ന്യൂദല്‍ഹി: നീണ്ട കാത്തിരിപ്പിന് വിരാമം. 2016 റിയോ ഒളിംപിക്സിലേക്ക് ഇന്ത്യന്‍ വനിതാ ഹോക്കി ടീമും. 36 വര്‍ഷത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ചത് ഇന്ത്യന്‍ ഹോക്കിയുടെ അതികായന് ധ്യാന്‍ചന്ദിന്റെ ജന്മദിനത്തിലെന്നത് അതിലേറെ മഹത്തരം, മധുരതരം. ഈ ദിവസം തന്നെ ദേശീയ കായിക ദിനവും. ലോക ഹോക്കി ലീഗില്‍ അഞ്ചാം സ്ഥാനം നേടിയാണ് ഇന്ത്യന്‍ വനിതകള്‍ ബ്രസീലിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. 1980ലാണ് ഇതിനു മുന്‍പ് വനിതാ ടീം ഒളിംപിക്സില്‍ പങ്കെടുത്തത്. അന്ന് നാലാം സ്ഥാനവുമായി തലയുയര്‍ത്തി മടങ്ങി. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണത്തോടെ പുരുഷ ടീം നേരത്തെ ഒളിംപിക് യോഗ്യത കരസ്ഥമാക്കിയിരുന്നു.
ജൂണ്‍-ജൂലൈ മാസങ്ങളില്‍ ബെല്‍ജിയത്തിലെ ആന്റ്വെര്പ്പില് നടന്ന വേള്‍ഡ് ഹോക്കി ലീഗ് സെമിഫൈനലില്‍ മധ്യനിര താരം ഋതുറാണി നയിച്ച ടീം അഞ്ചാമതെത്തിയിരുന്നു. അന്നു തന്നെ ഏറെക്കുറെ ബ്രസില്‍ ടിക്കറ്റ് ഉറപ്പിച്ചെങ്കിലും, സ്ഥിരീകരണമാകുന്നത് ഇന്നലെ. അതിനു കാരണം യൂറോ ഹോക്കി ചാമ്പ്യന്‍ഷിപ്പും. ഈ ടൂര്‍ണമെന്റിന്റെ സെമിഫൈനലുകളില്‍ സ്പെയ്നിനെ ഇംഗ്ലണ്ടും, ജര്‍മനിയെ നെതര്‍ലന്‍ഡ്സും കീഴടക്കി. ഇതോടെ ഇന്ത്യയുടെ ഒളിംപിക്സ് ടിക്കറ്റ് സുരക്ഷിതമായി. ഇവരില്‍ സ്പെയ്ന്‍ ഒഴികെയുള്ളവര്‍ നേരത്തെ യോഗ്യത നേടിയിരുന്നു. സ്പെയ്ന്‍ ഫൈനലിലെത്തിയിരുന്നെങ്കില്‍, കാര്യങ്ങള്‍ മാറിയേനെ.
ദക്ഷിണ കൊറിയ, ബ്രിട്ടന്, ചൈന, ജര്‍മനി, അര്‍ജന്റീന, നെതര്‍ലന്‍ഡ്സ്, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, യുഎസ് എന്നീ ടീമുകള്‍ നേരത്തെ യോഗ്യത ഉറപ്പിച്ചിരുന്നു. ഇവരില്‍ കൊറിയ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണത്തിലൂടെയും, യുഎസ് പാന്‍ അമേരിക്കന്‍ ഗെയിംസ് സ്വര്‍ണവുമായും യോഗ്യത നേടിയപ്പോള്‍, മറ്റു ടീമുകള്‍ ആന്റ്വെര്‍പ്പിലും വലന്സിയയിലുമായി അരങ്ങേറിയ വേള്‍ഡ് ലീഗിലുടെയും സ്ഥാനം ഉറപ്പിച്ചു. 12 ടീമുകള്‍ക്കാണ് ഒളിംപിക്സില്‍ അവസരം. ഇനി രണ്ട് ടീമുകള്‍ കൂടി എത്തും. ഓഷ്യാനിയ ചാമ്പ്യന്ഷിപ്പിലൂടെയും, ആഫ്രിക്കന്‍ ചാമ്പ്യന്ഷിപ്പിലൂടെയും.
ഹൈപെര്‍ഫോമന്‍സ് ഡയറക്റ്റര്‍ റോളന്‍ഡ് ഓള്‍ട്ട്മാനും, മുഖ്യപരിശീലകന്‍ മാതിയസ് ആഹ്റെന്സുമാണ് ആന്റ്വെര്പ്പില് ഇന്ത്യയെ അഞ്ചാം സ്ഥാനത്ത് എത്തിച്ചത്.
ഋതുറാണി നയിച്ച ടീമില്‍ സവിത പൂനിയ, രജനി എതിമാര്പു (ഗോള്‍കീപ്പര്‍മാര്‍), ദീപ് ഗ്രെയ്സ് എക്ക, ദീപിക (ഉപനായിക), സുനിത ലാക്ര, നമിത ടോപ്പോ, സുശീല ചാനു (പ്രതിരോധം), രേണുക യാദവ്, ലിലിമ മിന്‍സ്, നവജോത് കൗര്‍, മോണിക, ലിലി ചാനു (മധ്യനിര), റാണി, സൗന്ദര്യ യെന്ഡല, പൂനം റാണി, അനുരാധ തോക്കോഹോം, വന്ദന കതാരിയ (മുന്നേറ്റം) എന്നിവരായിരുന്നു അംഗങ്ങള്‍.
സെമിഫൈനല്‍ ലീഗിലെ പൂള് എ മത്സരങ്ങള്‍ വലന്‍സിയയിലും, ബി മത്സരങ്ങള്‍ ആന്റ്വെര്പ്പിലുമായാണ് നടന്നത്. ബിയില്‍ ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ, ബെല്‍ജിയം, പോളണ്ട് ടീമുകള്‍ക്കൊപ്പം മത്സരിച്ച ഇന്ത്യയ്ക്ക് പോളണ്ടിനെതിരേ മാത്രമേ ജയിക്കാനായുള്ളു. പൂളില്‍ നാലാം സ്ഥാനത്തെത്തി ക്വാട്ടറിലേക്കു മുന്നേറിയ ഇന്ത്യ, ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്സിനോട് തകര്‍ന്നു. ഇതോടെ സ്ഥാന നിര്‍ണയ പോരാട്ടത്തിലേക്ക്. അഞ്ചാം സ്ഥാനക്കാര്‍ക്കായുള്ള മത്സരത്തില്‍ എതിര് ഗ്രൂപ്പിലെ ജപ്പാനെയും, ഇറ്റലിയെയും കീഴടക്കി. ദക്ഷിണ കൊറിയയെ കീഴടക്കി നെതര്‍ലന്‍ഡ്സ് ലീഗ് ചാമ്പ്യന്മാരുമായി.
ചരിത്ര നേട്ടം കൈവരിച്ച ടീമിനെ ഹോക്കി ഇന്ത്യ പ്രസിഡന്റ് നരീന്ദര്‍ ബത്രയും സെക്രട്ടറി ജനറല്‍ മുഹമ്മദ് മുഷ്താഖ് അഹമ്മദും അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: