പത്തനാപുരം: കിഴക്കന്‍ മേഖലയിലെ പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന തേര്‍വാഴ്ച നിര്‍ബാധം തുടരുന്നു.
നേതാക്കളുടെ ഭീഷണിക്ക് നിന്നുകൊടുക്കേണ്ട ഗതികേടിലാണ് മിക്ക പോലീസ് ഉദ്യോഗസ്ഥരും. ഭീഷണിക്ക് പുറമെ സ്ഥലം മാറ്റുന്നതാണ് പുതിയ രീതി. കുന്നിക്കോട് എസ്ഐ സതീഷ്കുമാറിനെ പൊതുനിരത്തില്‍ മര്‍ദ്ദിച്ചതും അപമാനിച്ചതും കഴിഞ്ഞ ദിവസമാണ്. മേലില ക്ഷേത്ര ആക്രമണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണെന്ന് കരുതി കുന്നിക്കോട് പുളിമുക്ക് ജംഗ്ഷനില്‍ കൂട്ടം കൂടി നിന്ന യുവാവിനോട് എസ്ഐ പേരും മേല്‍വിലാസവും തിരക്കി. അന്വേഷിക്കുന്ന പ്രതിയല്ലെന്നു ബോധ്യപ്പെട്ട ശേഷം തിരികെ പോകാനൊരുങ്ങുമ്പോഴായിരുന്നു കൂട്ടത്തിലുണ്ടായിരുന്ന യൂത്തന്‍ നേതാവിന്റെ അഴിഞ്ഞാട്ടം. ‘കോണ്‍ഗ്രസുകരെ ചോദ്യം ചെയ്യാന്‍ നീ ആരാടാ’ എന്ന് ആക്രോശിച്ചുകൊണ്ടു എസ്ഐയെ മര്‍ദിച്ചു.
കോണ്‍ഗ്രസുകാരുടെ ആക്രമണത്തില്‍ എസ്ഐ സതീഷ് കുമാറിന്റെ കൈയ്ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസിനെ ആക്രമിക്കുകയും കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ചെയ്തതിന് യൂത്ത് നേതാവ് ലിബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ലിബിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അര്‍ദ്ധരാത്രിയോടെ കോണ്‍ഗ്രസുകാര്‍ പോലീസ് സ്റ്റേഷന് ഉപരോധിച്ചു.
പ്രതിയെ വിട്ടയക്കാന്‍ പോലീസ് തയ്യാറായെങ്കിലും പ്രതി സ്റ്റേഷന് പുറത്തിറങ്ങാന്‍ കൂട്ടാക്കിയില്ല. എസ്ഐയെ സ്ഥലം മാറ്റാതെ പോകില്ല എന്നായിരുന്നു പ്രതിയുടെ നിലപാട്. പുനലൂര്‍ എഎസ്പി ഹിമേന്ദ്രനാഥിന്റെയും പത്തനാപുരം സിഐ ബൈജു കുമാറിന്റെയും നേത്വത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി കോണ്‍ഗ്രസുകാരുമായി ഏറെ ചര്‍ച്ച നടത്തിയാണ് സമരം അവസാനിപ്പിച്ചത്. കഴിഞ്ഞമാസമാണ് പോലീസുകാരെ മര്‍ദിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതനും 75 കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തത്.പല നേതാക്കളും ഇപ്പോഴും ഒളിവിലുമാണ്. ഇതിന്റെ പേരില്‍ പത്തനാപുരംഎസ്ഐയായിരുന്ന എം.ജി.വിനോദ് കുമാറിനെ സ്ഥലം മാറ്റുകയും ചെയ്തു. ഭരണത്തിന്റെ മറവിലും അതിന്റെ ബലത്തിലും പ്രാദേശികകോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന ആക്രമണത്തില്‍ ജോലി ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലാണ് കിഴക്കന്‍ മേഖലയിലെ പോലീസ് ഉദ്യോഗസ്ഥര്‍. കുറ്റം ചെയ്താല്‍ നേതാക്കളായാലും ശിക്ഷിക്കപ്പെടണമെന്ന് ഏതു നേരവും പറയുന്ന ആഭ്യന്തര മന്ത്രി സ്വന്തം നേതാക്കളുടെ കാര്യത്തില്‍ കൂടി നിയമം പാലിക്കണമെന്നാവശ്യമുയര്ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: