ചെന്നൈ: സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ള ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിത 22 പോയിന്റ് ഹെല്‍ത്ത് ചാര്‍ട്ട് പ്രഖ്യാപിച്ചു. അമ്മ വുമണ്‍ സ്പെഷ്യല്‍ മാസ്റ്റര്‍ ഹെല്‍ത്ത് ചെക്ക് അപ്പ്, അമ്മ ഹെല്‍ത്ത് സ്ക്കീം, അമ്മ മഗാപ്പേരു സഞ്ജീവി (സിദ്ധ മെഡിസിന്), അഡയാര്‍ കാന്‍സര്‍ സെന്ററിന്റെ വികസനത്തിനായി 120 കോടി തുടങ്ങിയ പദ്ധതികളാണ് പ്രഖ്യാപിച്ചത്.
റൂള്‍ 110 അനുസരിച്ചുള്ള ജയലളിതയുടെ അമ്മ മാസ്റ്റര്‍ ആരോഗ്യ പരിശോധനാ പദ്ധതി പ്രകാരം എല്ലാത്തരത്തിലുള്ള മെഡിക്കല്‍ പരിശോധനകളും നാമമാത്രമായ തുകക്ക് ചെയ്യുവാനാകും. സ്ത്രീകള്‍ക്കുള്ള അമ്മ ആരോഗ്യ പദ്ധതി പ്രകാരം എല്ലാത്തരത്തിലുള്ള വിദഗ്ധ പരിശോധനകളും നല്‍കും. തുടക്കമെന്ന നിലയില്‍ ചെന്നൈ ജനറല്‍ ആശുപത്രിയിലാണ് പദ്ധതി ആരംഭിക്കുന്നത്. പദ്ധതിക്കായി ആധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനായി പത്ത് കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
അമ്മ ആരോഗ്യ പദ്ധതി പ്രകാരം 385 ബ്ളോക്കുകളിലെയും ഹെല്‍ത്ത് സെന്ററുകളില്‍ ആഴ്ചയില്‍ രണ്ടുദിവസം സൗജന്യമായി പ്രധാനപ്പെട്ട പരിശോധനകള്‍ നടത്തും. ഏത് അസുഖം ഇവിടെ കണ്ടെത്തിയാലും പ്രൈമറി ഹെല്‍ത്ത് സെന്ററിലോ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലോ സൗജന്യമായി ചികിത്സ നല്‍കും.
അമ്മ മഗാപ്പേരു സഞ്ജീവനി പദ്ധതിപ്രകാരം ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ഈ കാലയളവിലും പ്രസവത്തിന് ശേഷവും ചികിത്സ നല്‍കും. ഇതിനായി പത്ത് കോടി രൂപ അനുവദിച്ചിട്ടുണ്ട്.
അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിനെ സെന്റര്‍ ഓഫ് എക്സലന്‍സായി ഉയര്‍ത്തുന്നതിനായുള്ള 120 കോടിയുടെ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയതായും ജയലളിത പറഞ്ഞു. പുതുക്കോട്ടയില്‍ പുതിയ മെഡിക്കല്‍ കോളേജും, തെക്കന്‍ തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ദന്തല്‍ കോളേജും എഗ്മോറില്‍ കുട്ടികളുടെ ആശുപത്രിയും ജയലളിത നിയമസഭയില്‍ പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: