ന്യൂദല്‍ഹി: വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് സപ്തംബര്‍ 2ന് സംയുക്ത ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച പൊതുപണിമുടക്ക് പിന്‍വലിക്കാന്‍ സാധ്യത. കേന്ദ്രസര്‍ക്കാരും തൊഴിലാളി സംഘടനാ പ്രതിനിധികളും തമ്മില്‍ ഇന്നലെ നടന്ന രണ്ടാംവട്ട ചര്‍ച്ചയില്‍ ട്രേഡ് യൂണിയനുകള്‍ ഉന്നയിച്ച പകുതിയോളം ആവശ്യങ്ങളിന്മേല് ധാരണയിലെത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രിസഭാ ഉപസമിതിയും ട്രേഡ് യൂണിയനുകളും തമ്മിലുള്ള ചര്‍ച്ച ഇന്നും തുടരും.
തൊഴിലാളി സംഘടനകള്‍ ഉന്നയിച്ച പന്ത്രണ്ട് ആവശ്യങ്ങളില്‍ 7-8 എണ്ണത്തില്‍ ഏകദേശ അഭിപ്രായ ഐക്യം രൂപപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രതൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ പറഞ്ഞു. മറ്റു വിഷയങ്ങളില്‍ ഇന്ന് ധാരണയിലെത്തുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അധ്യക്ഷതയിലാണ് 12 തൊഴിലാളി സംഘടനകളുമായി ഇന്നലെ ചര്‍ച്ച നടന്നത്. കേന്ദ്രമന്ത്രിസഭാ യോഗത്തിന് പങ്കെടുക്കുന്നതിനായി അരുണ്‍ ജെയ്റ്റ്ലിക്ക് പോകേണ്ടിവന്നതിനാല്‍ ചര്‍ച്ച ഇന്നും തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
ഇന്ന് ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ തൊഴില്‍ മന്ത്രാലയത്തില്‍ ചര്‍ച്ച തുടരും. ചര്‍ച്ച ആവശ്യമാണെന്ന ബിഎംഎസിന്റെ നിലപാടിനൊപ്പമാണ് ഭൂരിപക്ഷം തൊഴിലാളി സംഘടനകളും.
കരാര്‍ തൊഴില്‍, മിനിമം വേതനം എന്നീ വിഷയങ്ങളിന്മേലാണ് പ്രധാനമായും കേന്ദ്രസര്‍ക്കാരും തൊഴിലാളി യൂണിയനുകളും തമ്മില്‍ ധാരണയിലെത്താനുള്ളത്. വേണ്ടത്ര ചര്‍ച്ച നടത്താതെ കേന്ദ്രസര്‍ക്കാരിനെതിരെ സമരത്തിനായി സംയുക്ത ട്രേഡ് യൂണിയനുകളുടെ ഐക്യത്തെ ഉപയോഗപ്പെടുത്തുകയെന്ന സിഐടിയു, ഐഎന്‍ടിയുസി തന്ത്രം കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായതോടെ പൊളിഞ്ഞു.
ചര്‍ച്ച പരാജയമെന്ന നിലപാടാണ് സിഐടിയു ഉള്‍പ്പെടെയുള്ള ചില സംഘടനകള്‍ ആവര്‍ത്തിച്ച് സ്വീകരിക്കുന്നത്. എന്നാല്‍ തൊഴിലാളി ക്ഷേമത്തിനാണ് ബിഎംഎസ് ശ്രമിക്കുന്നതെന്നും തൊഴിലാളി രാഷ്ട്രീയത്തിന് ബിഎംഎസ് തയ്യാറല്ലെന്നും ബിഎംഎസ് ദേശീയ ഉപാദ്ധ്യക്ഷന്‍ അഡ്വ. സജി നാരായണന് പറഞ്ഞു.
കേന്ദ്രമന്ത്രിമാരായ ബന്ദാരു ദത്താത്രേയ, പീയൂഷ് ഗോയല്‍, ഡോ.ജിതേന്ദ്രസിങ്, ധര്‍മ്മേന്ദ്ര പ്രധാന്, തൊഴില്‍ വകുപ്പ് സെക്രട്ടറി ശങ്കര്‍ അഗര്‍വാള്‍ എന്നിവരും മന്ത്രിസഭാ ഉപസമിതിയുടെ ഭാഗമായി ഇന്നലെ നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ദേശീയ പ്രസിഡന്റ് ബിഎന്‍ റായ്, ജനറല്‍ സെക്രട്ടറി വിര്‍ജേഷ് ഉപാധ്യായ എന്നിവരാണ് ബിഎംഎസ് പ്രതിനിധികളായി ചര്‍ച്ചയില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: