മതേതര ഭീകരത’യാണ് രാജ്യം നേരിടുന്ന ഏറ്റവും ഗുരുതരമായ ഭീഷണി എന്നുപറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. യാക്കൂബ് മേമന്റെ വധശിക്ഷയോടുള്ള നമ്മുടെ സെക്കുലര്‍ സവര്‍ണരുടേയും മാധ്യമപ്രമാണിമാരുടെയും പ്രതികരണങ്ങള്‍ ഈ വസ്തുതക്ക് അടിവരയിടുന്നു.
മേമന് ഭാരതം നീതി നിഷേധിച്ചു. നിയമത്തിന്റെ ആനുകൂല്യങ്ങള്‍ മുഴുവന്‍ നല്‍കിയില്ല. അന്വേഷണത്തോടു സഹകരിച്ചതിന് തൂക്കുകയറാണ് ‘അദ്ദേഹ’ത്തിന് കിട്ടിയത്. വധശിക്ഷ തിടുക്കത്തില്‍ നടപ്പാക്കി. ഭരണകൂടം സ്പോണ്സര് ചെയ്ത കൊലപാതകമാണിത്. മുസ്ലിമായതുകൊണ്ടാണിങ്ങനെ സംഭവിച്ചത് എന്നിങ്ങനെ പോകുന്നു മതേതര ആരോപണങ്ങള്‍. ഭാരതത്തില്‍ വധശിക്ഷ കൂടുതലും നല്കപ്പെടുന്നത് മുസ്ലിങ്ങള്‍ക്കാണെന്ന വാദം പൊളിഞ്ഞപ്പോള്‍ മുസ്ലിങ്ങളും ദളിതരുമാണ് ഭീകരവാദത്തിന്റെ പേരില്‍ വധിക്കപ്പെടുന്നവരിലേറെയും എന്നായി.
വാജ്പേയി സര്‍ക്കാരിന്റെ കാലത്തെ വിമാന റാഞ്ചല്‍ സംഭവമിവിടെ ഓര്‍മവരുന്നു. അന്ന് ബന്ദികളാക്കപ്പെട്ട ഭാരതീയരുടെ മോചനത്തിനുവേണ്ടി സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യണമെന്ന നിലപാടെടുത്ത മതേതര പ്രഭൃതികള്‍ പ്രധാനമന്ത്രിയുടേയും വിദേശകാര്യമന്ത്രിയുടേയും വീട്ടുപടിക്കല്‍ ബന്ദികളുടെ ബന്ധുക്കളെക്കൊണ്ടു നിരാഹര സമരമനുഷ്ഠിച്ചു. സമ്മര്‍ദ്ദം സഹികെട്ട സര്‍ക്കാര്‍ ഏതാനും കൊടുംഭീകരരെ വിട്ടയച്ച് ബന്ദികളെ രക്ഷിച്ചു. പക്ഷേ കാര്യം നടന്ന് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഇതേ മതേതരവര്ഗം ബിജെപിയുടെ രാജ്യസ്നേഹം കപടമാണ്, അവര്‍ ഭീകരരെ മോചിപ്പിക്കുക മാത്രമല്ല, കാണ്ഡഹാര്വരെയവര്ക്ക് അകമ്പടി പോകുകയും ചെയ്തുവെന്നും മറ്റും ആരോപിക്കുകയാണുണ്ടായത്. അന്ന് വിട്ടയച്ച ഭീകരര്‍ പാക്കിസ്ഥാനിലെത്തി ഈ രാജ്യത്തിനെതിരായി ഇപ്പോള്‍ പ്രവര്ത്തിക്കുകയാണെന്നതു പരമാര്‍ത്ഥം. പക്ഷേ കാണ്ഡഹാര്‍ പ്രശ്നത്തില്‍ ഭാരതീയതരുടെ ജീവനുവേണ്ടി നിലകൊള്ളുന്നതായി ഭാവിച്ചവരിപ്പോള് ഈ രാജ്യക്കാരെ കൊന്നൊടുക്കിയവര്ക്കുവേണ്ടിയാണ് വാദിക്കുന്നത്!
മുസ്ലിങ്ങള്‍ക്ക് തികച്ചും സമാധാനപരമായി ജീവിക്കാന്‍ കഴിയുന്നൊരു രാജ്യം ഭാരതമാണ്. മറ്റേതെങ്കിലും അമുസ്ലിം രാജ്യത്തോ കമ്മ്യൂണിസ്റ്റ് അരിയിട്ടുവാഴ്ച നടക്കുന്നിടത്തോ ഇസ്ലാമിക രാഷ്ട്രത്തില്പോലുമോ ഇത്രയും സുരക്ഷിതത്വം അവര്‍ക്കു കിട്ടില്ല. ഇതിന് ഹിന്ദുക്കളോട് മുസ്ലിംസമൂഹം കടപ്പെട്ടിരിക്കുന്നു. അതിനുപകരം ഹിന്ദു സമൂഹത്തേയും ഈ രാജ്യത്തേയും ഇല്ലായ്മ ചെയ്യാനാണ് ജിഹാദിന്റെ മായാവലയത്തില്‍ അകപ്പെട്ടവര്‍ വെമ്പല്‍ കൊള്ളുന്നത്. ഇത്തരക്കാരെ നേര്‍വഴിക്കു നയിക്കുന്നതിനുപകരം നേര്‍വഴിക്കുന്ന നടക്കുന്ന മുസ്ലിങ്ങളെപ്പോലും വഴിപിഴപ്പിക്കാന്‍ വിയര്‍പ്പൊഴുക്കുകയാണ് മതേതര മുഖംമൂടികള്‍.
കുറ്റകൃത്യം നടന്ന് രണ്ട് പതിറ്റാണ്ടുകള്‍ക്കുശേഷമാണ് മേമന് ശിക്ഷയേറ്റു വാങ്ങിയത്. മറ്റൊരു രാജ്യത്തും നിയമചക്രം ചലിക്കാന്‍ ഇത്രയും കാലവിളംബമുണ്ടാകില്ല. വിദ്യകൊണ്ടും സമ്പന്നനായ മേമന് താന്‍ ചെയ്യുന്ന കൊടുംപാതകത്തിന്റെ ഭവിഷ്യത്തറിയാത്തവനായിരുന്നില്ല. സ്വപക്ഷം വാദിക്കാന്‍ ആവശ്യത്തിലധികം അവസരം നല്‍കിയതിനുശേഷമാണ് അയാളെ കഴുമരത്തിലേറ്റിയതും. ചൈനയില്‍ മുസ്ലിം ഭീകരരെ പേരിനൊരു ചോദ്യം ചെയ്യല്‍ നടത്തി ഉടനെ വെടിവെച്ചുകൊല്ലുന്നു. ഇസ്ലാമിക രാജ്യങ്ങളില്‍ തലവെട്ടിയ ശേഷമാണ് വിചാരണ എന്നും പറയാം. പെഷവാറില്‍ സൈനിക സ്കൂള്‍ ആക്രമിച്ച ഭീകരര്‍ക്ക് പാക്കിസ്ഥാന് ഒരുവര്‍ഷത്തിനുള്ളില്‍ വധശിക്ഷ തീരുമാനിച്ചു കഴിഞ്ഞു.
ഒരാള്‍ക്ക് അന്തിമമായി മരണം വിധിച്ചാല്‍ ശിക്ഷ നീട്ടിക്കൊണ്ടുപോകുന്നതാണ് കൊല്ലാതെ കൊല്ലല്‍. മറ്റൊരു കാണ്ഡഹാറുണ്ടായി രക്ഷപ്പെടാനുതകുമാറ് മേമന്റെ വധം മാറ്റിവയ്ക്കണമെന്നാണോ തങ്ങളാഗ്രഹിക്കുന്നതെന്ന് ‘മതേതര മഹാശയന്മാര്’വ്യക്തമാക്കുന്നതായിരുന്നു കൂടുതല്‍ അഭികാമ്യം. ദാവൂദ് ഇബ്രാഹിമിനേയും ടൈഗര്‍ മേമനെയും ശിക്ഷിച്ചശേഷമെ യാക്കൂബ് മേമനെ ശിക്ഷിക്കാവൂ എന്ന ‘നീതി ബോധം’ ശരിവച്ചാല്‍ സുകുമാരക്കുറുപ്പിനെ പിടികൂടാതെ മറ്റൊരു കുറ്റവാളിയേയും ഇനി പിടികൂടരുതെന്നും വാദിക്കാം. മാത്രമല്ല, ദാവൂദിനേയും ടൈഗറിനേയും കസ്റ്റഡിയില്‍ എടുത്താലും മതേതര കുബുദ്ധികളപ്പോള് മറ്റൊരു ചെന്നായ് വാദമുന്നയിക്കുമെന്നുറപ്പാണ്. 1993 ലെ കേസില്‍ വധശിക്ഷ ഇളവു ചെയ്യപ്പെട്ട മേമന് സോഹദരനടക്കമുള്ള പത്തുപേരും മുസ്ലിം നാമധാരികളാണെന്ന് ഈ ‘പുരോഗമനവാദികള്‍’ വിസ്മരിക്കുന്നു.
ചോദ്യം ചെയ്യുമ്പോള്‍ കുറ്റവാളിയില്‍ നിന്നുണ്ടാകുന്ന സഹകരണവും അയാള്‍ നല്കുന്ന വിവരങ്ങളും ശിക്ഷയിളവിനു പരിണിക്കണമെന്ന നിലപാടും വിചിത്രമാണ്. വല്ല വ്യവസ്ഥക്കും വിധേയമായി താന്‍ കീഴടങ്ങുകയാണുണ്ടായതെന്ന് മേമന് ഒരിടത്തും അവകാശപ്പെട്ടതായി അറിയില്ല. ആ നിലക്ക് ‘റോ’യിലെ ഉദ്യോഗസ്ഥനായിരുന്ന ബി.രാമന്റെ കഥയെ മതേതരന്മാര് ആശ്രയിച്ചത് ബൗദ്ധിക വഞ്ചനയായി. ഇവിടെ വേണ്ടത്ര ചിന്തിച്ചശേഷം മേമന് വധശിക്ഷ വിധിച്ചത് സുപ്രീംകോടതിയാണ്. രാഷ്ട്രപതി ദയാഹര്‍ജി തള്ളുകയും ചെയ്തു. അതിനാല്‍ മേമന്റെ വധശിക്ഷയെ വിമര്‍ശിക്കുന്നവര്‍ രാജ്യത്തെ പരമോന്നത നീതിപീഠത്തേയും പ്രഥമപൗരനേയുമാണ് പ്രതിക്കൂട്ടില്‍ കയറ്റുന്നത്. ഇത് അപകടകരമായ സ്ഥിതിവിശേഷമാണ്; പ്രത്യേകിച്ചും പുരോഗമന ചിന്താഗതിക്കാരാണ് തങ്ങളെന്നു സ്ഥാപിക്കാനെന്നവണ്ണം വലിയ നിയമപണ്ഡിതര്‍ തന്നെ വിമര്‍ശനത്തിനു മുന്നിട്ടിറങ്ങുമ്പോള്‍.
ഒരു തെറ്റും ചെയ്യാതെ ഭീകരരുടെ വേട്ടക്കു വിധേയരായവര്‍ അര്‍ഹിക്കുന്നതിലും കൂടുതല്‍ നീതി കൊലയാളികള്‍ക്കും സഹായിക്കും നല്‍കണമെന്ന ‘മാനവിക ദര്‍ശനം’ സാധാരണക്കാര്‍ക്ക് ദഹിക്കില്ല. വധശിക്ഷകൊണ്ട് ഭീകരപ്രവര്‍ത്തനം ഇല്ലാതാകുന്നില്ലെന്ന വാദം മുഖവിലക്കെടുത്താല്‍ പോലീസിങ് ഉണ്ടായിട്ടും കുറ്റകൃത്യങ്ങള്‍ അസ്തമിക്കാത്തതിനാല്‍ പോലീസ് സംവിധാനവും നമുക്കുവേണ്ടെന്നുവയ്ക്കാം. പരിഷ്കൃത രാജ്യത്തിനു ഭൂഷണമല്ല വധശിക്ഷ എന്നു സിദ്ധാന്തിക്കുന്ന പണ്ഡിതപടുക്കള്‍ ഇങ്ങനെയുള്ള രാജ്യത്തെ കോമണ്‍ സിവില്‍ കോഡു വേണമെന്നു ശഠിക്കാതിരിക്കുന്നതും യുക്ത്യാഭാസമാകുന്നു. ശരിയത്താണ് തങ്ങളുടെ സിവില്‍ കോഡെന്ന നിലപാടുകാര്‍ വധശിക്ഷയെ എതിര്‍ക്കുന്നതാണ് വിചിത്രം!
2015 ആഗസ്റ്റ് 15-ലെ ഒരു ഇംഗ്ലീഷ് പത്ര റിപ്പോര്‍ട്ട് മതേതര മഹാമതികളുടെ ദളിത് സ്നേഹത്തിന്റെ രേഖാ ചിത്രം നല്കുന്നു. 1994 മുതല്‍ 2014 വരെയുള്ള കാലയളവില്‍ കേരളത്തില്‍ മറ്റു വിഭാഗക്കാരുടെയെല്ലാം ജീവിതനിലവാരം ഗണ്യമായി ഉയര്‍ന്നപ്പോള്‍ വയനാട്ടിലെ അടിയര്‍, പറയര്, കാട്ടുനായ്ക്കര്‍ മുതലായ വനവാസികളുടെയും പട്ടികജാതിക്കാരുടേയും ദുരിതങ്ങള്‍ ശതഗുണീഭവിക്കുകയാണത്രെ ഉണ്ടായത്. ഒടുങ്ങാത്ത പട്ടിണിയും പരിവട്ടവുമിവരെ തുറിച്ചു നോക്കുകയാണ്. പള്ളിക്ക് ഏക്കര്‍ കണക്കിന് ഭൂമി യുഡിഎഫ് പതിച്ചുകൊടുക്കുമ്പോള്‍ വിപ്ലവകാരികളതു കണ്ടില്ലെന്നു നടിക്കും. ആദിവാസികള്‍ക്കും ദളിതര്‍ക്കും അധരസേവയും ചെയ്യും. തിരുനെല്ലിയിലും അമ്പലവയലിലും അട്ടപ്പാടിയിലും പാവങ്ങള്‍ക്ക് അവിഹിതഗര്‍ഭം നല്കാന് നിരവധി പേരുണ്ടിവിടെ. പക്ഷേ പോഷകാഹാരക്കുറവും ഭക്ഷണമില്ലായ്മയും മൂലം പാവങ്ങള്‍ മരിച്ചു മണ്ണടിയുന്നതു തടയാന്‍ ഒരാളുമില്ല.
ഇന്നത്തെ നിലക്ക് ‘ദളിത’രെ മതേതരവാദികള്‍ അധികകാലം സേവിക്കേണ്ടിവരില്ല. കൊലമരത്തില്‍ കയറാന്‍ അവര്‍ അവശേഷിക്കുകയില്ല! ഒരു ദളിതന്റെ വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ നല്കുന്ന സ്റ്റൈപ്പന്റിന്റേയും മതന്യൂനപക്ഷക്കാര്ക്കു നല്കുന്ന സ്റ്റൈപ്പന്റിന്റേയും അന്തരം മതേതരന്മാര്ക്കറിയില്ലേ?
ആണവശക്തിയായ ലോകത്തിലെ ഒരേ ഒരിസ്ലാമിക രാജ്യമാണ് പാക്കിസ്ഥാന്. ഈ ശക്തി സംഭരിച്ചിരിക്കുന്നത് നമുക്കെതിരായും. ഭീകരതയുടെ പ്രഭവസ്ഥാനമാണ് ഈ മതരാഷ്ട്രമെന്നും പറയേണ്ടതില്ല. 2008 ല്‍ മുംബൈ ഭീകരാക്രമണമുണ്ടായപ്പോള്‍ അതില്‍ കാവിഭീകരതയാരോപിക്കാനായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ തിടുക്കം. ഈ സമീപനം മുതലാക്കിയതു പാക്കിസ്ഥാനും. ഇപ്പോള്‍ യാക്കൂബ് മേമന്റെ പേരില്‍ കണ്ണീരൊഴുക്കുന്നവരും ഭാരതത്തില്‍ മുസ്ലിങ്ങള്‍ക്കു രക്ഷയില്ലെന്നു പ്രചാരണം നടത്തുന്നത് പാക് ഭീകരരായ ഹാഫീസ് സെയ്ദിനേയും സാക്കിയൂര്‍ റഹ്മാന് ലഖ്വിയേയും സയ്യിദ് സലാഹുദ്ദീനേയുമെല്ലാം സഹായിക്കാനേ ഉതകൂ. വിഭജനാനന്തരം പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ 24 ശതമാനവും കിഴക്കന്‍ പാക്കിസ്ഥാനില്‍ 28 ശതമാനവും ആയിരുന്നു ഹിന്ദു ജനസംഖ്യ.
ഇന്നത് യഥാക്രമം ഒരുശതമാനത്തിലും ഏഴു ശതമാനത്തിലും എത്തിനില്‍ക്കുന്നു. ഇക്കാലയളവില്‍ മുസ്ലിം അംഗസംഖ്യയിവിടെ അഞ്ചിരട്ടിയിലേറെ വര്ധിക്കുകയാണ്ടായത്. അങ്ങനെ തങ്ങള്‍ സംഭാവന ചെയ്ത രാജ്യത്ത് ഹിന്ദുവിന്റെ വംശനാശം ഉറപ്പാക്കിയശേഷം വിഭക്ത ഭാരതത്തിലും അവരെ വേട്ടയാടാനുള്ള പദ്ധതിയാണ് മതേതര ദല്ലാളന്മാര് ആവിഷ്കരിച്ചിട്ടുള്ളതെന്ന് തോന്നുന്നു, അവരുടെ പ്രകടനം കാണുമ്പോള്‍. പാക്കിസ്ഥാന്റെ പ്രകോപനങ്ങളെ പ്രതിരോധിക്കുന്ന ഭാരത സൈനികരിലും നാളെ ഈ വര്‍ഗം മുസ്ലിം വിരോധമാരോപിച്ചേക്കും, സൈന്യത്തിന്റെ മനോവീര്യം കെടുത്തുകയും ചെയ്തേക്കും. ചൈനയുടെ ആണവപരീക്ഷണത്തെ ശ്ലാഘിക്കുകയും പൊക്രാന്‍ പരീക്ഷണത്തെ ഭത്സിക്കുകയും ചെയ്തവരും ഇക്കൂട്ടത്തിലുണ്ടെന്നും മറന്നുകൂടാ. ഈ സെക്കുലര്‍ ഭീകരതയെ കരുതിയിരിക്കുക തന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: