കൃഷ്ണഗിരി: കൃഷ്ണഗിരിയിലെ കളിത്തട്ടില്‍ തിരുവോണ നാളില്‍ അക്ഷര്‍ പട്ടേല്‍ എന്ന ഇടംകൈയന്‍ ഓള്‍റൗണ്ടര്‍ ഇന്ത്യ എയ്ക്ക് മിന്നും ജയം സമ്മാനിച്ചു. ദക്ഷിണാഫ്രിക്ക എയെ ഇന്നിങ്സിനും 81 റണ്‍സിനും തുരത്തി രണ്ട് മത്സര പരമ്പര സ്വന്തമാക്കി ഇന്ത്യ എ. ആദ്യ ഇന്നിങ്സില്‍ അഞ്ചു വിക്കറ്റും, രണ്ടാമത്തേതില്‍ റണ്‍ വിട്ടു നല്‍കാതെ നാലു വിക്കറ്റും പിഴുത അക്ഷര്‍, ബാറ്റിങ്ങില്‍ പുറത്താകാതെ 69 റണ്‍സ് നേടി ടീമിനെ മികച്ച ലീഡിലേക്കും നയിച്ചു.
എട്ട് വിക്കറ്റ് നഷ്ടത്തില്‍ 417 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് അവസാനിപ്പിച്ച ഇന്ത്യ, അവസാന ദിവസം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്ത് എതിരാളികളെ രണ്ടാം വട്ടം ബാറ്റിങ്ങിനു വിട്ടു. ബൗളര്‍മാരെ പ്രത്യേകിച്ച് സ്പിന്നര്‍മാരെ കണക്കറ്റു പിന്തുണച്ച പിച്ചില്‍ അക്ഷറിന്റെ നേതൃത്വത്തില്‍ ആതിഥേയ ബൗളര്‍മാര്‍ കളം നിറഞ്ഞപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് മറുപടിയുണ്ടായില്ല.
ക്രിക്കറ്റിലെ മികച്ച ബൗളിങ് പ്രകടനങ്ങളിലൊന്ന് പുറത്തെടുത്ത അക്ഷറിനു മുന്നില്‍ എതിരാളികള്‍ തലകുനിച്ചു. 20 റണ്‍സെടുത്ത ക്വിന്റണ്‍ ഡി കോക്ക് ടോപ് സ്കോറര്‍. രണ്ടാമത്തെ ഉയര്‍ന്ന സ്കോര്‍ 14 എക്സ്ട്രാ റണ്ണുകള്‍. ഓപ്പണര്‍ സ്റ്റിയാന്‍ വാന്‍ സിലും (10) രണ്ടക്കം കണ്ടു. അക്ഷറിനു പുറമെ ജയന്ത് യാദവ് രണ്ടു വിക്കറ്റെടുത്തപ്പോള്‍, ഷര്‍ദുല്‍ താക്കൂര്‍, കരണ്‍ ശര്‍മ, ബാബ അപരാജിത് എന്നിവര്‍ ഓരോ വിക്കറ്റ് പങ്കിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: