ന്യൂദല്‍ഹി: വിഴിഞ്ഞം പദ്ധതിക്കെതിരായ ഉത്തരവില്‍ ഹരിത ട്രൈബ്യൂണലിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. സൂര്യന് കീഴിലുള്ള എല്ലാ വിഷയങ്ങളിലും ഇടപെടാനുള്ള അധികാരം ട്രൈബ്യൂണലിനുണ്ടോ എന്ന് കോടതി ചോദിച്ചു.
ഹൈക്കോടതിക്ക് സമാനമായ അധികാരമുണ്ടെന്ന് കരുതാനാകില്ല. ഹരിത ട്രൈബ്യൂണലിന് സഹജമായ അധികാരമില്ലെന്നും നിയമപരമായ അധികാരം മാത്രമാണുള്ളതെന്നും കോടതി വ്യക്തമാക്കി. പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്കി.
വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെയുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് ചോദ്യം ചെയ്ത് തുറമുഖ അതോറിറ്റി നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. കൈമാറിയ വസ്തുവകകള്‍ വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാനും നിര്‍ദ്ദേശമുണ്ട്.
വിഴിഞ്ഞത്തിന് പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിന് കാരണമായ തീരദേശ പരിപാലന നിയമ ഭേദഗതി പരിശോധിക്കാന്‍ അധികാരം ഉണ്ടെന്ന ട്രിബ്യൂണലിന്റെ ഉത്തരവിനെതിരെയാണ് തുറമുഖ അതോറിറ്റി സുപ്രീം കോടതിയെ സമീപിച്ചത്. ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ചാണ് കേസ് പരിഗണിക്കേണ്ടതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: