ചേര്‍ത്തല: തണ്ണീര്‍മുക്കത്തെ കായല്‍കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് പ്രിയമാകുന്നു. എങ്ങോട്ട് തിരിഞ്ഞാലും കായലിന്റെ സൗന്ദര്യം ആസ്വദിക്കാമെന്നതാണ് ഇവിടത്തെ പ്രത്യേകത.
വേമ്പനാട്ട് കായലിന്റെ മദ്ധ്യത്തിലൂടെ കിഴക്ക് പടിഞ്ഞാറ് വാഹന ഗതാഗതത്തിനായി ഒരുക്കിയിരിക്കുന്ന മണല്‍തിട്ട വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാകുകയാണ്. തണല്‍മരങ്ങള്‍ കുടചൂടി നില്ക്കുന്നതിനാല് ചുട്ടുപൊള്ളുന്ന ചൂടിലും കായല്‍കാറ്റിന്റെ തണുപ്പ് ആസ്വദിക്കാന്‍ കഴിയുമെന്ന പ്രത്യേകതകൂടി ഈ സ്ഥലത്തിനുണ്ട്.
ബണ്ട് റോഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ മണല്‍തിട്ട നിര്‍മ്മിച്ചത് ഏതാണ്ട് 50 വര്‍ഷങ്ങള്‍ മുമ്പാണ്. കിഴക്ക് പടിഞ്ഞാറ് നിര്‍മ്മിച്ചിരിക്കുന്ന ഈ തിട്ടയ്ക്ക് അരകിലോമീറ്ററോളം നീളം വരും. കോട്ടയം ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തിയും ഈ തിട്ടയാണ്. സ്വദേശികളും വിദേശികളുമായി നിരവധി പേരാണ് ദിവസവും ഇവിടെ വന്നുപോകുന്നത്.
ആലപ്പുഴയിലേക്കും കുമരകത്തേക്കും പോകുന്ന സഞ്ചാരികളുടെ പ്രീയപ്പെട്ട ഇടത്താവളമായി ഇവിടം മാറിയിരിക്കുന്നു. തിരക്ക് വര്‍ദ്ധിച്ചതോടെ വഴിയോരക്കച്ചവടക്കാരും ഇവിടെ ഇടം പിടിച്ചിട്ടുണ്ട്.
നിരവധി സിനിമാ, ആല്‍ബം ചിത്രീകരണങ്ങളും ഇവിടെ നടക്കുന്നുണ്ട്. സഞ്ചാരികളുടെ തിരക്കേറിയതോടെ കായല്‍ സൗന്ദര്യം ആസ്വദിക്കുന്നതിനായി ഹൗസ്ബോട്ടുകളുള്പ്പെടെയുള്ള സൗകര്യങ്ങളും ഇവിടെ ലഭിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: