ആലപ്പുഴ: ഇന്ന് പൂരാടം, നാളെ ഉത്രാടപ്പാച്ചില്‍, നഗരം തിരക്കിലമര്‍ന്നു. ഓണത്തിനു നഗരത്തിലേക്ക് ജനങ്ങള്‍ ഒഴുകാന്‍ തുടങ്ങി. രാവിലെ മുതല്‍ മുല്ലയ്ക്കല് തെരുവില്‍ അഭൂതപൂര്‍വമായ തിരക്കായിരുന്നു.
വാഹനങ്ങള്‍ക്കു പോലും പോകാനാകാത്ത തരത്തില്‍ റോഡിലൂടെ ജനങ്ങളുടെ പ്രവാഹമായിരുന്നു. നഗരത്തിലെ പലപ്രമുഖ വ്യാപാര സ്ഥാപനങ്ങളും ഞായറാഴ്ചയും പ്രവര്‍ത്തിച്ചിരുന്നു. പല കടകളിലും മണിക്കൂറുകള്‍ കാത്തു നിന്നതിനു ശേഷമാണ് ഉപഭോക്താക്കള്‍ക്കു വാങ്ങിയ സാധനങ്ങളുടെ ബില്ലടയ്ക്കാന്‍ പോലും കഴിഞ്ഞത്.
ഓണക്കച്ചവടത്തിനെത്തിയ മറുനാട്ടുകാരും ഓണവിപണി കൊഴുപ്പിച്ചു. ഷര്‍ട്ടുകളും, പാന്റുകളും, കൊച്ചുകുട്ടികള്‍ക്കുള്ള വസ്ത്രങ്ങളും, കസവുമുണ്ടുകളും അടക്കമുള്ള വസ്ത്രങ്ങളാണ് തോരുവോരകച്ചവടക്കാര് ഓണക്കച്ചവടത്തിനെത്തിച്ചിരിക്കുന്നത്. നൂറുരൂപ മുതലുള്ള വസ്ത്രങ്ങള്‍ ഇവരില്‍ നിന്നും വാങ്ങാന്‍ കഴിയും. മാലകളും വളകളും കമ്മലുകളുമായി കച്ചവടത്തിനെത്തിയവരും കുറവല്ല.
പൂവിപണിയില്‍ വിലക്കയറ്റമുണ്ടെങ്കിലും ആവശ്യക്കാര്‍ക്ക് കുറവില്ല. 150രൂപ വിലയുണ്ടായിരുന്ന വാടാമല്ലിയുടെ ഇന്നലത്തെ വില കിലോയ്ക്കു നാനൂറു രൂപയായിരുന്നു. ബന്തി-150, ജമന്തി-400, മുല്ലപ്പു-450 എന്നിങ്ങനെയായിരുന്നു വില. തിരുവോണമടുക്കുന്നതോടെ പൂവില ഇനിയും കൂടാനാണ് സാധ്യതയെന്നാണ് വ്യാപാരികള്‍ പറയുന്നത്.
ഓണത്തോടനുബന്ധിച്ചു എസ്ഡിവി സ്കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ചിരിക്കുന്ന ഐഅര്ഡിപി വിപണനമേളയിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
നാടന്ചട്ടി മുതലുള്ള കളിമണ്‍ ഉത്പന്നങ്ങളും നാടന്‍ രീതിയില്‍ തയാര്‍ ചെയ്ത ഭക്ഷ്യഉത്പന്നങ്ങളും, പച്ചക്കറി വിത്തുകളും, ഇരുമ്പുപകരണങ്ങളും അടങ്ങുന്ന സ്റ്റാളുകള്‍ ഒരുക്കിയിരിക്കുന്നത് ജില്ലയിലെ വിവിധ വികസന ബ്ലോക്കുകളാണ്.
വിദ്യാലയങ്ങള്‍ അടച്ചതോടെ സകുടുംബം ഓണക്കോടിയെടുക്കുന്നതിനും സാധനങ്ങള്‍ വാങ്ങാനെത്തുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ ഓണത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണു മലയാളികള്‍. തിരുവോണത്തെ വരവേല്‍ക്കാന്‍ നാളെയാണ് അവസാനവട്ട ഒരുക്കം. പച്ചക്കറികളും മറ്റും വാങ്ങാന്‍ ഇന്നും നാളെയുമാണ് കച്ചവടസ്ഥാപനങ്ങളില്‍ തിരക്ക് അനുഭവപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: