പള്ളുരുത്തി (കൊച്ചി): കാളയെ പൂട്ടിയ ഇരുചക്ര വണ്ടിയുമായി ഒരു ഭാരത പര്യടനം. 19 സംസ്ഥാനങ്ങള്‍ പിന്നിട്ട യാത്രക്കിടയില്‍ നിരവധി കാഴ്ചകള്‍, ഒരുപാട് അനുഭവങ്ങള്‍. തിരുവല്ല സ്വദേശിയായ, 38കാരന് ഈ യാത്ര ആരംഭിച്ചിട്ട് മൂന്നു വര്‍ഷം പിന്നിടുന്നു.
കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച ഭാരതീയ മാനവ സംസ്കാര മൂല്യോത്ഥാന യാത്രയില്‍ അവസാനം വരെ താന്‍ ഏകനായി യാത്ര തുടരേണ്ടിവരുമെന്നാണ് കരുതിയിരുന്നതെങ്കിലും കാശി വിശ്വനാഥ ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ തന്റെ യാത്രയുടെ ഉദ്ദേശ്യം ചോദിച്ചു മനസ്സിലാക്കിയ ഒരു സംഘം സന്യാസിമാര്‍ കാളവണ്ടിയും, ശിവലിംഗവും നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസം പള്ളുരുത്തി ഭവാനീശ്വര മഹാക്ഷേത്രത്തിലും, അഴകിയകാവ് ഭഗവതി ക്ഷേത്രത്തിലും യാത്ര ചെയ്തെത്തിയ തുളസീകൃഷ്ണന്‍ തന്റെ യാത്രാ ഉദ്ദേശ്യത്തെക്കുറിച്ച് വാചാലനാകുന്നു.
ഈ യാത്ര ധര്‍മ്മ പ്രചരണത്തിനായി മാത്രമാണ്. യാത്ര തുടങ്ങുമ്പോഴും ഇതേ ഉദ്ദേശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാശിയിലെത്തി സന്യാസി സമൂഹത്തെ കണ്ടതിനു ശേഷമാണ് തന്റെ ലക്ഷ്യം മറ്റൊന്നിനു കൂടിയുള്ളതാണെന്ന തിരിച്ചറിവ് ഉണ്ടാകുന്നത്. വണ്ടിയില്‍ പ്രതിഷ്ഠിച്ചിട്ടുള്ള ശിവലിംഗത്തിനായി ഭവ്യമായ ക്ഷേത്രവും, അവിടെത്തന്നെ ഒരു ഗോശാലയും. യുവതലമുറയിലേക്ക് ആത്മീയചൈതന്യം പകര്‍ന്നു നല്‍കുന്നതിനുള്ള ഒരു ഇടം കൂടിയായിരിക്കും ഈ ക്ഷേത്രമെന്ന് തുളസീകൃഷ്ണന്‍ പറയുന്നു.
ഒരു ദിനം 25 കി.മീറ്റര്‍ സഞ്ചരിക്കും. ക്ഷേത്രങ്ങളിലെ പ്രസാദമാണ് ഭക്ഷണം. നാട്ടുകാരും, ഭക്തജനങ്ങളും കാളയ്ക്കു വേണ്ട വെള്ളവും തീറ്റയും നല്കുന്നു. നാം ഓരോരുത്തരും ദേശീയവാദികളാകണം, ഭാരതത്തില്‍ ജനിച്ച് ആനുകൂല്യം കൈപ്പറ്റുകയും വിഘടനവാദം വളര്‍ത്തുകയും ചെയ്യുന്നവരെ കരുതിയിരിക്കണമെന്നും ഇദ്ദേഹം പറയുന്നു. കൊച്ചിയില്‍ നിന്നും കാസര്‍കോട് വഴി കര്‍ണ്ണാടകത്തില്‍ എത്തുമ്പോള്‍ യാത്ര അവസാനിപ്പിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ക്ഷേത്ര നിര്‍മ്മാണത്തിനു വേണ്ടുന്ന കാര്യങ്ങള്‍ക്കായി സ്ഥലം ലഭ്യമാകുമെന്ന് ഇദ്ദേഹം പറയുന്നു. സാധാരണ കൂലിപ്പണിക്കാരനായിരുന്ന തുളസീകൃഷ്ണന്‍ വലിയ സന്ദേശം സമൂഹത്തിനായി നല്കാന് കഴിഞ്ഞുവെന്ന ചാരിതാര്‍ത്ഥ്യത്തിലാണ്.
അച്ഛന് പ്രഭാകരനും അമ്മ പൊന്നമ്മയും ഒരു സഹോദരനും അടങ്ങുന്നതാണ് തുളസിയുടെ കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: