കുട്ടനാട്: രണ്ടാം കൃഷിയിറക്കിയ പാടശേഖരങ്ങളില്‍ മുഞ്ഞബാധ വ്യപകമായതോടെ കര്‍ഷകര്‍ ആശങ്കയിലായി.കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്നു മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രത്തില്‍ നിന്നും അറിയിച്ചു.
അമ്പലപ്പുഴ, ചമ്പക്കുളം ബ്ലോക്കില്‍ ഉള്‍പ്പെട്ട അമ്പലപ്പുഴ, തകഴി, പുറക്കാട്, ചമ്പക്കുളം കൃഷിഭവനുകളുടെ പരിധിയില്‍ വരുന്ന പാടശേഖരങ്ങളിലാണു മുഞ്ഞബാധ കൂടുതലായി കാണുന്നത്. മുഞ്ഞയ്ക്കെതിരെ കീടനാശിനി പ്രയോഗം നടത്തുമ്പോള്‍ ചെടിയുടെ ആരോഗ്യം, കാലാവസ്ഥ, എന്നിവ കണക്കിലെടുക്കണം. ഇടവിട്ടു വെള്ളം കയറ്റുകയും ഇറക്കുകയും ചെയ്യുന്നതു മുഞ്ഞയുടെ വര്‍ധന കുറയ്ക്കാന്‍ സഹായിക്കും.
നൈട്രജന്‍ വളങ്ങളുടെ അമിതമായ ഉപയോഗം മുഞ്ഞയുടെ വര്‍ധനയ്ക്കു കാരണമാകും. അതിനാല്‍ രാസവളം പ്രയോഗിക്കുമ്പോള്‍ നൈട്രജന്റെയും പൊട്ടാഷിന്റെയും അളവു സമതുലനമാക്കണം.
കീടനാശിനി പ്രയോഗം അനിവാര്യമാകുന്ന സാഹചര്യത്തില്‍ താഴെപ്പറയുന്ന രീതിയില്‍ മാത്രമെ കീടനാശിനി പ്രയോഗിക്കാവൂ. ഒരു ചെടിയില്‍ 10 മുഞ്ഞയില്‍ കൂടുതലുണ്ടെങ്കില്‍ ഏക്കറിന് ബ്യുപ്രോഫെസില് 24% എസ്സി 330 മില്ലി, ഒരു ചെടിയില്‍ 40 മുഞ്ഞയില്‍ കൂടുതലുണ്ടെങ്കില്‍ ഡൈക്ലോറോവോസ് 250 മില്ലി, രൂക്ഷമായ ആക്രമണമാണെങ്കില്‍ ലാംഡ സൈഹാലോത്രിന്‍ എന്ന രാസകീടനാശിനി തളിക്കണം,
കീടനാശിനി പ്രയോഗം നടത്തുമ്പോള്‍ ചെടിയുടെ ചുവട്ടില്‍ എത്തുന്ന വിധം ചെടി വകഞ്ഞുവച്ചു മരുന്നു തളിക്കണം എന്നു മങ്കൊമ്പ് കീടനിരീക്ഷണകേന്ദ്രം പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: