721. മംഗളചണ്ഡികാ – മൂലപ്രകൃതിയുടെ അംശാവതാരമായ ഒരു ദേവി ഭക്തര്‍ക്കു സര്‍വാഭീഷ്ടങ്ങളും നല്‍കുകയും പാപങ്ങളില്‍നിന്ന് ഭക്തരെ പിന്തിരിപ്പിക്കുകയും ചെയ്യുന്നവളാകയാല്‍ മംഗളചണ്ഡികാ എന്നപേര്. മംഗളദേവതയായ കുജന് അനുഗ്രഹശക്തി കൊടുത്തതുകൊണ്ട് മംഗള ചണ്ഡിക എന്നുപേരുണ്ടായി എന്നും അഭിപ്രായമുണ്ട്. മനുവിന്റെ വംശത്തില്‍ ജനിച്ച മംഗളന്‍ എന്ന രാജാവിനാല്‍ പൂജിക്കപ്പെട്ടവളായതുകൊണ്ട് ഈ പേരെന്നും അഭിപ്രായമുണ്ട്. ശ്രീപരമേശ്വരന് ത്രിപുര ദഹനത്തിനുള്ള ശക്തി ആര്‍ജ്ജിച്ചത് മംഗളചണ്ഡികയില്നിന്നാണെന്നു ദേവീഭാഗവതം.
722. സംസാരമംഗളാധാരാ – ലൗകികജീവിതത്തില്‍ അനുഭവിക്കുന്ന എല്ലാ മംഗളങ്ങള്‍ക്കും ആധാരമായവള്‍. ജീവിതത്തില്‍ സുഖമെന്നും ദുഃഖമെന്നും പറയാവുന്ന അനുഭവങ്ങളുണ്ടാകും. പലപ്പോഴും സുഖമെന്നു തോന്നുന്ന അനുഭവങ്ങള്‍ ദുഃഖത്തിലേക്കു നയിക്കുന്നവയും മറിച്ച് ദുഃഖമെന്നു തോന്നുന്ന അനുഭവങ്ങള്‍ സുഖത്തിലേക്കു നയിക്കുന്നവയുമാകാം. ജീവിതത്തിലെ സുഖദുഃഖങ്ങള്‍ക്ക് ആധാരം ദേവിയാണ്. ദേവീകാരുണ്യത്തെ ആശ്രയിക്കുന്നവര്‍ക്ക് എന്നും മംഗളം മാത്രമേയുള്ളൂ. ജീവിതത്തെയാകെ മംഗളമാക്കാന്‍ മംഗളചണ്ഡികയെ ആശ്രയിക്കുകയേ വേണ്ടൂ.
723. മോക്ഷമംഗളദായിനീ – മോക്ഷമാകുന്ന മംഗളം തന്നനുഗ്രഹിക്കുന്നവള്. ജനനം തൊട്ട് മരണംവരെയുള്ള ജീവിതകാലത്ത് എല്ലാ ജീവികള്‍ക്കും ഇഷ്ടമുള്ളതും ഇല്ലാത്തതുമായ അനുഭവങ്ങള്‍ ഉണ്ടായേ തീരൂ. സുഖമുണ്ടെങ്കില്‍ ദുഃഖമുണ്ട്. സുഖദുഃഖങ്ങള്‍ക്കു തമ്മില്‍ അവിനാഭാവബന്ധമാണുള്ളത്. ശാശ്വതമായ മംഗളമാണു മോക്ഷം. ജനനമരണങ്ങളുടെ ആവര്‍ത്തനം രൂപമായ സംസാരബന്ധത്തില്‍ നിന്നുള്ള മോചനം, ദേവിയില്‍ ലയിക്കല്. പിന്നെ വ്യക്തിത്വമില്ല. ശരീരബന്ധമില്ല. ശാശ്വതമായ മംഗളം. അതു തന്ന് അനുഗ്രഹിക്കുന്ന ലോകമാതാവിനെ നാമം സ്തുതിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: