കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ കമാലക്കടവില്‍ യാത്രാ ബോട്ടും മത്സ്യബന്ധന ബോട്ടും കൂട്ടിയിടിച്ച് എട്ട് പേര് മരിച്ചു. മരിച്ചവരില്‍ ഒരു സ്ത്രീയും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ ഫോര്‍ട്ട് കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് 1.45 ഓടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ യാത്രബോട്ട് മുങ്ങി. നിരവധി പേര് നീന്തി രക്ഷപെട്ടു. ബോട്ടില്‍ കുടുങ്ങിയവരെ കോസ്റ്റ് ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്സ്മെന്റും ചേര്‍ന്ന് കരയ്ക്ക് എത്തിച്ചു. ഒരു കുട്ടിയും ഒരു ജീവനക്കാരനും ഒഴുക്കില്‍പ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ബോട്ടിനുള്ളില്‍ ആരെങ്കിലും കുടുങ്ങിയോ എന്ന് കോസ്റ്റ് ഗാര്‍ഡ് പരിശോധിക്കുന്നുണ്ട്. യാത്രാ ബോട്ട് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. കാലപ്പഴക്കം ചെന്ന ബോട്ടായിരുന്നു അപകടത്തില്‍പ്പെട്ടത്. കൂട്ടിയിടിച്ച ഉടന്‍ ബോട്ട് രണ്ടായി പിളരുകയായിരുന്നു.
ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് വൈപ്പിന്‍ ഭാഗത്തേക്ക് യാത്രക്കാരുമായി പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പെട്ട ബോട്ടില്‍ 30 ലധികം യാത്രക്കാരുണ്ടായിരുന്നു. 28 പേര്‍ക്ക് ടിക്കറ്റ് കൊടുത്തിരുന്നുവെന്നാണ് അധികൃതരുടെ വാദം. ഫോര്‍ട്ട്കൊച്ചി കമാലക്കടവിനടുത്ത് അന്താരാഷ്ട്ര കപ്പല്‍ച്ചാലില്‍ വച്ചാണ് ദുരന്തമുണ്ടായത്. ആഴമേറിയ അഴിമുഖത്താണ് അപകടം നടന്നത്.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
കോസ്റ്റ് ഗാര്‍ഡും മറൈന്‍ വിഭാഗവും തെരച്ചില്‍ നടത്തിവരുന്നു. 22 പേരെ ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് നാവികസേനയുടെ സഹായവും തേടിയുണ്ട്. നാട്ടുകാരും ബോട്ടുകളിലായി തെരച്ചില്‍ നടത്തുന്നുണ്ട്. മരണസംഖ്യ ഉയരുമോയെന്ന ആശങ്കയുണ്ട്. ബോട്ട് കരയിലേക്ക് അടുപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: