ചെങ്ങന്നൂര്‍: വര്‍ത്തമാനകാല എസ്എന്‍ഡിപി യോഗ തീരുമാനങ്ങള്‍ സമുദായ നന്മയെ ലാക്കാക്കിയുള്ളതാണെന്ന് എസ്എന്‍ഡിപിയോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് പറഞ്ഞു. ചെങ്ങന്നൂര്‍ എസ്എന്‍ഡിപി യൂണിയനും വെള്ളാപ്പള്ളി നടേശന് ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്ന് ചെങ്ങന്നൂരില്‍ സംഘടിപ്പിച്ച മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ നടത്തിവരുന്ന പ്രാര്‍ത്ഥനാ ചടങ്ങുകള്‍ തടസ്സപ്പെടുത്തുകയും വിവാഹം മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ നിന്നും പ്രാര്‍ത്ഥന വിലക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാപ്പരത്വമാണ് വടക്കന്‍ കേരളത്തില്‍ സിപിഎം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വസമുദായത്തിന് സ്ഥാപനങ്ങള്‍ അനുവദിച്ച ആര്.ശങ്കര്‍ ഇതരസമുദായങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതില്‍ മഹാമനസ്കതയാണ് കാട്ടിയത്. ഇതില്‍ കൂടി സാമൂഹ്യ നീതി നടപ്പാക്കുന്ന എസ്എന്‍ഡിപി യോഗത്തിന്റെ വിശാലമായ കാഴ്ചപ്പാട് വെളിവാക്കപ്പെട്ടിട്ടുള്ളതാണ്.
കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ എസ്എന്‍ഡിപി യോഗത്തിനെതിരെയും ജനറല്‍ സെക്രട്ടറിക്കെതിരെയും ഒളിഞ്ഞും തെളിഞ്ഞും ആക്രമണം നടത്തുന്നു.
കോഴിക്കോട് സ്ഥാപിക്കുന്ന കേന്ദ്ര സര്‍വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുദേവന്റെ പേര് ഇടുന്നതിനും ട്രസ്റ്റ് ആസ്ഥാനത്ത് സ്ഥാപിക്കുന്ന ഗുരുദേവ പ്രതിമ അനാശ്ചാദനം ചെയ്യുന്നതിന് പ്രധാനമന്ത്രിയെ ക്ഷണിക്കുന്നതിനുമാണ് ബിജെപി നേതൃത്വത്തെക്കണ്ടത്. ഇതില്‍ സിപിഎം എന്തിനാണ് വിറളി പിടിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
സെക്രട്ടേറിയേറ്റ് വളയല്‍ സമരം അടുപ്പുകൂട്ടി സമരം ഉള്‍പ്പെടെയുള്ള സമരങ്ങള്‍ പരാജയപ്പെട്ടത് എസ്എന്‍ഡിപി യോഗത്തിന്റെ കുഴപ്പം കൊണ്ടാണോ എന്ന് സിപിഎം പുനര്‍ചിന്തനം നടത്തണം.
ബംഗാളില്‍ സിപിഎം തകര്‍ന്നതും യോഗത്തിന്റെ കുഴപ്പമാണോ എന്നും അരയക്കണ്ടി ചോദിച്ചു. യൂണിയന് പ്രസിഡന്റ് അഡ്വ.കെ.സന്തോഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിന് യൂണിയന് സെക്രട്ടറി അനു.സി.സേനന് സ്വാഗതം ആശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: