കോഴിക്കോട്: മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതി ഓണക്കാലമെത്തിയിട്ടും വിതരണം ചെയ്യാതെ കുറ്റകരമായ അനാസ്ഥയാണ് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്നതെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന് പ്രസ്താവിച്ചു. ഓണത്തിനെങ്കിലും പദ്ധതി പ്രകാരമുള്ള സഹായധനം ലഭിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയേറ്റിരിക്കുന്നത്. തൊഴിലാളികള്‍ അടച്ച വിഹിതം മാത്രമാണ് ഇതുവരെയായി വിതരണം ചെയ്തത്. തൊഴിലാളികളുടെ വിഹിതം അടക്കാന്‍ വൈകിയാല്‍ ആനുകൂല്യം വെട്ടിക്കുറക്കുന്ന ഫിഷറീസ് വകുപ്പാണ് തൊഴിലാളികള്‍ക്ക് ഇരുട്ടടി നല്‍കിയിരിക്കുന്നത്.
ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘത്തിന്റെ നിരന്തരമായ നിവേദനവും സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ മന്ത്രി കെ. ബാബു കാണിക്കുന്ന അവഗണന അവസാനിപ്പിക്കണം. ബാര്‍ മുതലാളിമാരുടെ കാര്യത്തില്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയെങ്കിലും പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കാര്യത്തില്‍ മന്ത്രി കാണിക്കണം. മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കുകയും പ്രസ്താവനയിറക്കുകയും ചെയ്യുന്ന മറ്റു സംഘടനകള്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നതെന്തെന്ന് വ്യക്തമാക്കണം. അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: