കോഴിക്കോട്: കെഎസ്ആര്‍ടിസിയില്‍ ഇന്നലെയും ശമ്പളം വിതരണം ചെയ്യാനായില്ല. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പാ തുക ഇന്നലെ രാവിലെ ലഭ്യമാക്കാന്‍ കഴിയാത്തതാണ് കാരണം. എന്നാല്‍ ഉച്ച കഴിഞ്ഞ് തടസ്സങ്ങളെല്ലാം നീക്കി ചെക്ക് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനില്‍ ലഭിച്ചു. ഇതോടെ ശമ്പളവും ആനുകൂല്യങ്ങളും ജീവനക്കാര്‍ക്ക് ഇന്ന് കിട്ടും.
കെടിഡിഎഫ്സി യില്‍ നിന്ന് 75 കോടിയും പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്ന് 15 കോടി രൂപയുമാണ് വായ്പയെടുത്തത്. ശമ്പളം, പെന്ഷന്, ആനുകൂല്യം, അഡ്വാന്‍സ് എന്നിവയടക്കം കെഎസ്ആര്‍ടിസിക്ക് ഈ മാസം വേണ്ടത് 90 കോടി രൂപയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് വായ്പയെടുക്കാന്‍ മാനേജ്മെന്റ് തീരുമാനിച്ചത്.
ഇന്നലെ രാവിലെയും ശമ്പളം കിട്ടാതായതോടെ വിവിധ സര്‍വീസ് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
പ്രശ്നം പരിഹരിക്കപ്പെടുമെന്ന സ്ഥിതി ഉണ്ടായതോടെ പ്രതിഷേധം കെട്ടടങ്ങുകയായിരുന്നു. താല്‍ക്കാലിക ജീവനക്കാരില്‍ കുറെപേര്‍ക്ക് രാവിലെ വേതനവും ആനുകൂല്യവും നല്‍കിയിരുന്നു. ശമ്പളം, പെന്ഷന്, മറ്റാനുകൂല്യങ്ങള്‍ എന്നിവക്കുള്ള ചെക്ക് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് തിരുവനന്തപുരം എസ്ബിടിയിലാണ് നല്‍കിയത്. ഇവിടെ നിന്ന് ജീവനക്കാരുടെ എടിഎം വഴി ലഭ്യമാക്കും.
ഒന്നാം ഓണത്തിന് ശമ്പളം കൈപ്പറ്റി ആവശ്യങ്ങള്‍ നിര്‍വഹിക്കേണ്ട ഗതികേടിലാണ് കെ.എസ്ആര്ടിസി ജീവനക്കാര്‍. ഓണത്തിന് വിപണിയിലുണ്ടാകുന്ന വന്‍ വിലക്കയറ്റം ജീവനക്കാരുടെ ബജറ്റിനെ തകിടം മറിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: