ആലപ്പുഴ: മത്സ്യബന്ധനമേഖലയില്‍ കാലങ്ങളായി തുടരുന്ന മണ്ണെണ്ണ കരിഞ്ചന്തക്കാരുടെയും ഇടത്തട്ടുകാരുടെയും ചൂഷണത്തിന് പരിഹാരമായി ജില്ലയില്‍ കൂടുതല്‍ ബങ്കുകള്‍ തുടങ്ങണമെന്ന് ആവശ്യമുയരുന്നു.
അര്‍ഹരായ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സബ്സിഡിയോടെ വെള്ള മണ്ണെണ്ണ നേരിട്ട് വിതരണം ചെയ്യാന്‍ പെട്രോള്‍ പമ്പുകളുടെ മാതൃകയില്‍ ആരംഭിക്കുന്ന ബങ്കുകള്‍ ഒരെണ്ണമാണ് ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുള്ളത്. അമ്പലപ്പുഴ വളഞ്ഞവഴി ഫിഷറീസ് കോമ്പൗണ്ടിലാണ് ജില്ലയിലെ ആദ്യത്തെ മണ്ണെണ്ണ ബങ്ക് തുറന്നത്. രണ്ടാമത്തെ ബങ്ക് അര്‍ത്തുങ്കല്‍ തീരദേശത്ത് തുടങ്ങുമെന്നാണ് പ്രഖ്യാപനം.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെയാണ് മണ്ണെണ്ണ ബങ്കുകള്‍ പ്രവര്‍ത്തിക്കുക. എന്നാല്‍ എല്ലാ തീരദേശഗ്രാമങ്ങളും കേന്ദ്രീകരിച്ച് ബങ്കുകള്‍ തുടങ്ങിയാല്‍ മാത്രമെ മത്സ്യത്തൊഴിലാളികള്‍ക്ക് കാര്യമായ പ്രയോജനം ലഭിക്കുകയുള്ളു. നിലവില്‍ മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ പെര്‍മിറ്റുകള്‍ കരിഞ്ചന്തലോബി ഈ മേഖലയില്‍ ആധിപത്യം ചെലുത്തുകയാണ്.
പരമ്പരാഗത മത്സ്യബന്ധനമേഖല കാലങ്ങളായി ഇക്കൂട്ടരുടെ കടുത്ത ചൂഷണത്തിനാണ് വിധേയരായിക്കൊണ്ടിരുന്നത്. മത്സ്യത്തൊഴിലാളികളുടെ പെര്‍മിറ്റ് കൊണ്ട് സബ്സിഡി നിരക്കില്‍ വാങ്ങുന്ന മണ്ണെണ്ണ കരിഞ്ചന്ത ലോബി അഞ്ചിരട്ടി വിലയ്ക്കാണ് തൊഴിലാളികള്‍ക്ക് വിറ്റിരുന്നത്. മണ്ണെണ്ണയുടെ പേരിലുള്ള മത്സ്യത്തൊഴിലാളി ചൂഷണത്തിന് അറുതി വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബങ്കുകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം.
സിവില്‍ സപ്ലൈസ് വകുപ്പ് പെര്‍മിറ്റ് അനുവദിച്ചിട്ടുള്ള തൊഴിലാളികള്‍ക്ക് ലിറ്ററിന് 25 രൂപ സബ്സിഡിയോടുകൂടിയാണ് ബങ്കുകള്വഴി മണ്ണെണ്ണ വിതരണം ചെയ്യുന്നത്. എന്‍ജിന്റെ കുതിരശക്തിയുടെ അടിസ്ഥാനത്തില്‍ പ്രതിമാസം 140 ലിറ്റര്‍ മുതല്‍ 190 ലിറ്റര്‍ വരെ മണ്ണെണ്ണ നല്‍കും. ജില്ലയില്‍ മത്സ്യബന്ധന ആവശ്യത്തിനുള്ള 2146 പെര്‍മിറ്റുകളാണ് നിലവിലുള്ളത്. ഇവയ്ക്ക് പുറമേ പുതുതായി പെര്‍മിറ്റ് ലഭിക്കുന്നവര്‍ക്കും സബ്സിഡിയോടെ മണ്ണെണ്ണ നല്‍കുമെന്നും പ്രഖ്യാപനമുണ്ട്. ഇതിനായി മത്സ്യഫെഡ് പ്രത്യേകം മണ്ണെണ്ണകാര്ഡ് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: