മലപ്പുറം വഴിക്കടവ് നിലമ്പൂര്‍ സ്വദേശിനി ഇരുപതുകാരിയായ തെസ്നി ബഷീര്‍ ഈ ഓണക്കാലത്തെ ദുരന്തചിത്രമാണ്. ഓണാഘോഷത്തിനിടെ സഹപാഠികളായ ചെകുത്താന്മാര് ജീപ്പു കയറ്റി കൊന്നുകളയുകയായിരുന്നു ഈ സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ. ഒരു കുടുംബത്തിന്റെ പ്രതീക്ഷയായ പെണ്‍കുഞ്ഞാണ് അതിരുവിട്ട കാമ്പസ് ആഘോഷത്തിന്റെ ഇരയായത്. ദുരന്തത്തിന് ശേഷം പതിവുപോലെ ചര്‍ച്ചകള്‍ തോരാതെ പെയ്യുകയാണ്. അപഥസഞ്ചാരമാണ് സാമൂഹ്യമുന്നേറ്റത്തിന് വഴിതുറക്കുന്നതെന്ന് പ്രഖ്യാപിച്ച സാഹിത്യകാരന്മാര് ആഘോഷിക്കപ്പെട്ടിരുന്ന കാലത്തു നിന്ന് കേരളം വളരെ ദൂരം മുന്നേറിയെന്ന് തെളിയിക്കപ്പെടുന്നതാണ് തെസ്നി ബഷീറെന്ന പാവം പെണ്‍കുട്ടിയുടെ മൃതശരീരം മുതലാക്കി ചാനലുകള്‍ ആടിത്തിമിര്‍ക്കുന്ന പ്രൈംടൈം ന്യൂസ് എന്ന തെമ്മാടികളുടെ ഗോദ.
തസ്നി കൊല്ലപ്പെടുന്നതിനും പതിമൂന്ന് കൊല്ലം മുമ്പാണ് തലസ്ഥാന നഗരിയിലെ കാമ്പസില്‍ അമിത ശങ്കര്‍ എന്ന വിദ്യാര്‍ത്ഥിനി ആഘോഷത്തിന്റെ ഇരയായത്. നിയന്ത്രണം വിട്ട് കാമ്പസിനുള്ളിലൂടെ ചീറിപ്പാഞ്ഞ ബൈക്കായിരുന്നു വില്ലന്‍. തെസ്നിയുടെ കാര്യത്തില്‍ കെബിഎഫ് 7268 നമ്പര്‍ മഞ്ഞ നിറത്തിലുള്ള ഓപ്പണ്‍ജീപ്പായിരുന്നു കൊലയാളി. ബൈക്കിനും ജീപ്പിനുമപ്പുറത്തേക്ക് അന്വേഷണവും ചര്‍ച്ചകളും അധികം നീളുക പതിവില്ല. അതുകൊണ്ട് ഇമ്മാതിരി വാഹനങ്ങള്‍ നിരോധിച്ചുകളഞ്ഞാല്‍ പിന്നെ കാമ്പസുകള്‍ സമാധാനമായി നടന്നുകൊള്ളുമെന്നാണ് നമ്മുടെ ആഭ്യന്തരമന്ത്രാലയത്തിന്റെ കണ്ടെത്തല്‍. തലസ്ഥാനത്തെ സിഇടിയില്‍ എംഎച്ച് എന്നറിയപ്പെടുന്ന ഭീകരന് കോട്ടയെക്കുറിച്ചുള്ള പരാതികള്‍ നിരവധി ശ്രീകാര്യം പോലീസ് സ്റ്റേഷനിലുണ്ട്.
എംഎച്ച് എന്നാല്‍ മെന്‍സ് ഹോസ്റ്റല്‍. ചെകുത്താന്മാര് വാഴുന്ന ചെങ്കോട്ടയാണവിടം. എസ്എഫ്ഐ എന്ന വിദ്യാര്‍ത്ഥിസംഘടനയില്‍ അംഗങ്ങളല്ലാത്തവര്‍ക്ക് ഈ വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ പ്രവേശനമില്ല. ഭീകരന്‍കോട്ട വാഴുന്ന കുട്ടിനേതാക്കന്മാരെ ചോദ്യം ചെയ്താല്‍ കൊടിയ മര്‍ദ്ദനമാണ് ഫലം. അദ്ധ്യാപകര്‍ക്കും പ്രിന്‍സിപ്പാളിനും വരെ ഭയമാണ് ഇക്കൂട്ടരെ. ഇവര്‍ക്കെതിരെ വന്ന പരാതികളത്രയും വാങ്ങി ഫയലില്‍ സൂക്ഷിച്ചിട്ട് സംസ്ഥാനത്തിന്റെ ക്രമസമാധാനസേനയുടെ ചുക്കാന്‍പിടിക്കുന്ന ഡിജിപി സിനിമാക്കഥ പറയുകയാണ്. മുമ്പൊരിക്കല്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ നടന് കലാഭവന്‍ മണിയെ മര്‍ദിച്ചപ്പോഴും ഇദ്ദേഹത്തിന്റെ പ്രതികരണം ഏതാണ്ട് ഇമ്മാതിരി തന്നെയായിരുന്നു.
പോലീസുകാര്‍ സിനിമ കാണുന്നതില്‍ തെറ്റില്ല. സിനിമയുടെ പേരില്‍ ഇത്തരത്തിലുള്ള കൊടിയ കുറ്റകൃത്യങ്ങളെ എഴുതിത്തള്ളുന്നതരത്തിലുള്ള പ്രസ്താവനകള്‍ പക്ഷേ അപക്വവും അപകടകരവുമാണ്. പ്രേമം സിനിമയുടെ സ്വാധീനമാണത്രെ സിഇടിയിലെ ദുരന്തത്തിന് കാരണം. ഇക്കാര്യത്തില്‍ സംവിധായകന് കമലിന്റെ അഭിപ്രായമാണ് തനിക്കെന്നും സെന്‍കുമാര്‍ പറയുന്നു. സിനിമാസംവിധായകര്‍ പറയുന്ന കമന്റിന് അഭിപ്രായം പറയുകയാണ് കേരളാ ഡിജിപിയുടെ ജോലിയെന്ന് പൊതുജനം കരുതുന്നില്ല സര്. മരിച്ചുവീണ തെസ്നി ബഷീറിന്റെ ഉറ്റവരോട് ന്യൂജനറേഷന് സിനിമയുടെ വൈകല്യങ്ങളെക്കുറിച്ച് പറഞ്ഞാല്‍ മതിയാകില്ല. ചോര്‍ന്ന പ്രേമത്തിന്റെ പിന്നാമ്പുറം തേടി നടന്നിട്ട് ഒന്നും പുറത്തുപറയാനുള്ള ത്രാണി ഉണ്ടായില്ലല്ലോ ഡിജിപിയടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക്.
കാമ്പസുകള്‍ അരാജകത്വത്തിലേക്ക് വഴുതിവീഴുകയാണെന്നും കാമ്പസിനുള്ളിലെ സംഘാടനസംവിധാനം താറുമാറായെന്നും അത്തരം അപചയങ്ങളുടെ ഭാഗമാണ് സിഇടിയിലെ കൊലപാതകമെന്നുമാണ് തെസ്നി ബഷീറിന്റെ മരണത്തിന് ശേഷം ഉയര്‍ന്നുകേട്ട ഏറ്റവും ശക്തമായ വാദം. കേരളത്തിലെ ഒട്ടുമിക്ക എഞ്ചിനീയറിംഗ് കോളേജുകളിലും ഇത്തവണ ചെകുത്താന്മാരുടേതായിരുന്നു ഓണാഘോഷം. കേരളം അസുര ചക്രവര്‍ത്തി വാണ നാടാണെന്നും അസുരന്മാര് വെള്ളമടിക്കുകയും മാംസഭക്ഷണം ആസ്വദിക്കുകയും ലഹരിയില്‍ മതിമറക്കുകയും ചെയ്തവരായിരുന്നുവെന്നുമാണ് ചെകുത്താന്മാരുടെ സൈദ്ധാന്തിക ന്യായീകരണം. നോക്കണേ മഹാബലിയുടെ കഥ സൃഷ്ടിച്ചെടുത്തവരുടെ ബുദ്ധിക്ക് നൂറ്റാണ്ടുകള്‍ക്കിപ്പുറമെങ്കിലും ശരിയായ പിന്മുറക്കാരുണ്ടാകുന്നത്. വാമനന് ബൂര്‍ഷ്വാസിയും സവര്‍ണവര്‍ഗീയവാദിയുമാണെന്നും മഹാബലി രാക്ഷസചക്രവര്‍ത്തിയാണെന്നും അതുകൊണ്ട് തങ്ങള്‍ കറുത്ത ഷര്‍ട്ടും ചുവന്ന മുണ്ടും ധരിച്ച് ചെകുത്താന്‍വേഷം കെട്ടി വെള്ളമടിച്ച്, കഞ്ചാവും മയക്കുമരുന്നും നുകര്‍ന്ന് എല്ലാ ആസുരികതകള്‍ക്കും തങ്ങളുടേതായ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമെന്നും എഞ്ചിനീയറിംഗിന് പഠിക്കാന്‍ അച്ഛനമ്മമാര്‍വീട്ടില്‍ നിന്ന് പറഞ്ഞുവിട്ട ഈ ഉരുപ്പടികള്‍ ഗര്‍ജ്ജിക്കുന്നു.
തെരുവുകളിലും കാമ്പസുകളിലും ഭീതി പരത്തി നടന്ന ഈ അഴിഞ്ഞാട്ടത്തിന് പിന്നില്‍ കൃത്യമായ സംഘാടനവും ആസൂത്രണവുമുണ്ടായിരുന്നു എന്ന് തെളിയിക്കുന്നതാണ് കേരളത്തിലങ്ങോളമിങ്ങോളം ഉയര്‍ന്ന ചെകുത്താന് വേഷങ്ങളുടെ സമാനത. ഉമ്മവെയ്പ് സമരത്തിനെന്ന പോലെ, താലിമാല ചുട്ടെരിക്കലിനെന്ന പോലെ അതിനും ചുക്കാന്‍ പിടിച്ചത് സോഷ്യല്‍ മീഡിയയാണ്. വസ്തുതകള്‍ ഇതായിരിക്കെ സിഇടിയിലേത് ഒറ്റപ്പെട്ട അഴിഞ്ഞാട്ടമാണെന്ന് എഴുതിത്തള്ളാനാവുമോ? അടൂരില്‍ ഐഎച്ച്ആര്‍ഡി കോളേജിലെ ചെകുത്താന്മാര് ഫയര്‍എഞ്ചിനും കെഎസ്ആര്‍ടിസി ബസും മണ്ണുമാന്തി യന്ത്രവുമെല്ലാം ആഘോഷത്തിന്റെ ഭാഗമാക്കി. എറണാകുളത്ത് പെണ്‍കുട്ടികള്‍ മാത്രമുള്ള കോളേജില്‍ മുണ്ടും മടക്കികുത്തിയായിരുന്നു അവരുടെ ഡാകിനി വേഷങ്ങള്‍…
ഇപ്പോള്‍ സംസ്കാരത്തെക്കുറിച്ച് ചര്‍ച്ച. കാമ്പസ് രാഷ്ട്രീയത്തെക്കുറിച്ച് ചര്‍ച്ച. വിദ്യാലയങ്ങളില്‍ നിന്ന് ഇവ രണ്ടും പടിയിറങ്ങിയിട്ട് കാലമെത്രയായി. വിദ്യാലയ രാഷ്ട്രീയം അവസാനിപ്പിച്ചാല്‍ എല്ലാം ഭദ്രമാകുമെന്ന സ്വകാര്യ കോളേജ് മാനേജ്മെന്റുകളുടെയും ഒരുകൂട്ടം അദ്ധ്യാപകരുടെയും പിടിവാശിയില്‍ കലാലയങ്ങളിലെ സര്‍ഗാത്മക സംഘാടനം കുറ്റിയറ്റുപോയി എന്നത് പറയാതെ വയ്യ. അതേ സമയം രാഷ്ട്രീയത്തിന്റെ പേരില്‍ അദ്ധ്യാപകസംഘടനകള്‍ക്ക് പണിമുടക്കാം. കാമ്പസിലും പുറത്തും പ്രകടനം നടത്താം. വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം രാഷ്ട്രീയം പാടില്ല. വിദ്യാര്‍ത്ഥിയൂണിയനുകള്‍ ഭദ്രമായി നടത്തിക്കൊണ്ടിരുന്ന ആഘോഷങ്ങളാണ് ഇപ്പോള്‍ ചെകുത്താന്മാര് കൊണ്ടാടുന്നതെന്ന് മറക്കരുത്.
തെസ്നിയുടെ മരണത്തെത്തുടര്‍ന്നുള്ള ചര്‍ച്ചകളുടെ പിന്നാമ്പുറത്ത് ഉയര്‍ന്നുകേട്ട മറ്റൊരുവാദം കൂടുതല്‍ അപകടകരമാണ്. ഓണമടക്കമുള്ള ‘മതപരമായ’ ആഘോഷങ്ങള്‍ കൊണ്ടാടുന്നത് വിലക്കിയാല്‍ പ്രശ്നം തീരുമെന്നതാണ് ആ വാദം. ഓണാഘോഷത്തെ മതപരമാക്കിത്തീര്‍ക്കാന്‍ വര്‍ഷങ്ങളായി പണിയെടുക്കുന്ന ചിലരുടേതാണ് ഈ വാദം. സിഇടിയിലെ ദുരന്തത്തെ മുന്‍നിര്‍ത്തി ഓണത്തിന് വിലക്കേര്‍പ്പെടുത്താനും മടക്കില്ല നമ്മുടെ മതേതരവര്‍ഗീയത. അതാണ് കാലം.
ഒരോണം കൂടിക്കഴിയുന്നു. പുതുതലമുറ അവരുടേതായ രീതിയില്‍ ഓണത്തിന് പുതിയ ഭാഷ്യങ്ങള്‍ തീര്‍ക്കുകയാണ്. അവര്‍ക്ക് ദുരന്തങ്ങളും ആഘോഷങ്ങളാണ്. അമിതയുടെയും ഇപ്പോള്‍ തെസ്നിയുടെയും മരണത്തിന് ശേഷവും തങ്ങള്‍ക്ക് ചെകുത്താന്മാരായിത്തന്നെ ജീവിക്കാനാണ് താല്പര്യമെന്ന് അക്കൂട്ടര്‍ വിളിച്ചുപറയുമ്പോള്‍ നമുക്കാരെ കുറ്റപ്പെടുത്താനാവും? വീട്ടുമുറ്റത്ത് നിന്ന് പടിയിറങ്ങിപ്പോയ നല്ലോണത്തിന്റെ സ്മരണകള്‍ നമ്മുടെ കുട്ടികള്‍ക്ക് പകര്‍ന്നു നല്കാന് സങ്കുചിത രാഷ്ട്രീയവും സംഘടിത മതാധിപത്യം ചവച്ചുതുപ്പിയ കേരളത്തിന്റെ കുമ്പിളില്‍ എന്തുണ്ടാകും ബാക്കി?
പ്രതികരിക്കാൻ ഇവിടെ എഴുതുക: