നിലപാടിലേക്ക് പാക്കിസ്ഥാന് എത്തിയിട്ടുണ്ട്. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കഴിഞ്ഞയാഴ്ച പാക് സൈനിക മേധാവി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നിലപാടുകളില്‍ പാക്കിസ്ഥാന് മാറ്റം വരുത്തിയിരിക്കുന്നത്.
യുഎഇ, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഭാരതത്തിന് ലഭിക്കുന്ന പിന്തുണയും ഭീകരവാദം സംബന്ധിച്ച ചര്‍ച്ചകളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പാക്കിസ്ഥാനെ പ്രേരിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: