ദേശീയപതാക കൈകാര്യം ചെയ്യുന്നതിനു നിര്‍മ്മിച്ചിരിക്കുന്ന നിയമങ്ങള്‍ പൗരനെ മൂന്നുവര്‍ഷം ശിക്ഷിക്കാനോ പിഴകൊടുക്കാനോ അല്ല. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദേശീയ പതാകയോട് അനാദരവ് കാട്ടിയ സംഭവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അറസ്റ്റും കേസും നടന്നിരിക്കുകയാണ്. ദേശീയ പതാകയോട് അനാദരവ് കാട്ടിയാല്‍ മൂന്നുവര്‍ഷം തടവോ പിഴയോ ഇവ രണ്ടുംകൂടിയോ ലഭിക്കാവുന്ന കുറ്റമാണ്.എന്നാല്‍ ഇന്ന് ദേശീയ പതാകയോടുള്ള അനാദരവ് കാട്ടിയെന്ന സംഭവങ്ങളെ രാഷ്ട്രീയപരവും വ്യക്തിപരവുമായി ദുരുപയോഗിക്കുന്ന കാഴ്ചയാണ് കാണുന്നത്.
പല സംഭവങ്ങളിലും ദേശീയ പതാക കൈകാര്യം ചെയ്യുന്നതിലെ അറിവില്ലായ്മയാണ് ഇത്തരം അനാദരവിന് ഇടയാക്കുന്നതെന്നു മനസ്സിലാക്കാന്‍ സാധിക്കും.സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ദേശീയപതാക ഉയര്‍ത്തുന്നത് രാജ്യത്തോടുള്ള ആദരവിന്റെ ഭാഗമായിട്ടാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കേസിനടിസ്ഥാനമായ ചില സംഭവങ്ങളില്‍ ബോധപൂര്‍വ്വം ദേശീയപതാകയെ അനാദരിക്കാന്‍ അതു ചെയ്തവര്‍ ശ്രമിച്ചിട്ടില്ലെന്നു പ്രഥമദൃഷ്ട്യാ ബോധ്യമാകും. അവര്‍ക്ക് അങ്ങനെ ഒരു ഉദ്ദേശ്യമുണ്ടെങ്കില്‍ ദേശീയ പതാകയെ മറ്റുതരത്തില്‍ അവഹേളിക്കുമായിരുന്നു.ഇത്തരം സംഭവങ്ങളില്‍ എന്താണ് ഇങ്ങനെ സംഭവിക്കാന്‍ ഇടയാക്കിയത്, മുമ്പ് ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ, ബോധപൂര്‍വ്വം ശ്രമിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ചശേഷം കേസെടുക്കുന്നതാണ് ഉചിതമെന്ന് തോന്നുന്നു. അല്ലെങ്കില്‍ പവിത്രമായി കാണേണ്ട ദേശീയ പതാകയോട് മനപൂര്‍വ്വം വെറുപ്പുണ്ടാക്കാന്‍ ഇത്തരം സംഭവങ്ങള്‍ ഇടയാക്കും.
ദേശീയ പതാക ആദരവോടെ കൈകാര്യം ചെയ്യുവാന്‍ പൗരനെ പ്രാപ്തരാക്കാന്‍ വേണ്ടിയുള്ളതാണ് ഇതുസംബന്ധിച്ച നിയമങ്ങള്‍. ഇതു മനസ്സിലാക്കി പ്രവര്‍ത്തിക്കാനുള്ള വിവേകം ഭരണാധികാരികള്‍ക്ക് ഉണ്ടാവുകയും വേണം.
ഇതോടൊപ്പം ദേശീയ പതാക കൈകാര്യം ചെയ്യുന്നതു സംബന്ധിച്ചു പൗരന്മാരെ ബോധവല്‍ക്കരിക്കുകയും ചെയ്യണം. ഇതിനായി സ്കൂളുകളിലും സ്ഥാപനങ്ങളിലും ബോധവല്‍ക്കരണം സംഘടിപ്പിക്കണം.രാഷ്ട്രീയപാര്‍ട്ടികള്‍ പ്രവര്‍ത്തകര്‍ക്ക് ഇതുസംബന്ധിച്ചു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കണം.എങ്കില്‍ ബോധപൂര്‍വ്വമല്ലാത്ത അനാദരവുകള്‍ ഇല്ലാതാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇതോടൊപ്പം ബോധപൂര്‍വ്വവും നിരന്തരവും ദേശീയ പതാകയെ അവഹേളിക്കുന്ന സംഭവങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത ശക്തമായ നടപടികള്‍ ഉണ്ടാകുകയും വേണം.
എബി ജെ. ജോസ് (ചെയര്മാന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്,പാല)
പ്രതികരിക്കാൻ ഇവിടെ എഴുതുക: