കൊച്ചി: ജീവിതത്തിന്റെ വിരസത അകറ്റാന്‍ വയോജനങ്ങള്‍ക്കായി കാല്പനിക സര്‍വകലാശാല – യൂണിവേഴ്സിറ്റി ഓഫ് തേഡ് ഏജ് ഇന്ത്യയിലാദ്യമായി കൊച്ചിയില്‍ തുടങ്ങി. എറണാകുളം ജില്ലാ പഞ്ചായത്തും ലേക്ക്ഷോര്‍ ആശുപത്രിയും സംയുക്തമായി മാജിക്സ് എന്ന സംഘടനയുടെ സഹകരണത്തോടെ ആരംഭിക്കുന്ന മുതിര്‍ന്നവര്‍ക്കായുള്ള ഈ സര്‍വകലാശാലയുടെ ഉദ്ഘാടനം ലേക്ക്ഷോര്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ കാലടി ശ്രീശങ്കരാചാര്യ സംസ്ക്കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.സി ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. യുവജനങ്ങള്‍ മുതിര്‍ന്ന തലമുറയെ വേണ്ട രീതിയില്‍ കാണാനോ സാന്ത്വനം നല്‍കാനോ മറന്നുപോകുമ്പോള്‍ മുതിര്‍ന്നവരുടെ മനസിലെ ശൂന്യത മാറ്റി പ്രതീക്ഷയുണര്‍ത്താന്‍ പുതിയ മാറ്റത്തിന് സര്‍വകലാശാല ഉപകരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആരോഗ്യ സേവനങ്ങള്‍ക്കു പുറമേ വയോജനങ്ങളുടെ ഉന്നമനവും ക്രിയാത്മക ജീവിതവും ലക്ഷ്യമിട്ടാണ് വലിയ ചെലവുകള്‍കൂടാതെ പഠിക്കാനും അവരുടെ അറിവുകള്‍ പങ്കുവയ്ക്കാനുമായാണ് യൂണിവേഴ്സിറ്റി ഓഫ് തേഡ് ഏജ് ലക്ഷ്യമിടുന്നതെന്ന് ലേക്ക്ഷോര്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. ഫിലിപ്പ് അഗസ്റ്റിന് പറഞ്ഞു. എറണാകുളം ജില്ലാ പഞ്ചായത്ത് വയോജനങ്ങള്‍ക്കായി ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കി വരുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എല്‍ദോസ് പി. കുന്നപ്പിള്ളില്‍ അറിയിച്ചു. സീനിയര്‍ ടാക്സി, എള്‍ഡര്‍ ലൈന്‍ തുടങ്ങിയ പദ്ധതികളും താമസിയാതെ തുടങ്ങും.
മരട് നഗരസഭാ ചെയര്മാന് അഡ്വ. ടി.കെ ദേവരാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡോ. പ്രവീണ്‍ ജി. പൈ പദ്ധതി അവതരിപ്പിച്ചു. ചര്‍ച്ചാ ക്ലാസുകള്‍, ബോധവല്‍ക്കരണ സെമിനാറുകള്‍, തൊഴില്‍ പരിശീലനം, ആരോഗ്യ സുരക്ഷാ ക്യാമ്പുകള്‍, പഠനയാത്രകള്‍ തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ സര്‍വകലാശാലയുടെ കീഴില്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് ക്ലാസുകള്‍ നടക്കുക. പ്രവേശനത്തിന് നിശ്ചിത പ്രായപരിധി ഇല്ല. സാധാരണ സര്വകലാശാലയിലുള്ളതുപോലെ പരീക്ഷകള്‍ ഇല്ല എന്നതും ഇതിന്റെ സവിശേഷതയാണ്. താല്പര്യമുള്ളവര് ജില്ലാപഞ്ചായത്തുമായി ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: