ആലപ്പുഴ: സിപിഎം മുതിര്‍ന്ന നേതാവും പ്രതിപക്ഷ നേതാവുമായ വി. എസ്. അച്യുതാനന്ദനെതിരെ പൊതുവേദിയില്‍ അതിരുക്ഷ വിമര്‍ശനമുന്നയിച്ച സംസ്ഥാന കമ്മറ്റിയംഗം ജി. സുധാകരനെതിരെ പുന്നപ്രയില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സേവ് സിപിഎം ഫോറത്തിന്റേതായി പോസ്റ്ററുകള്‍ വ്യാപകമായി പതിച്ചത്.
സഖാവ് വി. എസ്. അച്യുതാനന്ദനെ ആക്ഷേപിച്ച സുധാകരനെ ഒറ്റപ്പെടുത്തുക എന്നാണ് പോസ്റ്ററുകളില്‍ എഴുതിയിട്ടുള്ളത്. വരും ദിവസങ്ങളില്‍ സുധാകരനെതിരെ ലഘുലേഖകള്‍ ഉള്‍പ്പടെ പ്രചരിപ്പിച്ച് ആഞ്ഞടിക്കാനാണ് വിഎസ് അനുകൂലികളുടെ നീക്കം.
ആലപ്പുഴയില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിനിടെ വിഎസിനെ ഉയര്‍ത്തികൊണ്ടു നടക്കുന്നവര്‍ കള്ളുകുടിയന്മാരാണെന്ന് സുധാകരന് മാദ്ധ്യമങ്ങളോട് പറയുകയുണ്ടായി. ഇതില്‍ പ്രതിഷേധിച്ച് വിഎസ് പക്ഷക്കാര്‍ സംസ്ഥാന സമ്മേളന വേദിയിലടക്കം സുധാകരനെതിരെ ലഘുലേഖകള്‍ പ്രചരിപ്പിച്ച് തിരിച്ചടിച്ചിരുന്നു. ഇതെ രീതിയില്‍ സുധാകരനെതിരെ അടുത്ത ദിവസങ്ങളില്‍ പ്രചാരണം സജീവമാകും.
അതിനിടെ പാര്‍ട്ടിയിലും പുറത്തും പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സുധാകരന് വിഎസിനെതിരായ നിലപാടുകളില്‍ നിന്ന് മലക്കംമറിഞ്ഞു. താന്‍ വിഎസിനെ വിമര്‍ശിച്ചിട്ടില്ലെന്നും വി.എസിനോട് തനിക്ക് ഒരു വിരോധവുമില്ലെന്നും സുധാകരന് ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞു. ആലപ്പുഴയിലെ ചില പ്രദേശിക വിഷയങ്ങളില്‍ പരാമര്‍ശം നടത്തുക മാത്രമാണ് ചെയ്തതെന്നും സുധാകരന് പറഞ്ഞു.
സുധാകരന്റെ എംഎല്‍എ ഫണ്ടുപയോഗിച്ച് നിര്‍മിച്ച പറവൂര്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് അച്യുതാനന്ദന് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച വിഎസിനെതിരെ സുധാകരന് ആഞ്ഞടിച്ചത്. സ്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നടക്കുമ്പോള്‍ തൊട്ടടുത്ത് പറവൂരിലെ വേലിക്കകം വീട്ടില്‍ അച്യുതാനന്ദന് ഉണ്ടായിരുന്നു. വിഎസിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ഇനി വരുന്ന തെരഞ്ഞെടുപ്പുകളില്‍ തോറ്റാലും കുഴപ്പമില്ല. വിഎസിന് താല്പര്യമില്ലെന്നു കരുതി ആത്മഹത്യയ്ക്ക് താനില്ലെന്നും പറഞ്ഞ സുധാകരന് പിറ്റേന്ന് വിഎസ് വിരുദ്ധ നിലപാട് മാറ്റിയത് ശ്രദ്ധേയമായി. എന്നാല്‍ വിഎസിനെ നിരന്തരം അവഹേളിക്കുന്ന സാഹചര്യത്തില്‍ സുധാകരനോട് ഒത്തുതീര്‍പ്പ് വേണ്ടെന്നാണ് വിഎസ് അനുകൂലികളുടെ തീരുമാനം. വിഎസിന്റെ പടമുള്ള പോസ്റ്ററുകളും ഫഌക്സുകളും ഉപയോഗിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട സുധാകരന് ഇപ്പോള്‍ വിഎസിനെ തള്ളിപ്പറയുന്നത് പരിഹാസ്യമാണെന്നും വിഎസ് പക്ഷക്കാര്‍ കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: