ഇടുക്കി: ഇടുക്കി ചെങ്കുളം അണക്കെട്ടില്‍ സുരക്ഷാ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസുകാരന് വെടിയേറ്റ് മരിച്ചു. ഇടുക്കി എ.ആര് ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസറായ കൊന്നത്തടി കമ്പിളികണ്ടം അഞ്ചാംമൈല്‍ മുക്കുടം സ്വദേശി താളപുളിക്കല് ഭാസ്കരന്റെ മകന് രാജേഷാണ് (30) മരിച്ചത്.
വലതു നെഞ്ചു തുളഞ്ഞ് വെടിയുണ്ട പുറത്തുപോയ നിലയില്‍ ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് രാജേഷിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അടിയന്തരമായി ഓപ്പറേഷന് ചെയ്തെങ്കിലും 12.15 ഓടെ മരണം സംഭവിച്ചു. ഇയാള്‍ സ്വയം വെടിവച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
രാത്രി പത്തോടെ ചെങ്കുളം ഡാമിന്റെ പവര്‍ ഹൗസിന്റെ ഉള്ളില്‍ ഡ്യൂട്ടി റൂമില്‍ വച്ചാണ് സംഭവം. ഒപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന രാജാക്കാട് സ്വദേശിയായ ബിജേഷ് സംഭവം നടക്കുമ്പോള്‍ ബാത്ത് റൂമിലായിരുന്നെന്നാണ് നല്കിയ വിവരം. ശബ്ദംകേട്ട് ഓടിയെത്തിയപ്പോള്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന രാജേഷിനെയാണ് കാണുന്നത്.
മൃതദേഹം ഇന്ന് രാവിലെപോസ്റ്റ്മോര്ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോകും. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പില്‍ നടക്കും. അവിവാഹിതനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: