കോതമംഗലം: വയല്‍ നികത്തുന്നയിടങ്ങളില് പാര്‍ട്ടി കൊടികുത്തി സമരംചെയ്ത സിപിഎം നേതാവ് സ്വന്തം പാടം നികത്തുന്നു. പിഡബ്ല്യൂഡി കല്ലുങ്ക് പൊളിച്ച കല്ലുംമണ്ണും ഉപയോഗിച്ച് നികത്തിയത്.
തൃക്കാരിയൂര്‍ വടക്കുംഭാഗം റോഡില്‍ ഐരൂര്‍പ്പാടം ആശുപത്രി ജംഗ്ഷനില്‍ വീതികൂട്ടി പുനര്‍നിര്‍മ്മിക്കുന്നതിനായാണ് കല്ലുങ്ക് പൊളിച്ചുമാറ്റിയത്. ഇതിന്റെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ചാണ് സിപിഎം നേതാവ് പാടം നികത്തിയത്. പൊതുമരാമത്ത് വകുപ്പ് കരാറുകാരനെ സ്വാധീനിച്ച് 25സെന്റോളം പാടമാണ് നികത്തിയത്. കല്ലുങ്കിനടിയിലൂടെ വലിയപൈപ്പ് സ്ഥാപിക്കുന്നതിന്വേണ്ടിയാണെന്ന് കാണിച്ച് ആഴത്തില്‍ മണ്ണ് കുഴിച്ചെടുത്ത് സിപിഎം നേതാവിന്റെ പാടത്ത് എത്തിച്ചു കൊടുത്തത്. കലുങ്ക് പൊളിച്ചതിന്റെ മറവില്‍ പാടം നികത്തല്‍ നടക്കുന്നതായി നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആലുവ റൂറല്‍ എസ്പിയുടെ സ്പെഷ്യല്‍ സ്ക്വാഡ് സ്ഥലെത്തെത്തി മണ്ണും കല്ലും നീക്കം ചെയ്ത് ഇന്നലെതന്നെ പാടം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ പാടത്തിന്റെ ഉടമയ്ക്ക് നിര്‍ദ്ദേശം നല്കി മടങ്ങി. എന്നാല്‍, പോലീസ് സംഘം മടങ്ങിയതോടെ കരാറുകാരന് കൊണ്ടുവന്ന ജെസിബി ഉപയോഗിച്ച് പാടത്ത് കൂട്ടിയിട്ടിരുന്ന കല്ലും മണ്ണും നിരത്തി വ്യാപാര സ്ഥാപനത്തിനായി കെട്ടിടം പണിയുവാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. ഈ പാടത്ത് മണ്ണിട്ട് നികത്തുന്നതും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും ജില്ലാ കളക്ടറും കോടതിയും നേരത്തെ നിരോധിച്ചിട്ടുള്ളതാണ്.
പിണ്ടിമന പഞ്ചായത്തില്‍ ഉള്‍പ്പെട്ടതാണ് സിപിഎം നേതാവ് മണ്ണിട്ട് നികത്തിയ പാടം. പിണ്ടിമന പഞ്ചായത്തില്‍ വയലും തണ്ണീര്‍തടങ്ങളും നികത്തുന്നതിനെതിരെ നിരന്തരം സമരങ്ങളും ക്യാമ്പയിനുകളും നാളുകളായി സിപിഎം നടത്തിയിരുന്നു. ഇതിനെല്ലാം മുന്‍പന്തിയില്‍ നിന്നിരുന്നയാളുമാണ് ഈ നേതാവ്.
പഞ്ചായത്തിലെ ചെമ്മിന്കുത്തില് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് വയല്‍ നികത്തിയിടത്ത് പാര്‍ട്ടി കൊടികുത്തി സമരം ചെയ്ത നേതാവാണ് നിയമം വകവയ്ക്കാതെ ഐരൂര്പ്പാടത്ത് പാടം നികത്തിയത്. സംഭവം ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. സിപിഎമ്മിലും എതിര്‍പ്പുകള്‍ ശക്തമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: