കോഴിക്കോട്: ധനകാര്യ സ്ഥാപനങ്ങള്‍ കനിഞ്ഞാല്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇന്ന് ശമ്പളം ലഭിക്കും. സര്‍ക്കാര്‍, ബോര്‍ഡ്, കോര്പ്പറേഷന് ജീവനക്കാര്‍ക്ക് ഈ മാസം 18 മുതല്‍ ശമ്പളം ലഭിച്ചുതുടങ്ങിയെങ്കിലും കെഎസ്ആര്‍ടിസിയില്‍ അനക്കമുണ്ടായില്ല. ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കാരണം. ശമ്പളം, ആനുകൂല്യം, പെന്ഷന്, അഡ്വാന്‍സ് എന്നിവയടക്കം കെഎസ്ആര്‍ടിസി ക്ക് ഈ മാസം വേണ്ടത് 90 കോടിയോളം രൂപയാണ്. ശമ്പള ഇനത്തില്‍ മാത്രം 50 കോടി. ആനുകൂല്യമായി 3500 രൂപയാണ് നല്‍കുന്നത്. ഇതില്‍ 2000 ഉത്സവ ബത്തയും 1500 രൂപ എക്സ്ഗ്രേഷ്യയുമാണ്. 5000 രൂപ വീതമാണ് അഡ്വാന്‍സ് തുക.
90 കോടി കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് അധികൃതര്‍. സര്‍ക്കാര്‍ സഹായം ഇതുവരെ ലഭ്യമല്ലാത്തതിനാല്‍ വായ്പാതുകക്കായി ബാങ്കിനെ സമീപിച്ചു. എന്നാല്‍ മിക്ക ബാങ്കുകളും അപേക്ഷ നിരസിച്ചു. എറണാകുളത്തെ ജില്ലാ സഹകരണ ബാങ്കിലാണ് ഇനി പ്രതീക്ഷ. ആവശ്യമായ തുക ഇവര്‍ നല്‍കുമെന്നാണ് സൂചന. പക്ഷെ അത് കിട്ടാന്‍ വൈകും. അതുവരെയുള്ള തിരിമറിക്കായി കെടിഡിഎഫ്സിയെയും പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷനെയും സമീപിച്ചിരിക്കയാണ്. ഇവിടെ നിന്ന് തുക കിട്ടിയാല്‍ ശമ്പളവും ആനുകൂല്യവും ഇന്ന് തന്നെ നല്‍കാനാകുമെന്നാണ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ കണക്കുകൂട്ടല്‍.
ആനുകൂല്യവും ശമ്പളവും വൈകുന്നതില്‍ കടുത്ത ആശങ്കയിലാണ് ജീവനക്കാര്‍. ഓണമായിട്ടും വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാനാകാത്ത സ്ഥിതിയാണ്. ഇന്ന് ശമ്പളം കിട്ടിയാല്‍ തന്നെ പലരുടെയും ബജറ്റ് തെറ്റും. ഓണത്തലേന്ന് സ്വാഭാവികമായുണ്ടാകുന്ന സാധനങ്ങളുടെ വിലക്കയറ്റമാണ് അതിന് കാരണം. ആനുകൂല്യം വര്‍ദ്ധിപ്പിക്കാത്തതിലും ഇതു സംബന്ധിച്ച ചര്‍ച്ചക്ക് സമയം വെട്ടിച്ചുരുക്കിയതിലും ജീവനക്കാരില്‍ കടുത്ത പ്രതിഷേധമുണ്ട്. ആനുകൂല്യം നിശ്ചയിക്കുന്ന ചര്‍ച്ച ആറ് ദിവസം മുമ്പാണ് നടന്നത്. സാധാരണ 15 ദിവസമെങ്കിലും ഇതിനായി അനുവദിക്കാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: