ആലപ്പുഴ: പുന്നമട ഫിനിഷിങ് പോയിന്റില്‍ കെട്ടിയിട്ടിരുന്ന ഹൗസ്ബോട്ടുകളിലൊന്ന് പൂര്‍ണമായും മറ്റൊന്ന് ഭാഗികമായും കത്തിനശിച്ചു. ആളപായമില്ല. തിരുവനന്തപുരം പട്ടം സ്വദേശി സമ്പത്തിന്റെ ഉടമസ്ഥതയിലുള്ള സിംഗിള്‍ ബെഡ്റൂം ഹൗസ്ബോട്ടായ ബെന്ബോയാണ് പൂര്‍ണമായും കത്തിയത്.
ആലപ്പുഴ പാലസ് വാര്‍ഡില്‍ പുത്തന്‍വീട്ടില്‍ മസൂദിന്റെ ഉടമസ്ഥതയിലുള്ള വെനീസ് എന്ന ബോട്ട് ഭാഗികമായും കത്തിനശിച്ചു. മൂന്നുബെഡ്റൂമുള്ള ബോട്ടാണ് വെനീസ്. എകദേശം 20 ലക്ഷത്തിലധികം രൂപയുടെ നഷ്ടം പ്രഥമദൃഷ്ട്യാ കണക്കാക്കുന്നതായി ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു. ബെന്ബോയിലാണ് ആദ്യം തീപിടിച്ചത്. ഇതില്‍ നിന്നും തീ പടരുകയായിരുന്നു.
തിരുവോണദിവസം പുലര്‍ച്ചെ അഞ്ചോടെയായിരുന്നു അപകടം. 5.50 ഓടെയാണ് ഫയര്‍ഫോഴ്സ് അധികൃതര്‍ക്ക് ഹൗസ്ബോട്ടുകള്‍ കത്തുന്നതായി വിവരം ലഭിച്ചത്. സമീപത്തുണ്ടായിരുന്ന മറ്റു ഹൗസ്ബോട്ടുകള്‍ ഉടന്‍ തന്നെ നീക്കിയതിനാല്‍ മറ്റുള്ളവയിലേക്കു തീ പടര്‍ന്നില്ല. ഇരുപതോളം ഹൗസ്ബോട്ടുകള്‍ സംഭവസമയത്ത് ഫിനിഷിങ് പോയിന്റിലും സമീപത്തുമായുണ്ടായിരുന്നു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. സംഭവവുമായി ബന്ധപ്പെട്ട് നോര്‍ത്ത് പോലീസും അന്വേഷണം നടത്തുന്നുണ്ട്. ഹൗസ്ബോട്ട് മേഖലയില്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നത് കായല്‍ടൂറിസത്തിന് തിരിച്ചടിയായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: