സിയോള്‍: ഉത്തര ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് ഇരുവരും ധാരണയിലെത്തി. സൈനിക സംഘര്ഷത്തിലേക്കെത്തിച്ച വെടിവെപ്പിന് ശേഷം, രണ്ടുദിവസത്തിലധികമായി നടക്കുന്ന സമാധാന ചര്‍ച്ചയിലാണ് തീരുമാനം.
1953ല്‍ യുദ്ധം അവസാനിച്ചെങ്കിലും ഇരുരാജ്യങ്ങളും തമ്മില്‍ സമാധന ഉടമ്പടിയില്‍ എത്തിചേര്ന്നിട്ടില്ലായിരുന്നു. അതിനാല്‍ അതിര്‍ത്തിയില്‍ യുദ്ധസമാനമായ അന്തരീക്ഷം നിലനിന്നിരുന്നു. യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി യുഎന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് ഇരു രാജ്യങ്ങളും ചര്‍ച്ചയ്ക്ക് തയ്യാറായത്.
അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ പലപ്പോഴും യുദ്ധത്തിന്റെ വക്കില്‍വരെ എത്തിയിരുന്നു. സൈനിക മേഖലയില്‍ ദക്ഷിണ കൊറിയ സ്ഥാപിച്ച ലൗഡ് സ്പീക്കറിലൂടെയുളള ഉത്തരകൊറിയന്‍ വിരുദ്ധ പ്രചാരണം അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രചാരണം അവസാനിപ്പിച്ചില്ലെങ്കില്‍ സൈനിക നടപടിയുണ്ടാകുമെന്ന് യു.എന്നില്‍ ഉത്തരകൊറിയ വീണ്ടും മുന്നറിയിപ്പ് നല്കി.
ദക്ഷിണ കൊറിയന്‍ സൈനികരെ കുഴിബോംബ് പൊട്ടിച്ച് പരിക്കേല്‍പ്പിച്ച സമീപകാല സംഭവത്തില്‍ ഉത്തര കൊറിയ മാപ്പ് പറഞ്ഞു. യുദ്ധ പ്രഖ്യാപനം പിന്‍വലിക്കുന്നതായും അറിയിച്ചു. സഖ്യം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ച തുടരുമെന്നും ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: