കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളി സംഘടനകള്‍ക്കു നല്കിയ ഉറപ്പുകളുടെ പശ്ചാത്തലത്തില്‍ സപ്തംബര്‍ രണ്ടിലെ ദേശീയ പണിമുടക്ക് നീട്ടിവെക്കാന്‍ ബിഎംഎസ് സംയുക്ത സമര സമിതിയോടഭ്യര്ത്ഥിച്ചു. രാജ്യത്തെ ഏറ്റവും വലിയ യൂണിയന് പിന്മാറിയതോടെ രണ്ടാം തീയതിയിലെ ദേശീയ പൊതു പണിമുടക്ക് ഉപേക്ഷിച്ചേക്കുമെന്നാണ് സൂചന.
കേന്ദ്ര സര്‍ക്കാര്‍, രാജ്യ ചരിത്രത്തില്‍ ഇതുവരെ സ്വീകരിച്ചിട്ടില്ലാത്ത തൊഴിലാളി അനുകൂല നിലപാടു സ്വീകരിച്ച സാഹചര്യത്തിലാണ് പണിമുടക്ക് നീട്ടിവെച്ച് വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിനു സമയം കൊടുക്കണമെന്ന് ബിഎംഎസ് നിലപാടെടുത്തത്. ഈ നിലപാട് ഐഎന്റ്റിയുസിയും പിന്തുര്ന്നേക്കുമെന്നാണ് വിവരം.
സംയുക്ത ട്രേഡ് യൂണിയന് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിന് പൊതുപണിമുടക്കു മുന്നറിയിപ്പു നല്കി. ഈ നിലപാടിനോട് ഇതുവരെ ഒരു കേന്ദ്ര സര്‍ക്കാരും കൈക്കൊണ്ടിട്ടില്ലാത്ത അനുഭാവ നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടതെന്ന് ബിഎംഎസ് മുന്‍ ദേശീയ അദ്ധ്യക്ഷന്‍ അഡ്വ. സി. കെ. സജി നാരായണന് വിശദീകരിച്ചു. ഈ സാചര്യത്തില്‍ സര്‍ക്കാരിന് വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ ആവശ്യമായ സമയം നല്‍കണമെന്നാണ് ബിഎംഎസ് നിലപാട്. ഇത് തങ്ങള്‍ മറ്റ് യൂണിയന് നേതാക്കളെ അറിയിച്ചു. ഈ സാഹചര്യത്തില്‍ പണിമുടക്ക് നീട്ടിവെക്കാനാണ് ബിഎംഎസ് തീരുമാനം, മറ്റു യൂണിയനുകളും ഇതിനോടു യോജിക്കുമെന്ന് പ്രതീക്ഷിക്കുന്നു, സജി നാരായണന് പറഞ്ഞു.
മുമ്പ് രണ്ടുതവണ തൊഴിലാളികള്‍ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചു. അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ പണിമുടക്കിനു ശേഷമാണ് തൊഴിലാളി സംഘടനകളുമായി ചര്‍ച്ചക്കു പോലും തയ്യാറായത്. എന്നാല്‍, നരേന്ദ്ര മോദി സര്‍ക്കാര്‍ അങ്ങനെയല്ല ചെയ്തത്. പ്രധാനമന്ത്രി നേരിട്ട് തൊഴിലാളി യൂണിയന് നേതാക്കളുമായി ചായസല്‍ക്കാരത്തിനിടെ കാര്യങ്ങള്‍ സംസാരിച്ചു. ധനമന്ത്രി നേരിട്ടു ചര്‍ച്ചകള്‍ നടത്തി. തൊഴില്‍ മന്ത്രിയും ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടത്തി. തൊഴില്‍ നിയമ പരിഷ്കരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും മുമ്പ് തൊഴിലാളി സംഘടനകളുമായി വിശദചര്‍ച്ച നടത്തുമെന്നുറപ്പു നല്കി.
യൂണിയനുകള്‍ സമരം ഉപേക്ഷിക്കാന്‍ ഉപാധിയായി വെച്ച ആവശ്യങ്ങളില്‍ രണ്ടെണ്ണമൊഴികെ എല്ലാം നടപ്പാക്കുമെന്ന് വകുപ്പുമന്ത്രി ഉറപ്പു നല്കി. ഈ ഉറപ്പുകള്‍ സമയ ബന്ധിതമായി നടപ്പാക്കാന്‍ സര്‍ക്കാരിന് സമയം അനുവദിക്കണം. അതിനാണ് പൊതു പണിമുടക്ക് നീട്ടിവെക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്, സജി നാരായണന് വിശദീകരിച്ചു.
ഇത്രയും സഹകരിക്കുന്ന സര്‍ക്കാരിന് സമയം അനുവദിക്കേണ്ടത് ആവശ്യമാണ്. അതിനാല്‍ സെപ്തംബര്‍ രണ്ടിലെ സമരം നീട്ടിവെക്കണം. സര്‍ക്കാര്‍ ഉറപ്പു പാലിച്ചില്ലെങ്കില്‍ സമരം നടത്താവുന്നതേ ഉള്ളു, ബിഎംഎസ് നേതാവ് പ്രസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: