തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോകള്‍ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാന്‍ സര്‍ക്കാരിന്റെ ഗൂഢനീക്കം. ഡിഎംആര്‍സിയെ ഒഴിവാക്കാനും പദ്ധതി നീട്ടികൊണ്ടുപോയി സ്വകാര്യ കമ്പനികളുടെ പിന്തുണയോടെ നടപ്പാക്കാനുമായി വ്യക്തമായ രൂപരേഖയില്ലാതെയാണ് കേന്ദ്രസഹായം തേടി കത്തയച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ പദ്ധതി അംഗീകരിച്ചെന്നോ പദ്ധതിക്കായി എത്ര വിഹിതം വേണമെന്നോ ഡിഎംആര്‍സിയുടെ വിശദപദ്ധതി റിപ്പോര്‍ട്ട് അംഗീകരിച്ചിട്ടുണ്ടെന്നോ കത്തിലില്ല. വ്യക്തതയില്ലാതെയുള്ള കത്തില്‍ കേന്ദ്രസഹായം ലഭിക്കില്ല. ഇതുവഴി പദ്ധതി നീട്ടികൊണ്ടുപോകാനും ഡിഎംആര്‍സിയെ ഒഴിവാക്കാമെന്നുമാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
കഴിഞ്ഞ 12ന് പൊതുമരാമത്ത് സെക്രട്ടറി കേന്ദ്രസഹായം തേടി അയച്ച കത്തില്‍ പദ്ധതിക്ക് കേന്ദ്രസഹായം തേടാന്‍ തീരുമാനിച്ചുവെന്നുമാത്രമാണ് കത്തിലുള്ളത്. പദ്ധതിക്ക് അംഗീകാരം നല്‍കിയതായി പറയുന്നില്ല. കേന്ദ്ര വിഹിതം 20 ശതമാനമായിരിക്കുമെന്ന് പറയുന്നു. എന്നാല്‍ എത്ര രൂപ കേന്ദ്രസഹായം വേണമെന്നില്ല. 60 ശതമാനം വായ്പ ആരില്‍നിന്ന് എടുക്കുമെന്നില്ല. 10 ലക്ഷം ജനസംഖ്യയുള്ള നഗരങ്ങളെങ്കില് പ്രതേ്യക പരിഗണന ആവശ്യപ്പെടാം. എന്നാല്‍ ഇതേക്കുറിച്ച് മിണ്ടാട്ടമില്ല. ഡിഎംആര്സിയെക്കുറിച്ച് കത്തില്‍ ഒരു വാക്കുപോലുമില്ല.
എന്നാല്‍ ഇതേ സമയം വിജയവാഡാ മെട്രോ പദ്ധതിക്കായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ അയച്ച കത്തിലാകട്ടെ ഡിഎംആര്‍സിയെ കണ്സള്ട്ടന്റാക്കിയെന്നും മാര്‍ച്ചിലെ വിലനിലവാരത്തില്‍ കേന്ദ്രത്തില്‍നിന്ന് 866 കോടി വേണമെന്നു ആവശ്യപ്പെടുന്നു. ആന്ധ്രസര്‍ക്കാര്‍ കേന്ദ്രനികുതി ഇനത്തില്‍ 667 കോടി കടമായും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ജൈക്കയില്‍ നിന്ന് എത്രകോടിയാണ് വായ്പയെടുക്കാനുദ്ദേശിക്കുന്നതെന്നും വിശദമാക്കിയിട്ടുണ്ട്. എന്നാല്‍ കേരളത്തിന്റെ കത്തിലാകട്ടെ എത്രയും വേഗം കേന്ദ്ര അംഗീകാരം കിട്ടാന്‍ മുന്‍കൈയെടുക്കണമെന്നാണ് നഗരവികസന മന്ത്രാലയത്തോട് ആവശ്യപ്പെടുന്നത്.
കൊച്ചി മെട്രോയില്‍ ഭരണാനുമതിയടക്കം വ്യക്തമായ രേഖകളോടെ പദ്ധതി സമര്‍പ്പിച്ചിട്ടും കൊച്ചി മെട്രോ യഥാര്‍ത്ഥമായി തുടങ്ങാന്‍ വര്‍ഷങ്ങളെടുത്തു. എന്നാല്‍ യാതൊരു വ്യക്തതയുമില്ലാതെ കത്ത് നല്കി ജനങ്ങളുടെ കണ്ണില്‍പൊടിയിട്ട് പദ്ധതി അട്ടിമറിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: