കോഴിക്കോട്: തിരുവോണക്കാലത്തും മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പട്ടിണിയിലാഴ്ത്തി സംസ്ഥാന സര്‍ക്കാര്‍. മത്സ്യത്തൊഴിലാളി സമാശ്വാസ പദ്ധതിയനുസരിച്ചുള്ള സഹായധനം നല്‍കാതെയും മത്സ്യത്തൊഴിലാളി പെന്ഷന് കുടിശ്ശികവരുത്തിയുമാണ് സംസ്ഥാന സര്‍ക്കാര്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പരീക്ഷിക്കുന്നത്. മെയ്, ജൂണ്‍, ജൂലൈ മാസത്തില്‍ നല്‍കേണ്ട 900 രൂപ വീതമുള്ള ആനുകൂല്യമാണ് സര്‍ക്കാര്‍ വൈകിപ്പിക്കുന്നത്.
9 മാസങ്ങളിലായി മത്സ്യത്തൊഴിലാളികളില്‍ നിന്ന് 100 രൂപ വീതം പിരിച്ചെടുത്ത തുകയാണ് സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുന്നത്. ഇതില്‍ കേന്ദ്ര വിഹിതവും ചേര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ 1800 രൂപയാണ് തൊഴിലാളികള്‍ക്ക് തിരിച്ചുനല്‍കുന്നത്. പഞ്ഞമാസക്കാലത്ത് മത്സ്യത്തൊഴിലാളി കുടുംബങ്ങല്‍ക്ക് ആശ്വാസമേകുന്നതിനാണ് പദ്ധതി ആവിഷ്കരിച്ചതെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും തുകയനുവദിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ഓണത്തിന് മുമ്പെങ്കിലും പണം ലഭിക്കുമെന്ന് പ്രതീക്ഷിച്ച മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ നിരാശപ്പെടുത്തി.
60 വയസ്സ് കഴിഞ്ഞ മത്സ്യത്തൊഴിലാളികള്‍ക്കുള്ള പെന്ഷന് വിതരണവും അവതാളത്തിലായി.
2015 ജനുവരിക്കു ശേഷം പെന്ഷന് വിതരണം നടന്നിട്ടില്ല. 23 കോടി രൂപ ഇതിനായി അനുവദിച്ചുവെന്ന ഫിഷറീസ് വകുപ്പ് മന്ത്രിയുടെ പ്രസ്താവന മാത്രമാണ് ഇന്നലെ പുറത്തിറങ്ങിയത്. സമ്പാദ്യ സമാശ്വാസ പദ്ധതിക്ക് 18.26 കോടി രൂപ, തണല്‍ പദ്ധതിക്ക് 16 കോടി രൂപ എന്നിവയും അനുവദിച്ചുവെന്നാണ് മന്ത്രിയുടെ പ്രസ്താവനയിലെ സൂചന. എന്നാല്‍ ആവശ്യമായ തുക ബജറ്റില്‍ വകയിരുത്താതെ പദ്ധതികളെ അവതാളത്തിലാക്കുന്ന സമീപനമാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ട്രോളിംഗ് നിരോധനക്കാലത്ത് നടക്കേണ്ട സൗജന്യ അരി വിതരണവും താറുമാറായിരുന്നു. ഒരു രൂപക്ക് ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് നല്കുന്ന അരിയാണ് അനുവദിച്ചിരുന്നത്. എന്നാല്‍ ഇതുപോലും യഥാസമയം വിതരണം ചെയ്തിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: