തൊടുപുഴ: സംസ്ഥാന സര്‍ക്കാരിന്റെ കുടിവെള്ളം കുപ്പിയിലാക്കി വില്‍ക്കുന്ന പദ്ധതി പ്രകാരം ഹില്ലി അക്വാ കുപ്പിവെള്ളം വിപണിയിലിറക്കി. ലിറ്ററിന് 15 രൂപയാണ് വില. എവിടെയൊക്കെ ഗവണ്മെന്റിന് വെള്ളം സൗജന്യമായെടുത്ത് കുപ്പിവെള്ളം നിര്‍മ്മിക്കാന്‍ സാധിക്കുമോ അവിടെയൊക്കെ ഇത്തരം സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് ഹില്ലി അക്വ വിപണനം ചെയ്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
സുരക്ഷിതമായ കുടിവെള്ളം വേണമെന്ന ജനങ്ങളുടെ ആവശ്യത്തെ ചൂഷണം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജലവിഭവ വകുപ്പിന്റെ ഏറ്റവും സമയോചിതമായ ഇടപെടലാണ് ഹില്ലി അക്വ കുപ്പിവെള്ളം സംരംഭമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹില്ലി അക്വയുടെ അടുത്ത നിര്‍മ്മാണ യൂണിറ്റ് കോഴിക്കോട്ടെ പെരുവണ്ണാമൂഴിയില്‍ തുടുങ്ങുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി പി.ജെ. ജോസഫ് പറഞ്ഞു. 20 രൂപയ്ക്ക് രണ്ട് ലിറ്റര്‍ ബോട്ടിലും ജാര് ബോട്ടിലുകളും ഉടന്‍ വിപണിയിലിറക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേരള ഇറിഗേഷന്‍ ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനാണ് കുപ്പിവെള്ളം നിര്‍മ്മിക്കുന്നത്. നിര്‍മ്മാണം മുതല്‍ വിപണനം വരെ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഏറ്റെടുക്കുന്ന സംരംഭമെന്ന സവിശേഷതയും ഇതിനുണ്ട്. തൊടുപുഴയില്‍ നടന്ന വിപണനോദ്ഘാടന ചടങ്ങില്‍ വിവിധ ജനപ്രതിനിധികളും ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വി.ജെ. കുര്യനും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: