കൃഷ്ണഗിരി (വയനാട്): ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ചതുര്‍ദിന ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ എ ടീമിന് ഒന്നാം ഇന്നിംഗ്സ് ലീഡ്. ദക്ഷിണാഫ്രിക്കന്‍ സ്കോറായ 260 റണ്‍സിനെതിരെ ഇന്ത്യ രണ്ടാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 342 റണ്‍സെടുത്തിട്ടുണ്ട്. നാല് വിക്കറ്റുകള്‍ കയ്യിലിരിക്കെ 82 റണ്‍സിന്റെ ലീഡാണ് ഇന്ത്യന്‍ എ ടീം സ്വന്തമാക്കിയത്. 34 റണ്‍സുമായി അങ്കുഷ് ബെയ്ന്‍സും 16 റണ്‍സുമായി അക്ഷര്‍ പട്ടേലുമാണ് ക്രീസില്‍. മുന്‍നിര ബാറ്റ്സ്മാന്മാര് ആരും സെഞ്ചുറി നേടിയില്ലെങ്കിലും മൂന്നുപേര്‍ അര്‍ദ്ധശതകം തികച്ചതാണ് ഇന്ത്യക്ക് മത്സരത്തില്‍ മേല്‍ക്കൈ നേടിക്കൊടുത്തത്.
അഭിനവ് മുകുന്ദ് (72), ക്യാപ്റ്റന്‍ അമ്പാട്ടി റായിഡു (71), ജീവന്‍ജ്യോത് സിങ് (52) എന്നിവരാണ് മികച്ച ഇന്നിംഗ്സ് കാഴ്ചവെച്ചത്.
ഇന്നലെ ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യന്‍ എ ടീമിന് വേണ്ടി ഓപ്പണര്‍മാരായ ജീവന്‍ജ്യോത് സിങും അഭിനവ് മുകുന്ദും ചേര്‍ന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 96 റണ്‍സ് നേടി. ഒടുവില്‍ 52 റണ്‍സെടുത്ത ജീവന്‍ജ്യോത് സിങിനെ സൊസൊബോയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വില്ലാസ് പിടികൂടിയാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. തുടര്‍ന്നെത്തിയ ബാബാ അപരാജിത്ത് അഭിനവ് മുകുന്ദിന് നല്ല പിന്തുണ നല്കി. രണ്ടാം വിക്കറ്റില്‍ 68 റണ്‍സാണ് ഇവര്‍ കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ സ്കോര്‍ 168-ല്‍ എത്തിയപ്പോള്‍ 72 റണ്‍സെടുത്ത മുകുന്ദിനെ പെയ്ഡറ്റ് വിക്കറ്റിന് മുന്നില്‍ കുടുക്കി.
തൊട്ടുപിന്നാലെ 34 റണ്‍സെടുത്ത ബാബാ അപരാജിത്തിനെ പെയ്ഡറ്റ് റമേലയുടെ കൈകളിലെത്തിച്ചതോടെ ഇന്ത്യ മൂന്നിന് 169 എന്ന നിലയിലായി. പിന്നീട് ഷെല്‍ഡണ്‍ ജാക്സണും ക്യാപ്റ്റന്‍ അമ്പാട്ടി റായിഡുവും ചേര്‍ന്ന് സ്കോര്‍ 224 റണ്‍സിലെത്തിച്ചു. 25 റണ്‍സെടുത്ത ജാക്സണെ പെയ്ഡറ്റ് ബൗള്‍ഡാക്കിയാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. തുടര്‍ന്നെത്തിയ വിജയ് ശങ്കര്‍ 25 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത് സൊസൊബേയുടെ പന്തില്‍ വിലാസിന് ക്യാച്ച് നല്കി മടങ്ങിയപ്പോള്‍ ഇന്ത്യ അഞ്ചിന് 253 എന്ന നിലയില്‍.
പിന്നീട് അമ്പാട്ടി റായിഡുവും ബെയ്ന്‍സും ചേര്ന്ന്സ്കോര് 300 കടത്തി. ഒടുവില്‍ സ്കോര്‍ 309-ല്‍ എത്തിയപ്പോള്‍ 81 പന്തില്‍ നിന്ന് 71 റണ്‍സെടുത്ത റായിഡുവിനെയും പെയ്ഡറ്റ് ബാവുമയുടെ കൈകളിലെത്തിച്ചു. തുടര്‍ന്ന് ബെയ്ന്‍സും അക്ഷര്‍ പട്ടേലും ചേര്‍ന്ന് രണ്ടാം ദിവസം കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ ഇന്ത്യന്‍ സ്കോര്‍ 342 റണ്‍സിലെത്തിച്ചു. ദക്ഷിണാഫ്രിക്കന്‍ എ ടീമിന് വേണ്ടി ഡെയ്ന്‍ പെയ്ഡറ്റ് 154 റണ്‍സ് വഴങ്ങി നാലും സൊസൊബേ 38ന് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: