ബീജിങ്: റിലേ സ്വര്‍ണത്തിലൂടെ ജമൈക്കന്‍ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന് സുവര്‍ണ ട്രിപ്പിള്‍. 4-100 മീറ്റര്‍ റിലേയില്‍ ബോള്‍ട്ട് ഉള്‍പ്പെട്ട ജമൈക്കന്‍ ടീം ലോക റെക്കോഡോടെ സ്വര്‍ണം നേടി. 37.36 സെക്കന്‍ഡില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ജമൈക്കയുടെ സുവര്‍ണ നേട്ടം. നേരത്തെ, 100, 200 മീറ്ററുകളില്‍ സ്വര്‍ണം നേടിയിരുന്നു ബോള്‍ട്ട്. തുടരെ മൂന്നാം ലോക മീറ്റിലാണ് ഉസൈന്‍ ബോള്‍ട്ട് ട്രിപ്പിള്‍ സ്വര്‍ണം നേടുന്നത്. ഈയിനത്തില്‍ വനിതകളിലും ജമൈക്ക സ്വര്‍ണം നേടി. ഡെക്കാത്ത്ലണില് യുഎസിന്റെ ആഷ്ടണ്‍ ഏറ്റണ് ലോക റെക്കോഡ് മറികടന്ന് സ്വര്‍ണം നിലനിര്‍ത്തി.
പുരുഷന്മാരുടെ ഡിസ്കസ് ത്രോയില്‍ ഇന്ത്യയുടെ വികാസ് ഗൗഡയ്ക്ക് ഒമ്പതാമതെത്താനേ ആയുള്ളു. വനിതകളുടെ 4-400 മീറ്റര്‍ റിലേയില്‍ ജിസ്ന മാത്യുവും ടിന്റു ലൂക്കയും ഉള്‍പ്പെട്ട ഇന്ത്യന്‍ ടീമിന് ഫൈനലിലെത്താനായില്ല.
നെസ്റ്റ കാര്‍ട്ടര്‍, അസഫ പവല്‍, നിക്കെല്‍ അഷ്മീഡ്, ഉസൈന്‍ ബോള്‍ട്ട് എന്നിവരുള്‍പ്പെട്ട ടീം തുടക്കത്തിലെ പതര്‍ച്ചയ്ക്കു ശേഷം ബോള്‍ട്ടിന്റെ മികവിലാണ് സ്വര്‍ണവുമായി മടങ്ങിയത്. മുന്നിലായിരുന്ന യുഎസിന് അവസാന ലാപ്പില്‍ ബാറ്റണ്‍ കൈമാറുമ്പോള്‍ പിഴച്ചത് തിരിച്ചടിയായി. മത്സരശേഷം ടീമിനെ അയോഗ്യരാക്കി. അവസാന ലാപ്പ് ഓടിയ ബോള്‍ട്ട് എതിരാളികളെ ബഹുദൂരം പിന്നിലാക്കി. ഈയിനത്തില്‍ ചൈന വെള്ളിയും (38.01), കാനഡ വെങ്കലവും (38.13) നേടി.
വനിതകളില്‍ വെറോണിക്ക കാംബെല്‍ ബ്രൗണ്‍, നടാഷ മോറിസണ്‍, എലെയ്ന് തോംസണ്‍, ഷെല്ലി ആന്‍ ഫ്രേസര്‍ പ്രൈസ് എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം നേടിയത്. 41.07 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ടീം ചാമ്പ്യന്‍ഷിപ്പ് റെക്കോഡും സ്വന്തമാക്കി. 100 മീറ്ററില്‍ സ്വര്‍ണം നേടിയ ഷെല്ലി ഫ്രേസര്‍ക്ക് രണ്ടാം സ്വര്‍ണം. ഈയിനത്തില്‍ യുഎസ് വെള്ളിയും (41.68), ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ വെങ്കലവും (42.03) നേടി.
9045 പോയിന്റ് നേടിയാണ് ഒളിംപിക് ചാമ്പ്യനായ ആഷ്ടണ്‍ ലോക റെക്കോഡും ഒളംപിക് റെക്കോഡും തിരുത്തിയത്. 2012ല്‍ യൂജിനില്‍ സ്ഥാപിച്ച 9039 പോയിന്റ് മുന്‍പത്തെ റെക്കോഡ്.
ഡിസ്കസ് ത്രോയില്‍ വികാസ് ഗൗഡയ്ക്ക് ഒമ്പതാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 62.24 മീറ്റര്‍ ദൂരം കണ്ടെത്താനെ താരത്തിനായുള്ളു. ഈയിനത്തില്‍ പോളണ്ടിന്റെ പോയ്റ്റര്‍ മലചോവ്സ്കി സ്വര്‍ണവും (67.40 മീറ്റര്‍), ബെല്‍ജിയത്തിന്റെ ഫിലിപ്പ് മിലനോവ് വെള്ളിയും (66.90), പോളണ്ടിന്റെ റോബര്‍ട്ട് ഉര്ബനെക്ക് വെങ്കലവും (65.18) നേടി. 4-400 മീറ്ററില്‍ രണ്ടാം ഹീറ്റ്സിലോടിയ ജിസ്ന മാത്യു, ടിന്റു ലൂക്ക, ദേശ്രീ മജുംദാര്‍, പൂവ്വമ്മ എന്നിവരടങ്ങിയ ടീം അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്, മൂന്ന് മിനിറ്റ് 29.08 സെക്കന്‍ഡ്. ഈയിനത്തില്‍ ഉക്രൈന് സ്വര്‍ണവും, കാനഡ വെള്ളിയും, യുഎസ് വെങ്കലവും നേടി.
ചാമ്പ്യന്‍ഷിപ്പ് ഇന്ന് അവസാനിക്കാനിരിക്കെ ആറ് സ്വര്‍ണം, നാല് വെള്ളി, മൂന്നു വെങ്കലവുമായി ആകെ 13 മെഡലുകളോടെ കെനിയ ഒന്നാമത്. ആറ് സ്വര്‍ണം, രണ്ട് വെള്ളി, മൂന്നു വെങ്കലമടക്കം 11 മെഡലുകളുമായി ജമൈക്ക രണ്ടാമത്. അഞ്ച് വീതം സ്വര്‍ണം, വെള്ളി, ആറ് വെങ്കലത്തോടെ 16 മെഡലുകളോടെ യുഎസ് മൂന്നാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: