കണ്ണൂര്‍: ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റിന്റെ വീടിനുനേരെ ബോംബേറ് നടത്തിയത് സിപിഎമ്മിന്റെ സംസ്ഥാന-ജില്ലാ നേതൃത്വങ്ങളുടെ അറിവോടെയാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി. കെ. കൃഷ്ണദാസ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ തോല്‍വി മുന്നില്‍ കണ്ടാണ് സംസ്ഥാനത്താകമാനം സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കും നേരെ സിപിഎം ആക്രമണം അഴിച്ചുവിടുന്നതെന്നും പി. കെ. കൃഷ്ണദാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ രണ്ടു ദിവസമായി കണ്ണൂരില്‍ മാത്രമല്ല കേരളത്തിലാകമാനം സിപിഎം ആക്രമണം നടത്തി വരികയാണ്. തൃശൂരില്‍ ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സിപിഎം തൊടുപുഴയില്‍ ആര്‍എസ്എസ് താലൂക്ക് സഹകാര്യവാഹിനുനേരെ അക്രമം നടത്തി. കാസര്‍ഗോഡ് ഉദുമ നിയോജക മണ്ഡലത്തില്‍ സിപിഎം അക്രമി സംഘം അഴിഞ്ഞാടി, കണ്ണൂര്‍ അഴീക്കോട് 10 ഓളം സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകള്‍ അഗ്നിക്കിരയാക്കി, ഒടുവില്‍ ബിജെപി ജില്ലാ പ്രസിഡണ്ടിന്റെ വീട് അക്രമിക്കുന്ന അവസ്ഥയില്‍വരെ കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമുണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ട് ഇതിന് തടയിടാന്‍ സിപിഎം നടത്തുന്ന അധര വ്യായാമം മാത്രമാണ് ആക്രമണങ്ങള്‍. ജില്ലാ പ്രസിഡണ്ടിന്റെ വീട് അക്രമിക്കാന്‍ മാത്രം യാതൊരു സാഹചര്യവും പ്രകോപനവും കണ്ണൂരില്‍ ഉണ്ടായിട്ടില്ല. ഏകപക്ഷീയമായി വ്യാജ പ്രചരണങ്ങള്‍ നടത്തി കൊളളയും കൊളളിവെയ്പ്പും നടത്തുകയാണ്.
അഴീക്കോട് വീടാക്രമിച്ച് കളളന്മാരെ പോലും വെല്ലുന്ന രീതിയില്‍ അലമാര പൊളിച്ച് 20 പവന് സ്വര്‍ണ്ണം കൊളളയടിച്ച സംഭവം ഇതാണ് കാണിക്കുന്നത്. നീര്ക്കടിവില് സിപിഎം ഓഫീസ് സിപിഎമ്മുകാര്‍ തന്നെ തകര്‍ത്ത് വ്യാജ പ്രചരണം നടത്തി വ്യാപക ആക്രമണം അഴിച്ചു വിട്ടു. ഈ സംഭവത്തിന്റെ വീഡിയോ ക്ലിപ്പിംഗ് പുറത്തുവന്നിട്ടുണ്ട്. ഷംജിത്ത്, സനീഷ് എന്നീ സിപിഎമ്മുകാരാണ് ഓഫീസ് തകര്‍ത്തതെന്ന് തെളിഞ്ഞു കഴിഞ്ഞു. പട്ടാപ്പകലാണ് അക്രമം നടത്തിയത്.
ആക്രമണത്തിനു പിന്നില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്ന് പ്രചരിപ്പിച്ചാണ് ഒടുവില്‍ ബിജെപി ജില്ലാ പ്രസിഡണ്ടിന്റെ വീടിനുനേരെ അക്രമം നടത്തിയിരിക്കുന്നത്. ജില്ലാ പ്രസിഡണ്ടിനു പോലും രക്ഷയില്ലെന്ന് വരുത്തിതീര്‍ത്ത് പാര്‍ട്ടിവിടുന്നവരെ കൂടെ നിര്‍ത്താനുളള ഗൂഡോദേശ്യവും, സപ്തംബര്‍ 5 ന് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ അലങ്കോലപ്പെടുത്തുകയെന്ന ആസൂത്രിത നീക്കവും ആക്രമണങ്ങള്‍ക്കു പിന്നിലുണ്ട്. 40 വര്‍ഷക്കാലമായി ബാലഗോകുലം നടത്തുന്ന ആഘോഷപരിപാടിക്കെതിരെ സിപിഎം രംഗത്തെത്തിയത് ദുരുദ്ദേശ്യപരമാണ്.
സിപിഎം ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാനെടുത്തിരിക്കുന്ന തീരുമാനം ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ സന്തോഷമുണ്ടെന്നും മറിച്ച് കംസന്റെ പാത പിന്തുടരാനാണ് ഭാവമെങ്കില്‍ ശക്തമായി ചെറുക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു. ഭീകരവാദികളെ പ്രീതിപ്പെടുത്താനാണ് സിപിഎം നേതൃത്വം ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തെ എതിര്‍ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പോലീസ് സിപിഎമ്മിന്റെ അക്രമങ്ങളോട് നിഷ്ക്രിയമാണ് പ്രതികരിക്കുന്നത്. ഇത് കോണ്‍ഗ്രസ്-സിപിഎം ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. കണ്ണൂരില്‍ അക്രമം അവസാനിക്കണമെങ്കില്‍ സിപിഎം നേതൃത്വം ജനാധിപത്യത്തിന്റെ പാതയിലേക്കും മനുഷ്യത്വത്തിലേക്കും തിരിച്ചുവരണം. സമാധാനത്തിനുളള എല്ലാ നീക്കങ്ങള്‍ക്കും ബിജെപിയുടെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ ബിജെപി നേതാക്കളായ പി. കെ. വേലായുധന്, എ. പി. ഗംഗാധരന്, അഡ്വ. വി. രത്നാകരന് തുടങ്ങിയവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: