കല്പറ്റ: ഈ വര്‍ഷത്തെ പത്മപ്രഭാപുരസ്കാരത്തിന് യുവകഥാകൃത്തും നോവലിസ്റ്റുമായ ബെന്യാമിന് അര്‍ഹനായി. 75000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
നോവലിസ്റ്റ് സി.വി.ബാലകൃഷ്ണന് അദ്ധ്യക്ഷനും എഴുത്തുകാരായ ഡോ. ഖദീജാ മുംതാസ്, സുഭാഷ് ചന്ദ്രന് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരത്തിന് ബെന്യാമിനെ തിരഞ്ഞെടുത്തതെന്നന്ന് പത്മപ്രഭാസ്മാരക ട്രസ്റ്റ് ചെയര്മാന് എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു.
പ്രവാസജീവിതത്തിന്റെ ഏകാന്തതയും വിഹ്വലതകളും ആവിഷ്കരിച്ചുകൊണ്ട് സാഹിത്യജീവിതം ആരംഭിച്ച ബെന്യാമിന്, പിന്നീട് രചനയുടെ ലോകാന്തരങ്ങളിലേക്ക് ഭാവനയെ വികസിപ്പിച്ച എഴുത്തുകാരനാണെന്ന് വിധിനിര്‍ണയസമിതി വിലയിരുത്തി. ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന കൃതി മലയാള സാഹിത്യത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കുകയും സാഹിത്യലോകത്തില്‍ ഈ എഴുത്തുകാരന് സ്വന്തമായി തന്റെ ഇടം കണ്ടെത്തുകയും ചെയ്തു.
ആടുജീവിതത്തിന് കേന്ദ്രപ്രവാസകാര്യവകുപ്പിന്റെ പ്രത്യേക പുരസ്കാരവും കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. പട്ടത്തുവിള കരുണാകരന് സ്മാരക ട്രസ്റ്റ് കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച എഴുത്തുകാരനായി തെരഞ്ഞെടുത്തത് ബെന്യാമിനെയാണ്.
ബഹ്റിനിലെ ജോലി ഉപേക്ഷിച്ച് മുഴുവന്‍സമയ എഴുത്തുകാരനായ ബെന്യാമിന്റെ ആടുജീവിതം ഇപ്പോള്‍ 101-ാം പതിപ്പില്‍ എത്തിനില്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: