കളമശ്ശേരി: ഇന്ന് മലയാളികള്‍ ഉത്രാടപ്പാച്ചിലിലാണ്. ഓണത്തിന്റെ അവസാനഘട്ടമായെന്ന് അറിയിച്ച് ഉത്രാടം എത്തുമ്പോള്‍ കൈയ്യില്ക്കിട്ടുന്നതെല്ലാം വാങ്ങിക്കൂട്ടാന്‍ തത്രപ്പാടിലാണ് ഓരോ മലയാളികളും. പക്ഷെ വിലക്കയറ്റവും വിഷപ്പച്ചക്കറികളും ഷോപ്പിംഗ് മാള്‍ സംസ്കാരവും കൂടിച്ചേരുന്നിടത്താണ് ഉത്രാടപ്പാച്ചില്‍ എന്ന് മാത്രം.
എന്നാല്‍ ചെറുകിട വ്യാപാരികള്‍ക്ക് നഷ്ടത്തിന്റെ ഉത്രാടം കൂടിയാണ് ഇത്. ഉത്സവബത്തകളില്ലാതെയാണ് പല സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ഓണം.
പൂക്കളാണ് ഉത്രാടത്തില് ചിലവാകുന്ന ഏറ്റവും പ്രധാന ഇനം. തിരുവോണത്തിന് വലിയ പൂക്കളങ്ങള്‍ക്കായി പൂക്കള്‍ വാങ്ങാന്‍ നീണ്ട നിരകളാണ്. പൊള്ളുന്ന വിലയാണ് പൂക്കള്‍ക്ക്. 400 രൂപ മുതലാണ് മുല്ലപ്പൂക്കള്‍ക്ക് വില. ചെണ്ടുമല്ലി, മന്ദാരം, പിച്ചി, വാടാമല്ലി പൂക്കള്‍ക്ക് 300ന് മുകളില്‍ ആണ് വില. അല്പം ഭേദം ജമന്തിക്കാണ.് കിലോ 80ന് താഴെയാണ് വില. തിരുവോണം ആകുന്നതോടെ വില ഇനിയും കൂടാം. ഒരുകെട്ട് തുമ്പപ്പൂവിന് 20 രൂപയാണ് വില. വില്‍പ്പനക്ക് തമിഴ്നാട്ടില്‍ നിന്നെത്തിയ തൃക്കാക്കരയപ്പന്മാരും ഉണ്ട്. വലിപ്പം അനുസരിച്ച് മുപ്പത്, നാല്‍പ്പത് രൂപയാണ് വില.
വിഷം തളിച്ച പച്ചക്കറികളാണ് മറ്റൊരു പ്രശ്നം. തൂശനില പോലും വിഷമയമായിട്ടുണ്ട്. വിഷപ്പച്ചക്കറികള്‍ക്ക് പകരം ജൈവ പച്ചക്കറികള്‍ ഒരുപാട് എത്തിയെങ്കിലും ഏതാണ് വിഷം ഏതാണ് ജൈവം എന്ന് തിരിച്ചറിയാന്‍ ആകാത്ത സങ്കടത്തിലാണ് മലയാളി. ഫഌാറ്റുകളില് ഓണത്തോടെ കോളടിച്ചത് കാറ്ററിംഗ് സര്‍വ്വീസുകാര്‍ക്കാണ്. ദിനംപ്രതി അവര്‍ക്ക് നിരവധി ഓഡറുകളാണ് കിട്ടുന്നുണ്ട്.
സദ്യയൊരുക്കാന്‍ നേരമില്ലാത്ത ഫഌാറ്റ് വാസികളായ മലയാളികള്‍ക്കും ഐടിക്കാര്‍ക്കും മറുനാടന്മാര്ക്കും കാറ്ററിംഗ് സര്‍വ്വീസുകാരുടെ സേവനം പ്രയോജനമാകുന്നുണ്ട്. മറ്റൊരു പ്രത്യേകത കുടുംബശ്രീയും മറ്റ് സംഘടനകളും റെസിഡന്‍സ് അസ്സോസിയേഷനുകളും സര്‍ക്കാര്‍ വകുപ്പുകളും സംഘടിപ്പിക്കുന്ന സ്റ്റാളുകള്‍ ആണ്. ഇതില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകളില്‍ കച്ചവടം കുറവാണ്. ഉത്രാടത്തിന് കൊച്ചിയില്‍ നില്ക്കാന് ഇടയില്ലാത്ത തിരക്കായിരിക്കും. സാധാരണക്കാര്‍ സഞ്ചരിക്കുന്ന ബസ്സുകളിലും കാല് കുത്താന്‍ ഇടമില്ല. വര്‍ദ്ധിച്ചുവരുന്ന തിരക്ക് കാരണം ഉത്രാടപ്പാച്ചില്‍ ട്രാഫിക് ബ്ലോക്കില്‍ ആഘോഷിക്കാനാണ് കൊച്ചിയിലുള്ളവര്‍ക്ക് വിധി. ദൂരെ ജില്ലകളിലേക്കുള്ളവര്‍ക്ക് ഓണം ആഘോഷിക്കാന്‍ പോകാനും ബുദ്ധിമുട്ടുണ്ട്. ട്രെയിനുകള്‍ ഇപ്പോള്‍തന്നെ ബുക്കിങ് പൂര്‍ത്തിയാക്കി കഴിഞ്ഞിട്ടുണ്ട്.
ചെറുകിട കച്ചവടക്കാരുടെ ഓണത്തിന് കടിഞ്ഞാണിട്ടത് കൊച്ചി മെട്രോ പണികളാണ്. മെട്രോ നിര്‍മ്മാണം നടക്കുന്ന ഇടങ്ങളില്‍ കടകള്‍ പലതും പൂട്ടി. മെട്രോ തിരക്ക് കാരണം സാധനങ്ങള്‍ വാങ്ങാന്‍ ആളുമില്ലാത്ത അവസ്ഥയുണ്ട്. നഷ്ടക്കണക്കാണ് ഇവര്‍ക്ക് ഓണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: