ഇടുക്കി: ചെങ്കുളം അണക്കെട്ടില്‍ സുരക്ഷാ ഡ്യൂട്ടിക്കെത്തിയ പൊലീസുകാരന് വെടിയേറ്റ് മരിച്ച സംഭവം ആത്മഹത്യയാണെന്ന് പോലീസ് കണ്ടെത്തല്‍. ഇടുക്കി എ.ആര് ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ കൊന്നത്തടി കമ്പിളിക്കണ്ടം അഞ്ചാംമൈല്‍ മുക്കുടം സ്വദേശി താളപുളിക്കല് ഭാസ്കരന്റെ മകന് രാജേഷാണ് (30) സ്വയം വെടിയുതിര്‍ത്ത് മരിച്ചത്.
വലതു നെഞ്ചു തുളഞ്ഞ് വെടിയുണ്ട പുറത്തുപോയ നിലയില്‍ ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് രാജേഷിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. രാത്രി 12.15 ഓടെ മരിച്ചു. രാത്രി വൈകി ചെങ്കുളം ഡാമിന്റെ പവര്‍ ഹൗസിന്റെ ഉള്ളില്‍ ഡ്യൂട്ടി റൂമിലാണ് സംഭവം. ഒപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന രാജാക്കാട് സ്വദേശിയായ ബിജേഷ് സംഭവം നടക്കുമ്പോള്‍ ബാത്ത്റൂമിലായിരുന്നു.
ശബ്ദംകേട്ട് ഓടിയെത്തിയപ്പോള്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന രാജേഷിനെയാണ് കാണുന്നത്. ഉടന്‍ തന്നെ അടിമാലി സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് രാജേഷ് അടിമാലി ആശുപത്രിയിലെ ഡോക്ടര്‍മാരോട് പറഞ്ഞിരുന്നതായി കേസ് അന്വേഷിക്കുന്ന അടിമാലി സി.ഐ സജി മാര്‍ക്കോസ് പറഞ്ഞു.
അവിവാഹിതനായ രാജേഷിന് മൂന്ന് സഹോദരിമാരുണ്ട്. കുടുംബ സ്വത്തിനെ ചൊല്ലി ബന്ധുക്കളുമായി തര്‍ക്കം നിലനിന്നിരുന്നു. ഇതാണ് മരണകാരണമെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവങ്ങളെക്കുറിച്ച് അടിമാലി സി.ഐ അന്വേഷിക്കും. ഇന്നലെ വൈകിട്ട് മൃതദേഹം സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: