ചൈന ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയായ മേക്ക് ഇന്‍ ഇന്ത്യയില്‍ ചൈനയുടെ പങ്കാളിത്തം പ്രതീക്ഷിച്ചിരുന്നതാണ്. പക്ഷേ ഇപ്പോള്‍ ചൈന നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ അലകള്‍ ആഗോള മാര്‍ക്കറ്റുകളില്‍ പ്രതിഫലിക്കുകയും വിപണിയില്‍ ഇടിവ് സംഭവിക്കുകയും ചെയ്യുന്നത് ഭാരതത്തെയും എങ്ങനെയൊക്കെ ബാധിക്കും എന്ന ചിന്ത ഉയര്‍ന്നിരിക്കുകയാണ്. ചൈനീസ് കറന്‍സിയായ യുവാന്റെ മൂല്യം കുറഞ്ഞിരിക്കുന്നു.
ചൈനീസ് സാമ്പത്തിക തകര്‍ച്ച യഥാര്‍ത്ഥത്തില്‍ ഒരു സാമ്പത്തിക ഭൂകമ്പം തന്നെ സൃഷ്ടിക്കുകയും അതുമൂലം ഓഹരി വിപണികള്‍ തകരുകയും ചെയ്യുന്നു. ചൈനയുടെ അതിരുവിട്ട ആത്മവിശ്വാസമാണ് ആ രാജ്യത്തെ ഇപ്പോഴത്തെ പതനത്തിലേക്ക് നയിച്ചത്. ചൈന വിഭാവനം ചെയ്തിരുന്നത് ചൈന-പാക്കിസ്ഥാന് സാമ്പത്തിക ഇടനാഴിയും മാരിടൈം സില്‍ക്ക് റോഡ് പ്രോജക്ടും മറ്റുമാണ്. ഇപ്പോള്‍ നേരിടുന്ന സാമ്പത്തികമാന്ദ്യം തരണം ചെയ്യാന്‍ 54,700 കോടി ഡോളറിന്റെ പെന്ഷന് ഫണ്ട് ഓഹരി വിപണിയിലേയ്ക്ക് നല്കാന് ശ്രമിച്ചിട്ടും ചൈനക്ക് പിടിച്ചു നില്ക്കാനാവുന്നില്ല. ചൈനയുടെ ഈ സാമ്പത്തികപ്രതിസന്ധി ലോക വിപണിയിലും പ്രതിഫലിച്ചു തുടങ്ങി.
തിങ്കളാഴ്ചത്തെ ഓഹരി വിപണി തകര്‍ച്ച ഇപ്പോഴും ചൈനയില്‍ തുടരുകയാണ്. ചൈനീസ് സ്റ്റോക്ക് ഇന്‍ഡക്സുകള്‍ ഏഴുശതമാനമായിട്ടാണ് താണത്. ചൈനയിലെ ഫാക്ടറി ഉല്‍പ്പാദനവും ഇടിയുമ്പോള്‍ ആ രാജ്യത്തിന്റെ ആഗോള സാന്നിദ്ധ്യത്തെപ്പോലും അത് പ്രതികൂലമായി ബാധിക്കും. വസ്ത്രവ്യാപാരം, വിനോദ വ്യവസായം മുതലായവയും തകര്‍ച്ചയെ നേരിടുകയാണ്. ചൈനയിലെ കോടീശ്വരന്മാര്ക്കും ഈ തകര്‍ച്ച കനത്ത തിരിച്ചടി തന്നെയാണ്. കയറ്റുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങളും ചൈനീസ് കറന്‍സിയുടെ മൂല്യം കുറഞ്ഞ സാഹചര്യത്തില്‍ തങ്ങളുടെ കറന്‍സികളുടെ മൂല്യം കുറയ്ക്കാന്‍ നിര്‍ബന്ധിതമായേക്കാം. മുന്‍പുണ്ടായ ആഗോളമാന്ദ്യത്തില്‍ ഓഹരി വിപണികളില്‍ കോടികളാണ് ഇടപാടുകാര്‍ക്ക് നഷ്ടപ്പെട്ടത്.
വന്‍ശക്തിയായ ചൈനയുടെ മാന്ദ്യം ആഗോളമാന്ദ്യത്തിന് വഴി തെളിയ്ക്കുമോ എന്ന ഭയവും ഇപ്പോള്‍ നിലനില്ക്കുന്നു. ചൈനീസ് സാമ്പത്തിക പതനം ഭാരതത്തെ ബാധിക്കുകയില്ല. രൂപയുടെ വില കുറഞ്ഞപ്പോള്‍ ഭാരതത്തിലേക്ക് പ്രവാസിഭാരതീയരുടെ നിക്ഷേപം ഒഴുകിത്തുടങ്ങി. ഭാരതം ഇന്ന് ലോകത്തില്‍ ഏറ്റവും വേഗം വികസിക്കുന്ന സാമ്പത്തിക ശക്തിയായിട്ടാണ് ‘ബ്രിക്സ്’ രാജ്യങ്ങള്‍ വിലയിരുത്തുന്നത്.
പൊതുമേഖലകളിലേക്ക് മൂലധന നിക്ഷേപം വരുന്നുണ്ട്. ഭാരതത്തെ സഹായിക്കുന്ന മറ്റൊരു പ്രധാന കാര്യം ഓയിലിന്റെ വിലക്കുറവാണ്. ഓയില്‍ വില വര്‍ധിച്ചാല്‍ അത് ഭാരതത്തിന് കനത്ത ആഘാതമായേനെ. ഇപ്പോള്‍ കേരളത്തില്‍ സജീവമായിരിക്കുന്ന ഓണം വിപണിക്ക് ഈ എണ്ണ വിലക്കുറവ് സഹായകരമാകും. ചൈന വളരുന്ന സാമ്പത്തിക ശക്തിയാണെന്നും മുതല്‍മുടക്കിന് ലഭിക്കുന്ന നല്ല അവസരമായും കണ്ടിരുന്നവര്‍ക്കാണ് ഇപ്പോഴത്തെ മാന്ദ്യം തിരിച്ചടിയാകുന്നത്. ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധിയ്ക്കും വിപണിയെ തകര്‍ത്തതില്‍ ഒരു പങ്കുണ്ട്. ഗ്രീസില്‍ പൗരന്മാര്ക്ക് സ്വന്തം നിക്ഷേപം പിന്‍വലിയ്ക്കാന്‍ പോലും സാധ്യമാകുന്നില്ല.
എന്നാല്‍ രൂപയുടെ വീഴ്ച കേരളത്തിന് ഗുണം ചെയ്യുമെന്ന് കരുതുന്നവരുണ്ട്. കേരളത്തിന്റെ പ്രധാന സമ്പത്ത് വിദേശ മലയാളികളുടെ നിക്ഷേപമാണല്ലൊ. പക്ഷെ ഇന്ധന ഇറക്കുമതിക്ക് കോടികള്‍ ചെലവിടേണ്ടി വരുമ്പോള്‍ രൂപയുടെ മൂല്യത്തകര്‍ച്ച നമ്മുടെ രാജ്യത്തേക്കുള്ള വിദേശനാണ്യവരവിന് തടസ്സമാകാന്‍ സാധ്യതയുണ്ട്. സാമ്പത്തിക ശക്തിയായ ഭാരതത്തെ അത് ബാധിക്കുകയില്ല എന്ന് സമാശ്വസിയ്ക്കാം. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും അഭിപ്രായപ്പെട്ടത് ചൈനീസ് സാമ്പത്തിക ദുരന്തം ഭാരതത്തെ ബാധിയ്ക്കുകയില്ലെന്നാണ്. പൊതുവിപണിയിലും സാമ്പത്തിക മുതല്‍മുടക്ക് നിര്‍വിഘ്നം നടക്കുന്നു.
സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്നതാണ് ഈ പ്രതിസന്ധിയെ അതിജീവിക്കാനുള്ള ഏക മാര്‍ഗം.ഭാരതത്തിന്റെ സാമ്പത്തിക സ്ഥിരത ഭദ്രമാക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വന്‍തോതില്‍ വിജയിച്ചിരിക്കുകയാണ്. പക്ഷേ ജനങ്ങള്‍ക്ക് പ്രയോജനകരമായ ചരക്കുസേവന നികുതി ബില്ലും ഭൂമി ഏറ്റെടുക്കല്‍ ബില്ലും പാസ്സാക്കി എടുക്കാന്‍ കോണ്‍ഗ്രസിന്റെ കടുംപിടിത്തം തടസമായിരിക്കുകയാണ്. പ്രതിപക്ഷസ്ഥാനത്താണെങ്കിലും ശ്രദ്ധിക്കേണ്ട കാര്യം രാജ്യത്തിന്റെ പുരോഗതിയാണ്. രാജ്യം ആരു ഭരിക്കുന്നു എന്നതലല്ല. എന്നാല്‍ കോണ്‍ഗ്രസിനോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല. പത്തുവര്‍ഷക്കാലം ഭരിച്ച് താറുമാറാക്കിയ ഒരു സമ്പദ്വ്യവസ്ഥയാണ് യുപിഎ സര്‍ക്കാര്‍ നരേന്ദ്ര മോദി സര്‍ക്കാരിന് കൈമാറിയത്. എന്നിട്ടും രാജ്യത്തെ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്താനുള്ള നടപടികളെടുക്കുന്ന മോദിസര്‍ക്കാരിനെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവുന്നില്ല. ചൈനയുടെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി നമ്മെ കാര്യമായി ബാധിക്കില്ലെങ്കിലും ഒരുപാട് പാഠങ്ങള്‍ പഠിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: