തിരുവനന്തപുരം(പേട്ട): സേവാഭാരതിയുടെ സേവനചരിത്രത്തില്‍ ഒരു പൊന്നോണം കൂടി കടന്നുപോയി. തിരുവോണനാളില്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജ് അങ്കണത്തില്‍ സേവാഭാരതി ഒരുക്കിയ ഓണസദ്യയില്‍ എണ്ണായിരത്തോളം പേരാണ് പങ്കെടുത്തത്. സംസാരം കുറച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം നല്‍കണമെന്ന് ഉദ്ഘാടകനായി എത്തിയ സിനിമാതാരം സുരേഷ് ഗോപി പറഞ്ഞത് സദസ്സിനെ ആഹ്ലാദഭരിതമാക്കി.
കൊടുക്കലല്ല പകരം നല്കലിന്റെ ആഘോഷമാണ് ഓണമെന്ന് അദ്ദേഹം പറഞ്ഞു. ഒരുകാലത്ത് അന്നത്തിനു വേണ്ടി അലഞ്ഞിരുന്ന രോഗികളും കൂട്ടിരിപ്പുകാരും മെഡിക്കല്‍ കോളേജില്‍ വ്യാപകമായിരുന്നു. എന്നാല്‍ സേവാഭാരതിയുടെ പ്രവര്‍ത്തനം ഈ ദുഃസ്ഥിതി ഇല്ലാതാക്കി. ആഹാരം വേണ്ടവര്‍ക്ക് അതു നല്കുന്ന പ്രവര്‍ത്തനമാണ് സേവാഭാരതിയുടെത്. നാം ഉന്നതങ്ങളിലേക്ക് പ്രയാണം ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം പറഞ്ഞു.
സേവാഭാരതിയോടൊപ്പം സുരേഷ്ഗോപിയുടെ പതിനഞ്ചാമത് ഓണാഘോഷമാണ് മെഡിക്കല്‍കോളേജില്‍ നടന്നത്. ഇക്കുറി മക്കളായ മാധവ്, ഗോകുല്‍ കേശവ് എന്നിവരോടൊപ്പമാണ് ഓണസദ്യയ്ക്ക് സുരേഷ്ഗോപി എത്തിയത്. തന്റെ പിന്നാലെ മക്കളും ഈ സേവനപരമ്പര പിന്തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടനത്തിനുശേഷം സദ്യാലയത്തിലെത്തിയ സുരേഷ്ഗോപി ചോറുപാത്രവും തൂക്കി സേവാഭാരതി പ്രവര്‍ത്തകര്‍ക്കൊപ്പം ചോറുവിളമ്പാന്‍ തയ്യാറായി. സദ്യയുണ്ണാന്‍ വന്നിരുന്നവരോട് കുശലം പറഞ്ഞും മൊബൈല്‍ ഫോണില്‍ പ്രിയതാരത്തിന്റെ ചിത്രം പകര്‍ത്താന്‍ തിങ്ങിക്കൂടിയവര്‍ക്ക് അവസരം ഒരുക്കിയും അദ്ദേഹം സജീവമായി.
സേവാഭാരതി സംസ്ഥാന അധ്യക്ഷന്‍ ഡോ. പ്രസന്നമൂര്‍ത്തി, സംഘടനാകാര്യദര്‍ശി യു.എന്‍. ഹരിദാസ്, ജില്ലാ പ്രസിഡന്റ് എസ്. മോഹനകുമാര്‍, ജനറല്‍സെക്രട്ടറി ഡി. വിജയന്, സെക്രട്ടറി സി. സജിത്കുമാര്‍, മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ആര്‍എസ്എസ് പ്രാന്തീയ സഹസേവാ പ്രമുഖ് ജി.വി. ഗിരീഷ്കുമാര്‍, കൗണ്‍സിലര്‍ ജി.എസ്. ശ്രീകുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: