അടുത്ത കാലത്തിറങ്ങി, പ്രേക്ഷക പ്രശംസ നേടിയ മലയാള സിനിമ ‘ഹൗ ഓള്‍ഡ് ആര് യു’ വീടുകളുടെ മട്ടുപ്പാവില്‍ പച്ചക്കറി കൃഷി ചെയ്ത് വിജയം നേടിയ സ്ത്രീയുടെ കഥയാണ് പറയുന്നത്. സിനിമയിറങ്ങിയതിനും വളരെ മുന്നേ തന്നെ കേരളത്തിലെ വീടുകളുടെ മട്ടുപ്പാവുകളില്‍ വെണ്ടയും തക്കാളിയും പയറും വഴുതനവും മത്തങ്ങയും മുതല്‍ വാഴക്കുല വരെ വിളഞ്ഞു തുടങ്ങിയിരുന്നു. ‘ഹൗ ഓള്‍ഡ് ആര് യു’ സിനിമയിലെ മഞ്ജുവാര്യരുടെ നിരുപമ രാജീവ് എന്ന കഥാപാത്രം കേരളത്തിലെ വീട്ടമ്മമാരുടെ മനസ്സിലേക്ക് വിഷരഹിത പച്ചക്കറി ഓരോ വീട്ടിലും സ്വയം ഉല്പാദിപ്പിക്കുന്നതിന്റെ സന്ദേശമാണ് നല്‍കിയത്. ഓരോ ദിവസവും നാം കഴിച്ചുകൊണ്ടിരിക്കുന്ന പച്ചക്കറികളില്‍ കൂടി മാരകമായ വിഷം ശരീരത്തിലെത്തുകയും അതിലൂടെ കൊടിയരോഗങ്ങള്ക്ക് അടിപ്പെടുകയും ചെയ്യുന്നു.
വിഷം പച്ചക്കറികളില്‍ പ്രയോഗിക്കുന്നത് എങ്ങനെയാണെന്നതിന്റെ ഗൗരവാവസ്ഥയും ആ സിനിമ നമുക്കുമുന്നില്‍ വയ്ക്കുന്നുണ്ട്. സുരാജ് അവതരിപ്പിക്കുന്ന പച്ചക്കറി മൊത്തക്കച്ചവടക്കാരന്റെ കഥാപാത്രം അന്യസംസ്ഥാനങ്ങളില്‍ നിന്ന് വിളവെടുത്ത് കേരളത്തിലെ ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുന്ന പച്ചക്കറികളില്‍ അഴുകാതിരിക്കാനായി നേരിട്ട് കീടനാശിനികള്‍ തളിക്കുന്നു. വളര്‍ച്ചയുടെ ഘട്ടത്തില്‍ പച്ചക്കറികളില്‍ തളിക്കുന്ന വിഷങ്ങള്‍ക്കു പുറമേയാണിത്.
‘ഹൗ ഓള്‍ഡ് ആര് യു’എന്ന സിനിമയ്ക്ക് മലയാളികളില്‍ ചെറുതല്ലാത്ത സ്വാധീനം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സിനിമയിലെ കഥാപാത്രം എന്നതിലുപരി മഞ്ജുവാര്യരെ മട്ടുപ്പാവിലെ വിഷരഹിത പച്ചക്കറിയുടെ ബ്രാന്‍ഡ് അംബാസിഡറായിട്ടാണ് ഇഷ്ടപ്പെട്ടത്. കേരളത്തിലെ കുടുംബശ്രീയുടെ ജൈവകൃഷിപ്രചാരകയായും അതിലൂടെ മഞ്ജു മാറി. കൃഷിചെയ്യാന്‍ എല്ലാവര്‍ക്കുമിഷ്ടമാണ്. പക്ഷേ സ്ഥലം തീരെയില്ലെന്നാണ് എല്ലാവരും പറയുന്നത്. കൃഷി ചെയ്യാന്‍ എന്തിനാണ് ധാരാളം സ്ഥലം?. ഇത്തിരി സ്ഥലത്ത് വലിയ കൃഷി ചെയ്ത് വിജയിച്ച നിരവധിയാളുകളുണ്ട്. മട്ടുപ്പാവില്‍ പയറുകൃഷി മുതല്‍ നെല്‍കൃഷി വരെ ചെയ്യുന്നവര്‍. സ്വന്തം ആവശ്യത്തിനും അതു കഴിഞ്ഞ ശേഷം മറ്റുള്ളവര്‍ക്കും വേണ്ടി കൃഷി ചെയ്യുന്നവര്‍.
മലയാളിയുടെ തീന്മേശയിലേക്ക് ആവശ്യമായി വരുന്നത് 28 ലക്ഷം ടണ്‍ പച്ചക്കറിയാണ്. ഒരാള്‍ ഒരു ദിവസം 250 ഗ്രാം പച്ചക്കറിയെങ്കിലും കഴിക്കണമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. 28 ലക്ഷം ടണ്‍ പച്ചക്കറി ആവശ്യമുള്ളപ്പോള്‍ നാം കേരളത്തില്‍ ഉല്പാദിപ്പിക്കുന്നത് വെറും അഞ്ചു ലക്ഷം ടണ്‍ മാത്രം. ബാക്കി മുഴുവന്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ലോറികളില്‍ കേരളത്തിലേക്കെത്തുന്നു. ഒരു ദിവസം തമിഴ്നാട്ടില്‍ നിന്നോ കര്‍ണ്ണാടകയില്‍ നിന്നോ കേരളത്തിലേക്ക് പച്ചക്കറികയറ്റിയ ലോറികള്‍ വരാതിരുന്നാല്‍ പച്ചക്കറിയില്ലാതെ മലയാളി ഭക്ഷണം കഴിക്കേണ്ടിവരും.
എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കെത്തുന്ന ഈ പച്ചക്കറി ലോറികളില്‍ നിറച്ചുവച്ചിരിക്കുന്നത് വിഷമാണെന്ന തിരിച്ചറിവില്‍ നിന്നാണ് നമുക്കാവശ്യമുള്ള പച്ചക്കറികള്‍ നമുക്കു തന്നെ ഉല്പാദിപ്പിക്കാമെന്ന ആശയത്തിനു ജീവന് വച്ചത്. സിനിമയിലെ മഞ്ജുവാര്യരുടെ കഥാപാത്രത്തെ നാം ഇഷ്ടപ്പെട്ടു പോകാനുമുള്ള കാരണവും അതുതന്നെയാണ്. മാരകമായ ക്യാന്‍സര്‍ രോഗങ്ങളും ജനിതക വൈകല്യങ്ങളും നാഡീവ്യൂഹത്തെയും തലച്ചോറിനെയും തകര്‍ക്കുന്ന രോഗങ്ങളുമാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറികളിലൂടെ നാം നേടുന്നത്. പച്ചക്കറികളില്‍ മാത്രമല്ല ഈ വലിയ ദുരന്തം കാത്തിരിക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്ന പഴങ്ങളിലും നിരോധിത കീടനാശിനികള്‍ പ്രയോഗിക്കുന്നു.
കാലങ്ങളായി മലയാളി ഇത്തരം വിഷലിപ്ത പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഭക്ഷിച്ചുകൊണ്ടിരിക്കുന്നതിന്റെ ദുരന്തം ഇപ്പോള്‍ അനുഭവിക്കുന്നു. ക്യാന്‍സര്‍ രോഗികളുടെയും ഹൃദ്രോഗികളുടെയും എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. കേരളത്തില്‍ നഗര ഗ്രാമ വ്യത്യാസമില്ലാതെ ഒരാഴ്ച ഒരു ആശുപത്രിവീതം പുതിയതായി തുറക്കപ്പെടുന്നു. എല്ലാ ആശുപത്രികളിലും രോഗികളുടെ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. മാരകരോഗങ്ങളില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്ന അവസ്ഥയിലേക്കാണ് മലയാളിയുടെ ജീവിതം ചെന്നെത്തിയിരിക്കുന്നത്.
കേരളത്തില്‍ ക്യാന്‍സര്‍ രോഗം വ്യാപിക്കുന്നതിന്റെ കാരണങ്ങളെക്കുറിച്ച് അന്വേഷിച്ച പഠനങ്ങളാണ് പഴം, പച്ചക്കറികളില്‍ അടങ്ങിയിരിക്കുന്ന വിഷത്തെക്കുറിച്ച് കണ്ടെത്തിയത്. അതിര്‍ത്തികടന്ന് കേരളത്തിലെത്തുന്ന കറിവേപ്പില, പുതിനയില, മല്ലിയില, പച്ചമുളക്, കാപ്സിക്കം, സാമ്പാര്‍ മുളക്, കാരറ്റ്, വെണ്ടക്ക, കോളിഫ്ലവര്‍, കാബേജ്, പയര്‍, പാവയ്ക്ക, വഴുതന തുടങ്ങിയ പച്ചക്കറികളിലൂടെ നമ്മുടെ ഉള്ളിലെത്തുന്നത് ക്ലോര്‍പൈറിഫോസ്, പ്രൊഫെനോഫോസ്, ട്രയാസോഫോസ്, ക്യുനാല്‍ഫോസ്, എത്തയോണ്‍, മീഥൈല്‍ പാരതയോണ്‍, സൈപ്പര്‍മെത്രിന്‍, സൈഹലോത്രിന്‍, ഫെന്‍വാലറേറ്റ് തുടങ്ങിയ കൊടിയ വിഷമുള്ള കീടനാശിനികളാണ്.
കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളായണിയിലുള്ള ‘കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലബോറട്ടറി’യില്‍ ആരംഭിച്ച വിഷപരിശോധനാ റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങിയപ്പോഴാണ് ജനങ്ങള്‍ക്ക് വിഷാംശത്തിന്റെ അളവിനെക്കുറിച്ചും മറ്റും ചെറുതായെങ്കിലും ബോധമുണ്ടായത്. ഇവയില്‍ പലതും സംസ്ഥാനത്ത് നിരോധിച്ച കീടനാശിനികളാണ്. സാന്ദ്രതയിലും അളവിലും വിഷാംശം ഏറ്റവും കൂടുതല്‍ കണ്ടത് പച്ചമുളക്, സാമ്പാര്‍ മുളക്, മല്ലിയില, പുതിനയില, കറിവേപ്പില എന്നിവയിലാണ്. പച്ചക്കറിയിലെ വിഷാംശത്തിന്റെ തോത് കണ്ടുപിടിക്കാനുള്ള പദ്ധതി സംസ്ഥാന കൃഷിവകുപ്പും കാര്‍ഷിക സര്‍വകലാശാലയും കഴിഞ്ഞവര്‍ഷം ആരംഭിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ പച്ചക്കറിക്കടകളില്‍നിന്ന് സാമ്പിളെടുത്ത് പരിശോധന നടത്തുന്ന പദ്ധതിയായിരുന്നു അത്. പരിശോധന കൃത്യമായ ഇടവേളകളില്‍ ഇപ്പോഴും തുടരുന്നുണ്ടെന്നാണ് പറയുന്നതെങ്കിലും എത്രത്തോളം കാര്യക്ഷമമായി അത് നടക്കുന്നുണ്ടെന്നത് സംശയകരമാണ്. പുറത്തുവന്ന ഓരോ പരിശോധനയുടെയും ഫലം ഞെട്ടിക്കുന്നതാണ്. ഓരോ ദിവസവും നാം കഴിക്കുന്ന വിഷത്തിന്റെ അളവ് എത്രയെന്നറിയുമ്പോള്‍ നാം ജീവിച്ചിരിക്കുന്നു എന്നതു തന്നെ അത്ഭുതമാകും.
പ്രധാനമായും 12 ഇനം പച്ചക്കറികളാണ് കേരളത്തില്‍ ഉത്പാദിപ്പിക്കുന്നത്.
മുപ്പത്തയ്യായിരത്തില്‍പ്പരം പച്ചക്കറിക്കര്‍ഷകര്‍ സംസ്ഥാനത്തുണ്ടെന്നാണ് ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ കണക്ക്. ഈ കര്‍ഷകര്‍ക്ക് കൃഷിയോഗ്യമായ 48,153 ഏക്കര്‍ ഭൂമിയുണ്ടെങ്കിലും കൃഷിക്കായി ഉപയോഗിക്കുന്നത് 17,472 ഏക്കര്‍ മാത്രം. കേരളത്തിന്റെ മണ്ണും പ്രകൃതിയും കാലാവസ്ഥയുമൊക്കെ ഒട്ടേറെ പച്ചക്കറിവിളകള്‍ക്ക് അനുകൂലമാണെങ്കിലും എന്നും ഉപഭോക്തൃസംസ്ഥാനമായി നിലനില്‍ക്കാനാണ് മലയാളിക്ക് താല്പര്യം. അധ്വാനിച്ച് ഭക്ഷണം കഴിക്കാന്‍ മടി. ഞങ്ങള്‍ പണം തരാം. എല്ലാം ഞങ്ങളുടെ തീന് മേശയിലെത്തണമെന്നാണ് ശാഠ്യം. ആ ദുശ്ശാഠ്യത്തിനു കിട്ടിയ തിരിച്ചടിയാണ് മാരകരോഗങ്ങള്‍. ഓരോ വര്‍ഷവും മലയാളികള്‍ ആശുപത്രിയില്‍ ചെലവഴിക്കുന്ന പണത്തിന്റെ അളവ് അവന്റെ ആകെ ജീവിതച്ചെലവിനു തുല്യമോ അതില്‍ കൂടുതലോ ആണ്.
ഈ ഓണക്കാലത്ത് നാം ഏറ്റവും കൂടുതല്‍ കേട്ട വാക്കാണ് ‘ജൈവം’. കേരളത്തിന്റെ നഗര ഗ്രാമ വ്യത്യാസമില്ലാതെ ‘ജൈവം’ സജീവമായിരിക്കുന്നു. ഓണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടതും ഒഴിച്ചുകൂടാനാവാത്തതുമായ ഭക്ഷണം പച്ചക്കറികളാണ്. പച്ചക്കറികളുമായി ബന്ധപ്പെട്ടാണ് ‘ജൈവം’ സജീവമായിരിക്കുന്നത്. മലയാളി ജൈവജീവിതത്തിലേക്ക് മടങ്ങണമെന്ന ആഹ്വാനമാണ് ഈ ഓണക്കാലത്തിന്റെ ഊന്നല്‍. സാധാരണ ഓണക്കാലത്ത് എവിടെ നോക്കിയാലും കാണുന്ന കാഴ്ചകള്‍ പൂക്കളുടെയും പന്തുകളുടെയുമൊക്കെയായിരുന്നു. ഈ ഓണം അതില്‍ നിന്ന് വേറിട്ടതായി. എവിടെ നോക്കിയാലും ജൈവ പച്ചക്കറി ചന്തകളാണ്. കീടനാശിനി തളിക്കാതെ, രാസവളപ്രയോഗം നടത്താതെ ഉല്പാദിപ്പിച്ചെടുത്ത പച്ചക്കറികള്‍. സര്‍ക്കാരിന്റെ കൃഷിഭവനുകള്‍, സാമൂഹ്യ രാഷ്ട്രീയ സംഘടനകള്‍, റെസിഡന്റ്സ് അസോസിയേഷനുകള്‍, ക്ലബ്ബുകള്‍ എല്ലാവരും ജൈവപച്ചക്കറി ചന്തകളുമായി രംഗത്തു വന്നു.
ഓണക്കാലത്തെ ഏറ്റവും വലിയ സാമൂഹ്യ വിപ്ലവമാണ് ജൈവപച്ചക്കറിയുടെ ഉല്പാദനവും വിപണനവും.
അനുദിനം മരിച്ചുകൊണ്ടിരിക്കുന്ന ജനതയെ ജീവിതത്തിലേക്കു തന്നെ പിടിച്ചു നിര്‍ത്താനുള്ള ശ്രമങ്ങളുടെ തുടക്കം. സ്ഥലമില്ലെന്ന് പറഞ്ഞ് കൃഷിയില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നത് ശരിയല്ല. നല്ല ജീവിതത്തിനുള്ള സാംസ്കാരികമായ മുന്നേറ്റമാണ് കൃഷി. കൃഷിയിലൂടെ, ജൈവ ജീവിതത്തിലൂടെ സ്ഥാപിച്ചെടുക്കാനാകുന്നത് നല്ല ആരോഗ്യം മാത്രമല്ല. സംസ്കാരസമ്പന്നമായ ജീവിതം കൂടിയാണ്. വീടിന്റെ മട്ടുപ്പാവുകളില്‍, ചാക്കില്‍ നിറച്ച മണലില്‍ എന്നു വേണ്ട ഇത്തിരി സ്ഥലം എവിടെയുണ്ടെങ്കിലും അവിടം കൃഷിയിടമാക്കാം. ഈ ഓണക്കാലത്ത് വിഷരഹിത പച്ചക്കറികള്‍ അടുക്കളയിലെത്തിക്കാനായി സാമൂഹ്യ സംഘടനകള്‍ നടത്തിയ ശ്രമങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകരേണ്ടതുണ്ട്. രാഷ്ട്രീയമായ നിറത്തിന്റെ അടിസ്ഥാനത്തില്‍ ചേരിതിരിഞ്ഞ് ചെയ്യേണ്ട കര്‍മ്മമല്ല അത്. ജനങ്ങളെ മുഴുവന്‍ ഒത്തൊരുമിപ്പിച്ച് നടപ്പിലാക്കേണ്ട വലിയ പദ്ധതിയാണ്. അതില്‍ രാഷ്ട്രീയമായ ലക്ഷ്യങ്ങളുണ്ടാകരുത്. അടുത്ത ഓണക്കാലത്തിനായി നമുക്കിപ്പോഴെ ആരംഭിക്കണം. ഇനിയുള്ള കാലം ജൈവജീവിതമാകും പിന്തുടരുക എന്ന പ്രതിജ്ഞയാണ് വേണ്ടത്. വിഷവും കയറ്റി അതിര്‍ത്തി കടന്നുവരുന്ന ലോറികളോട് നമുക്ക് നമ്മുടെ നാട്ടില്‍ നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: