ശാസ്താംകോട്ട: മാര്‍ക്സിസ്റ്റ് നേതാക്കന്മാരുടെ മാടമ്പിത്തരമാണ് കേരളത്തില്‍ പാര്‍ട്ടിയുടെ തകര്‍ച്ചക്ക് വഴിതെളിച്ചതെന്ന് വെള്ളാപ്പള്ളി നടേശന്. പിണറായി വിജയനെ പോലുള്ള മാര്‍ക്സിസ്റ്റ് മാടമ്പിമാര്‍ ബാക്കിയുള്ളവരെ അടിയാന്മാരായി കണ്ടത് പാര്‍ട്ടിയെ വട്ടപ്പൂജ്യത്തിലെത്തിച്ചതായും കൂട്ടിച്ചേര്‍ത്തു.
ഇഞ്ചക്കാട് എസ്എന്‍ഡിപി ശാഖയുടെ നേതൃത്വത്തില്‍ പണികഴിപ്പിച്ച മാവിന്റെ തെക്കതില്‍ പരമേശ്വരപ്പണിക്കര്‍ സ്മാരക വ്യാപാരസമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഒരുകാലത്ത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ നെഞ്ചേറ്റിനടന്ന ഈഴവസമൂഹത്തെ ഈ മാടമ്പിക്കൂട്ടം പിന്നീട് ചവിട്ടിമെതിക്കുകയായിരുന്നു. ഈഴവരുടെ പരമ്പരാഗത വ്യവസായങ്ങളെല്ലാം അവര്‍ തകര്‍ത്തു. എന്നാല്‍ റബ്ബറിന്റെ വിലയിടിഞ്ഞപ്പോള്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെ വക്താക്കളായി മാര്‍ക്സിസ്റ്റുകാര്‍ മാറി. സംഘടിതവോട്ടുബാങ്ക് മുന്നില്‍ കണ്ട് അവര്‍ക്കായി സമരത്തിനിറങ്ങി. കേരളത്തിലെ ഇടതുവലതുമുന്നണികളുടെ അവഗണനയില്‍ മനംനൊന്ത് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച എസ്എന്‍ഡിപിയെ തരംതാണ ഭാഷയില്‍ അധിക്ഷേപിക്കാനാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ശ്രമിക്കുന്നത്. അമിത്ഷായെ കാണാന്‍ പോയത് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രസിഡന്റ് എന്ന നിലയിലാണ്. അധികാരത്തിന്റെ സിരാകേന്ദ്രം അവിടെയാണെന്ന വിശ്വാസമുണ്ട്. ഇ.കെ.നായനാര്‍ കേരളം ഭരിച്ചപ്പോള്‍ എസ്എന്‍ഡിപി നേതൃത്വം എകെജി ഭവനില്‍ പോയിട്ടുണ്ടെന്ന് പിണറായി മനസിലാക്കണം. എസ്എന്‍ഡിപിയുടെ പരിപാടിക്കായി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയെ കൊല്ലത്ത് കൊണ്ടുവന്നിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത ചൊറിച്ചില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഇന്ന് എന്തുകൊണ്ടാണെന്ന് ചിന്തിച്ചാല്‍ മനസിലാകും. കേരളത്തിലെ സിപിഎമ്മിന്റെ വനിതാനേതാവായ ശ്രീമതിടീച്ചര്‍ നരേന്ദ്രമോദിക്കൊപ്പം നിന്ന് ഫോട്ടോക്ക് പോസ് ചെയ്യുന്നതിന്റെ ദൃശ്യം കയ്യിലുണ്ട്. കഴിവുള്ളവനെ അംഗീകരിക്കുകയും സമീപിക്കുകയും സഹായം തേടുന്നതുമാണ് നാട്ടുനടപ്പ്. അതില്‍ കണ്ണുകടിയുണ്ടായിട്ട് കാര്യമില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ജി.ശ്രീദാസ് അധ്യക്ഷത വഹിച്ചു. തുറവൂര്‍ സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ഡോ.പി.കമലാസനന്, അഡ്വ.കെ.വി.സജന്, ശ്രീലയം ശ്രീനിവാസന്, ബാലചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു. വ്യാപാരസമുച്ചയം നിര്‍മിച്ച റാംമനോജിനെ ചടങ്ങില്‍ അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: