തിരുവനന്തപുരം: ഓണക്കാലം മുതലെടുത്ത് വിമാനയാത്രാ നിരക്ക് പതിന്മടങ്ങ് വര്‍ധിപ്പിച്ച വിമാനക്കമ്പനികളുടെ കൊള്ള അവസാനിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. എയര്‍ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികള്‍ യാത്രക്കാരെ പിഴിയുകയാണ്. ഓണക്കാലം ആഘോഷിക്കാന്‍ നാട്ടിലെത്തിയ മലയാളികളെയാണ് വിമാനക്കമ്പനികള്‍ ചൂഷണം ചെയ്യുന്നത്.
ഇതേവരെ ഇല്ലാത്ത തരത്തില്‍ അതിഭീമമായ വര്‍ധനയാണ് ടിക്കറ്റ് നിരക്കില്‍ വരുത്തിയിരിക്കുന്നതെന്ന് വിഎസ് പറഞ്ഞു. 5000 മുതല്‍ 6000 രൂപവരെയുള്ള ടിക്കറ്റിന് 50,000 രൂപവരെ ഈടാക്കുന്നതായാണ് പരാതി. ഇതുമൂലം ഓണത്തിന് നാട്ടിലെത്തിയ ഭൂരിപക്ഷം പേരും തിരിച്ചുപോകാനാവാതെ ദുരിതം അനുഭവിക്കുകയാണ്.
പ്രവാസി മലയാളികളുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരി വിമാനക്കമ്പനികള്‍ അവരെ ദ്രോഹിക്കുകയാണ്. ഇക്കാര്യത്തില്‍ കേരള സര്‍ക്കാരിന്റെ മൗനം അങ്ങേയറ്റം കുറ്റകരമാണ്. ടിക്കറ്റ് വില നിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ശക്തമായ ഇടപെടല്‍ ഉണ്ടാകണമെന്നും വിഎസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: