ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ പാളിച്ചകള്‍ക്ക് പ്രധാനകാരണം ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തതും, കൂടാതെ നിലവിലുള്ള ഡോക്ടര്‍മാരുടെ അലംഭാവവുമെന്ന് പരാതി. നിലവില്‍ 21 പിജി വിദ്യാര്‍ഥികളാണ് ഇവിടെയുള്ളത്. ഇവരുടെ സേവനം പലപ്പോഴും രോഗികള്‍ക്ക് ലഭിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. എയ്ഡ്സ് രോഗിയുടെ മുലപ്പാല്‍ നവജാതശിശുവിന് നല്കിയ സംഭവം രണ്ടു മാസം മുമ്പാണുണ്ടായത്. റേഡിയേഷന് ടേബിളില്‍ നിന്ന് രോഗി നിലത്ത് വീണു മരിച്ചതും ഏറെ വിവാദമായി. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം രണ്ടുവയസുകാരന്റെ കാലുമാറി പഌസ്റ്റര്‍ ഇട്ട സംഭവമുണ്ടായി.
സര്‍ക്കാര്‍ ആശുപത്രികളില്‍ മൂന്നു മണിവരെയാണ് ഒപിയുടെ പ്രവര്‍ത്തന സമയം. എന്നാല്‍ വണ്ടാനം ആശുപത്രിയില്‍ ഉച്ചയ്ക്ക് 12.30 ഓടെ ഒപി പൂട്ടി ഡോക്ടര്‍മാര്‍ വീടുകളിലേക്കു പോകുന്നതായാണ് ആക്ഷേപം. ഉച്ചയ്ക്ക് ശേഷം എത്ര തിരക്കായാലും സ്വകാര്യ പരിശോധനയ്ക്കു സമയം കണ്ടെത്തുന്ന ഇവര്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ എത്തുന്നവരെ പരിശോധിക്കാന്‍ തയാറാകുന്നില്ലെന്ന് വ്യാപകമായി പരാതി ഉയര്‍ന്നിച്ചുണ്ട്. ഒപിയില്‍ പി.ജി വിദ്യാര്‍ത്ഥികളുടെ സേവനവും പലപ്പോഴും ലഭിക്കാറില്ല.
ഇതിനു നടപടി എടുക്കേണ്ട അതാത് വകുപ്പ് മേധാവികളും ഇതിനൊക്കെ ഒത്താശ ചെയ്യുന്നതായാണ് ആരോപണം. വകുപ്പ് മേധാവികളും വീടുകളില്‍ സ്വകാര്യപ്രാക്ടീസ് നടത്തുമ്പോള്‍ പിജിക്കാര് സ്വകാര്യ ആശുപത്രികളില്‍ വൈകുന്നേരങ്ങളില്‍ പ്രാക്ടീസ് നടത്തുന്നു. വൈകിട്ട് നാലുമുതല്‍ രാത്രി 10 വരെ സ്വകാര്യ ആശുപത്രികളില്‍ ഡ്യൂട്ടി നോക്കിയാല്‍ ഇവര്‍ക്ക് 4000 മുതല്‍ 5000രൂപവരെ പ്രതിദിനം ലഭിക്കും.
ആശുപത്രിയില്‍ പലപ്പോഴും അത്യാഹിത വിഭാഗത്തില്‍ ഹൗസ് സര്ജന്മാരുടെ സേവനമാണ് കിട്ടുന്നത്. അപകടങ്ങളില്‍ പെട്ട് എത്തുന്ന രോഗികളുടെ മരണ നിരക്ക് മറ്റ് മെഡിക്കല്‍ കോളജുകളെ അപേക്ഷിച്ച് ആലപ്പുഴയില്‍ കൂടുതലാണ്. ഇത്തരം വീഴ്ചകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ബാദ്ധ്യസ്ഥരായ ആശുപത്രി വികസന സമിതി പ്രഹസനമായി മാറിയിരിക്കുകയാണ്. കൂറെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ താവളമായി വികസന സമിതി മാറി. ഇടയ്ക്കിടെ യോഗങ്ങള്‍ ചേരാറുണ്ടെങ്കിലും യോഗ തീരുമാനങ്ങള്‍ ഒന്നും നടപ്പാകാറില്ല. വെറും ചായകുടി കമ്മറ്റിയായി ജില്ലാകളക്ടര്‍ ചെയര്‍മാനും ജനപ്രതിനിധികളും രാഷ്ട്രീയക്കാരും അംഗങ്ങളുമായ വികസന സമിതി അധ:പതിച്ചു. എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികളും ആശുപത്രിയില്‍ ചികിത്സാ വീഴ്ചകള്‍ പതിവായിട്ടും കാര്യക്ഷമമായി ഇടപെടാന്‍ തയ്യാറായിട്ടില്ല. സര്‍ക്കാരാകട്ടെ അടുത്ത് തന്നെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രി സ്ഥാപിക്കാനുള്ള തിരക്കിലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: