ചേര്‍ത്തല: തിരക്ക് നിയന്ത്രിക്കുവാനെത്തിയ പോലീസ് വഴിയാത്രക്കാരനെ മര്‍ദ്ദിച്ചതായി പരാതി, തടഞ്ഞ നാട്ടുകാര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. തിരുവോണദിവസം വടക്കേ അങ്ങാടിക്കവലയ്ക്ക് സമീപമുള്ള ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനശാലയ്ക്ക് സമീപം റോഡിലായിരുന്നു സംഭവം. മദ്യശാലയ്ക്ക് മുന്നില്‍ റോഡ് വരെ നീണ്ട നിരയ്ക്ക് സമീപം കൂടി പോകുകയായിരുന്ന തിരുനല്ലൂര്‍ സ്വദേശി എ. രാജപ്പനെ ക്യൂ തെറ്റിച്ചതാണെന്ന് കരുതി പോലീസ് പിടിച്ച് തള്ളുകയായിരുന്നു.
തള്ളിയത് ചോദ്യം ചെയ്ത രാജപ്പനെ എസ്ഐ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് കരണത്തടക്കുകയായിരുന്നു. അടിക്കുന്നത് തടഞ്ഞപ്പോള്‍ മറ്റ് രണ്ട് പോലീസുകാരുടെ സഹായത്തോടെ ഇയാളെ ജീപ്പിലേക്ക് കയറ്റുവാന്‍ ശ്രമിച്ചു. നിരപരാധിയെ മര്‍ദ്ദിച്ച് ജീപ്പില്‍ കയറ്റുന്നത് കണ്ട നാട്ടുകാര്‍ ജീപ്പ് തടഞ്ഞതോടെ രോഷാകുലരായ എസ്ഐ യും സംഘവും ലാത്തിച്ചാര്‍ജ് നടത്തി.
അതേ സമയം പോലീസ് നടപടി അനുചിതമാണെന്ന് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തു. ഇരുവശത്തെയും മദ്യശാലകള്‍ക്ക് മുന്നിലെ ക്യൂവില്‍ നിന്ന നാനൂറിലധികം പേര്‍ക്ക് നേരെ ലാത്തി ചാര്‍ജ് നടത്തിയത് ഗുരുതരമായ വീഴ്ചയാണെന്നും തിരുവോണദിവസം മറ്റ് വ്യാപാരശാലകളില്‍ വന്നവര്‍ക്ക് വരെ മര്‍ദ്ദനമേറ്റതായും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: