കൊച്ചി: 35മത് ദേശീയ കായികമേളയില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത അമ്പെയ്ത്തുതാരങ്ങളെ കേരളസ്പോര്ടസ് കൗണ്‍സിലും സര്‍ക്കാരും അവഗണിച്ചതായി മത്സരാര്‍ത്ഥികള്‍ ആരോപിച്ചു.
മത്സരത്തില്‍ ഉപയോഗിച്ച അന്താരാഷ്ട്ര നിലവാരത്തിലുളള അമ്പെയ്ത്തുപകരണങ്ങള് മത്സരത്തിനുശേഷം സ്വന്തമായി നല്‍കാമെന്നു പറഞ്ഞിരുന്ന കേരളാസ്പോര്ടസ് കൗണ്‍സില്‍ ദേശീയകായികമേള കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും അവ നല്‍കാതെ കായികതാരങ്ങളെ അപമാനിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ച് കായികതാരങ്ങള്‍ മുഖ്യമന്ത്രിക്കും മറ്റ് ജനപ്രതിനിധികള്‍ക്കും നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടും യാതൊരു പരിഗണനയും ലഭിച്ചില്ലത്രെ.
അന്താരാഷ്ട്ര നിലവാരമുളള അമ്പയ്ത്ത് ഉപകരണങ്ങളില്‍ വിദഗ്ധ പരിശീലനം ലഭ്യമായാല്‍ കായികരംഗത്ത് വലിയ സംഭാവനകള്‍ നല്കുവാന് കഴിവുള്ള താരങ്ങളെയാണ് ഈ വിധം സര്‍ക്കാര്‍ അപഹാസ്യരാക്കുന്നത്. കോടികള്‍ മുടക്കി നടത്തിയ ദേശീയ ഗെയിംസിനായുളള ഒരുക്കത്തില്‍ തന്നെ വലിയ അഴിമതിയാണ് നടന്നതെന്ന ആരോപണം നിലനിന്നിരുന്നു. മത്സരത്തിനുശേഷം കായികതാരങ്ങള്‍ അനുഭവിക്കുന്ന ഈ അവഗണനയും അപമാനവും അധികൃതര്‍ നടത്തിയ അഴിമതി വ്യക്തമാക്കുന്നതാണ്.
2014 സെപ്തംബറില്‍ പെരുമ്പാവൂരില്‍ നടന്ന സംസ്ഥാന സീനിയര്‍ അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ദേശീയകായിക മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരങ്ങള്‍ക്ക് വേണ്ടി മൂന്നുമാസത്തോളം നടന്ന പരിശീലനവേളയില്‍ മത്സരത്തിനു നാലുദിനം മുന്‍പുമാത്രമാണ് അന്താരാഷ്ട്രനിലവാരത്തിലുളള അമ്പും വില്ലും മറ്റ് സാമഗ്രികളും നല്‍കിയത്. ഈ അനാസ്ഥ ഉപകരണങ്ങളില്‍ കയ്യിണക്കം ലഭിക്കുവാനുളള അവസരം നഷ്ടമാക്കിയതായി കായികതാരങ്ങള്‍ പരാതിപ്പെട്ടിരുന്നു. 85 ദിവസങ്ങളിലായി നടന്ന പരിശീലനത്തിലും മത്സരാര്‍ത്ഥികള്‍ സ്വന്തം ചിലവിലാണ് അമ്പുംവില്ലും വാങ്ങിയത്.
വലിയ സാമ്പത്തിക ബാധ്യതയുള്ള ഇതിനായി കായികതാരങ്ങളില്‍ പലരും കടംവാങ്ങിയും വായ്പയെടുത്തുമാണ് പണം കണ്ടെത്തിയത്.
അര്‍ഹതപ്പെട്ട അമ്പെയ്ത്തുപകരണങ്ങള് പരിശീലനം തുടരുന്നതിനായി നല്‍കണമെന്നാവശ്യപ്പെട്ട് മത്സരത്തില്‍ പങ്കെടുത്തവര്‍ മുഖ്യമന്ത്രിക്കും ജനപ്രതിനിധികള്‍ക്കും കേരള സ്പോര്‍ട്സ് കൗണ്‍സിലിനും നിവേദനം നല്‍കിയിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ യാതൊരു ഫലവും കാണാത്തതില്‍ നിരാശയിലാണ് കായികപ്രതിഭകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: