ശ്രീനഗര്‍: ഭാരതത്തിന് എതിരെ പോരാടാന്‍ മുസഌം യുവാക്കളോട് പാക് ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ ആഹ്വാനം. ഭാരത കരസേനയോട് ഏറ്റുമുട്ടാന്‍ ആഹ്വാനം ചെയ്യുന്ന വീഡിയോയാണ് അവര്‍ സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടിരിക്കുന്നത്. ഇതാദ്യമായാണ് കശ്മീര്‍ താഴ്വരയില് ഇത്തരമൊരു വീഡിയോ പ്രചരിക്കുന്നത്. യുവാക്കളെ വഴിതെറ്റിച്ച് ഭീകര സംഘടനകളില്‍ ചേര്‍ക്കുകയാണ് ലക്ഷ്യം.
പാക്കധിനിവേശ കശ്മീരില്‍ ലഷ്ക്കര്‍ ഇ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ജെയ്ഷ് ഇ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകളില്‍ പെട്ട മുന്നൂറോളം ഭീകരര്‍ ഭാരതത്തിലേക്ക് നുഴഞ്ഞുകയറാന്‍ ഒരുങ്ങിയിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.
ഹിസ്ബുളിന്റെ 21 കാരനായ കമാന്‍ഡര്‍ ബുര്‍ഹാന്‍ മുസാഫര്‍ വാനിയുടേതാണ് വീഡിയോയിലെ ആഹ്വാനം. വാട്ട്സാപ്പു വഴിയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഹിസ്ബുളില്‍ ചേരാന്‍ ആവശ്യപ്പെടുന്ന വീഡിയോയില്‍ ജമ്മുകശ്മീരിലെ നമ്മുടെ പോലീസുകാര്‍ ഭീകരര്‍ക്ക് പതിരായ പോരാട്ടം അവസാനിപ്പിക്കണമെന്നും ആഹ്വാനം ചെയ്യുന്നു.
സൈനിക വേഷം ധരിച്ച ബുര്‍ഹാന്‍ നിലത്തിരുന്നാണ് ആഹ്വാനം നടത്തുന്നത്. മുന്പില് ഖുറാനും ഒരു കലാഷ്നിക്കോവ് തോക്കുമുണ്ട്. രണ്ടു തോക്കുധാരികള്‍ ഇയാള്‍ക്ക് കാവലുമുണ്ട്. ഹിസ്ബുളില്‍ ചേരാന്‍ പറ്റില്ലെങ്കില്‍ കഴിയുന്ന രീതിയില്‍ തങ്ങളെ സഹായിക്കാനും ഇയാള്‍ പറയുന്നു. നമ്മള് കുടുംബത്തെ വിട്ട്, അമ്മമാരെയും സഹോദരിമാരെയും വിട്ട് ആണ് എത്തിയിരിക്കുന്നത്. അവരുടെ പരിശുദ്ധി സംരക്ഷിക്കാനാണ് ഇത്. കശ്മീരില്‍ ഖലീഫയുടെ സാമ്രാജ്യം സ്ഥാപിക്കണം. വീഡിയോയില്‍ പറയുന്നു.
പോലീസ് ഭീകരര്‍ക്ക് എതിരായ പോരാട്ടം അവസാനിപ്പിച്ചില്ലെങ്കില്‍ പോലീസുകാരുടെ കുടുംബങ്ങളെ അരക്ഷിതമാക്കാന്‍ ഭീകരര്‍ക്ക് കഴിയുമെന്ന മുന്നറിയിപ്പും നല്കുന്നു. മതപ്രചാരകര്‍ ഒന്നുകില്‍ സത്യം പറയണം. അല്ലെങ്കില്‍ മിണ്ടാതെയിരിക്കണം. ഹജ്, റോസ( നിരാഹാരം) സക്കാത്ത് എന്നിവയെപ്പറ്റി മാത്രമല്ല പറയേണ്ടത്. പ്രവാചകന് 80 യുദ്ധങ്ങളില്‍ പങ്കെടുത്ത കാര്യം അവര്‍ക്ക് അറയില്ലേ. അതെന്തിനാണ് അവര്‍ ഒളിക്കുന്നത്. പോലീസിന് വിവരം ചോര്‍ത്തുന്ന കുട്ടികള്‍ അത് നിറുത്തണം. ബുര്‍ഹാന്‍ തുടരുന്നു.
പാക് സൈന്യവും ഐഎസ്ഐയും ചേര്‍ന്ന് ഭീകരര്‍ക്കായി നടത്തുന്ന പതിനേഴ് ക്യാമ്പുകളെപ്പറ്റിയുള്ള വിവരം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സര്‍താജ് അസീസിന് കൈമാറാന്‍ തയ്യാറാക്കിയിരുന്നു. ഇത്തരമൊരു ക്യാമ്പിലാണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ഒരുങ്ങിയിരിക്കുന്നത്. ഓരോ ക്യാമ്പും സ്ഥിതി ചെയ്യുന്ന സ്ഥലം, അവിടുത്തെ ഭീകരരുടെ എണ്ണം, ക്യാമ്പ് മേധാവിയുടെ പേരു വിവരം തുടങ്ങിയവയെല്ലാം ഭാരതം ശേഖരിച്ച് പാക് അധികൃതര്‍ക്ക് കൈമാറാന്‍ തയ്യാറാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: